കൂട്ടുപുഴ അയ്യപ്പക്ഷേത്രത്തിലെ മോഷണം; 5 ദിവത്തിനുള്ളിൽ മോഷ്ടാവിനെ പിടികൂടി ഇരിട്ടി പോലീസ്

കൂട്ടുപുഴ അയ്യപ്പക്ഷേത്രത്തിലെ മോഷണം; 5 ദിവത്തിനുള്ളിൽ  മോഷ്ടാവിനെ പിടികൂടി ഇരിട്ടി പോലീസ്




ഇരിട്ടി: കൂട്ടുപുഴ അയ്യപ്പക്ഷേത്രത്തിൽ നിന്നും ഭണ്ഡാരവും ഓഫീസിലെ അലമാരയും കുത്തിത്തുറന്ന് ഇരുപത്തി അയ്യായിരത്തോളം രൂപ കവർന്ന കേസിലെ പ്രതിയെ ഇരിട്ടി പോലീസ് പിടികൂടി. തലശ്ശേരി തിരുവങ്ങാട് സ്വദേശി എ. കെ. സിദ്ദിഖിനെയാണ്  ഇരിട്ടി പോലീസ് പിടികൂടിയത്. മോഷണം നടന്ന് 5 ദിവസത്തിനുള്ളിലാണ് പോലീസ് പ്രതിയെ പിടികൂടിയത്. 
 മാർച്ച് ഒന്നിന്  വൈകീട്ട്  ക്ഷേത്രത്തിലെത്തിയവരാണ് ക്ഷേത്രത്തിനുള്ളിലെ ഭണ്ഡാരവും ക്ഷേത്ര ഓഫീസിലെ അലമാരയും തുറന്നു കിടക്കുന്ന നിലയിൽ കണ്ടെത്തിയത്.  ഇരുപത്തിയയ്യായിരത്തിലധികം രൂപ മോഷ്ടിക്കപ്പെട്ടതായാണ് നിഗമനം. ഇരിട്ടി പോലീസ് എത്തി നടത്തിയ പരിശോധനക്കും അന്വേഷണത്തിനും ഒടുവിലാണ് പ്രതി സിദ്ദിക്കിനെ പിടികൂടുന്നത്. കേരളത്തിലെ വിവിധ ജില്ലകളിൽ നിരവധി മോഷണ കേസുകളിൽ പ്രതിയാണ് സിദ്ദിക്ക്. ഫെബ്രുവരി രണ്ടിനാണ് ജയിലിൽ നിന്ന് ഇറങ്ങിയത്. ഇതിനിടയിൽ കൂട്ടുപുഴ പേരട്ടിയിൽ എത്തി രണ്ടുദിവസം വാടകയ്ക്ക് മുറിയെടുത്ത്  താമസിച്ച ശേഷമാണ് തൊട്ടടുത്തുള്ള അയ്യപ്പക്ഷേത്രത്തിൽ  മോഷണം നടത്തിയത്. ഇരിട്ടി പ്രിൻസിപ്പൽ എസ് ഐ കെ. ഷറഫുദ്ദീൻ, കണ്ണൂർ റൂറൽ എസ് പി സ്ക്വാഡ് അംഗങ്ങളായ എ. എം. ഷിജോയ്, കെ. ജെ. ജയദേവ്, രതീഷ് കല്യാട്  എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ്  തളിപ്പറമ്പിൽ എത്തി സിദ്ദിഖിനെ പിടികൂടിയത്. 
വെള്ളിയാഴ്ച വൈകിട്ട് 5. 30 ഓടെയാണ് കൂട്ടുപുഴയിലെ അയ്യപ്പക്ഷേത്രത്തിൽ പ്രതിയെ എത്തിച്ച് തെളിവെടുത്തു. ഇതിനിടയിൽ രോഷാകുലരായ  നാട്ടുകാരിൽ ചിലർ പ്രതിയെ മർദ്ദിക്കാൻ ശ്രമിച്ചത്  പോലീസ് തടഞ്ഞു. വേഗത്തിൽ മോഷ്ടാവിനെ പിടിച്ചതിന് നാട്ടുകാർ പോലീസിനെ  അഭിനന്ദിച്ചു.