ഫ്രിഡ്ജില്‍ സൂക്ഷിച്ച ഭക്ഷണം കഴിച്ചതിന് പിന്നാലെ ഏഴു വയസ്സുകാരി കുഴഞ്ഞുവീണ് മരിച്ചു, ഒരു വീട്ടിലെ ആറു പേര്‍ ചികിത്സയില്‍; ഭക്ഷ്യവിഷബാധയെന്ന് സംശയം

ഫ്രിഡ്ജില്‍ സൂക്ഷിച്ച ഭക്ഷണം കഴിച്ചതിന് പിന്നാലെ ഏഴു വയസ്സുകാരി കുഴഞ്ഞുവീണ് മരിച്ചു, ഒരു വീട്ടിലെ ആറു പേര്‍ ചികിത്സയില്‍; ഭക്ഷ്യവിഷബാധയെന്ന് സംശയം


മലപ്പുറം: കുറ്റിപ്പുറം എടച്ചലത്ത് ഒരേ കുടുംബത്തിലെ അംഗങ്ങള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റതായി സംശയം. ചികിത്സ തേടി ആശുപത്രിയിലെത്തിയ ഏഴു വയസ്സുകാരി കുഴഞ്ഞുവീണ് മരിച്ചു. എടച്ചലം കരിമ്പനക്കല്‍ ഹക്കീമിന്റെ മകള്‍ ലസ്നയാണ് ആശുപത്രിയില്‍ വെച്ച് മരിച്ചത്. ലസ്നയ്ക്കൊപ്പം മാതാവ് ഷഹല, സഹോദരി മിന്‍സ, ഹക്കീമിന്റെ മാതാപിതാക്കള്‍, സഹോദരി എന്നിവരെയും കടുത്ത വയറിളക്കവും ഛര്‍ദ്ദിയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഗര്‍ഭിണിയായ ഷഹലയ്ക്കും മറ്റൊരു മകള്‍ മിന്‍സയ്ക്കും കടുത്ത ക്ഷീണം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഡ്രിപ്പ് നല്‍കി ചികിത്സ തുടരുന്നതിനിടയിലാണ് അപ്രതീക്ഷിതമായി ലസ്ന കുഴഞ്ഞുവീണത്. ലസ്നയുടെ മരണത്തിന് പിന്നാലെ കുടുംബത്തിലെ മറ്റ് അംഗങ്ങളെ കൂടുതല്‍ വിദഗ്ധ ചികിത്സയ്ക്കായി കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. വീട്ടില്‍ തയ്യാറാക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ചിരുന്ന ഭക്ഷണം കഴിച്ചതാണ് ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. ആരോഗ്യ വകുപ്പ് അധികൃതര്‍ വീട്ടിലെത്തി ഭക്ഷണത്തിന്റെ സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ മരണ കാരണം ഭക്ഷ്യവിഷബാധയാണോ എന്നതില്‍ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടാകൂ.