ഖാംനഈയുടെ പിൻഗാമിയായി മകനും; മുജ്തബ , ആരാണ് മുജ്തബ ഖാംനഈ?
ഇസ്രായേല്‍ കൊല്ലപ്പെട്ട ഇറാന്‍ പരമാധികാര നേതാവ് ആയത്തുല്ല അലി ഖമനെയിയുടെ പിന്‍ഗാമി ആരായിരിക്കും? പല പേരുകള്‍ ഉയരുന്നുണ്ടെങ്കിലും അവസാനമായി കേള്‍ക്കുന്ന പേരുകളിലൊന്ന് മുജ്തബ ഖമനെയിയുടേതാണ്. ആരാണ് മുജ്തബ ഖമനെയി? ശനിയാഴ്ച കാലത്ത് സ്വന്തം ഓഫീസിലിരിക്കെ ഇസ്രായേലിന്റെ മിസൈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ഖമനെയിയുടെ മകനാണ് മുജ്തബ. ശനിയാഴ്ച നടന്ന ആക്രമണങ്ങളില്‍ ഖമനെയിക്കൊപ്പം മുജ്തബയുടെ ഭാര്യ സഹ്റ ആദല്‍, മാതാവ് മന്‍സൂറെ ഖോജസ്‌തെ ബഗര്‍സാദെ, ഒരു മകന്‍ എന്നിവരും കൊല്ലപ്പെട്ടിരുന്നു.പിതാവിനെപ്പോലെ യാഥാസ്ഥിതികനായി അറിയപ്പെടുന്ന മുജ്തബ പുതിയ നേതാവാകണം എന്നാണ് ഇറാനിലെ യാഥാസ്ഥിതിക പക്ഷത്തിന്റെ താല്‍പ്പര്യം. പുതിയ നേതാവിനെ തെരഞ്ഞെടുക്കാനുള്ള ചര്‍ച്ചകള്‍ക്കിടയില്‍ ഉയര്‍ന്നുകേള്‍ക്കുന്നത് മുജ്തബയുടെ പേരാണ്. രണ്ട് ധാരകളാണ് ഇറാന്‍ രാഷ്ട്രീയത്തില്‍ ശക്തമായി നില്‍ക്കുന്നത്. മതരാഷ്ടീയ കാര്യങ്ങളില്‍ കടുംപിടിത്തങ്ങളുള്ള യാഥാസ്ഥിതിക പക്ഷം, കാലത്തിനനസുരിച്ച് മാറ്റങ്ങള്‍ വേണമെന്ന് വാദിക്കുന്ന പരിഷ്‌കരണപക്ഷം. പേരില്‍ പുരോഗമനമുണ്ടെങ്കിലും അടിസ്ഥാനപരമായ കാര്യങ്ങളില്‍ മുറുകെപിടിച്ച് കാലാനുസൃത മാറ്റങ്ങള്‍ക്ക് വാദിക്കുന്ന ആ പക്ഷത്തിന്റെ നേതാവാണ് നിലവിലെ പ്രസിഡന്റ് മസ്ഊദ് പെഷസ്‌കിയാന്‍. ഇവരില്‍ യാഥാസ്ഥിതിക പക്ഷത്ത് ഉറച്ചുനില്‍ക്കുന്ന ആളാണ് ഖമനെയിയെപ്പോലെ മകനും.ഇറാന്റെ ഭരണഘടനപ്രകാരം മതപരമായ കാര്യങ്ങളുടെ മാത്രം ചുമതലക്കാരനല്ല പരാമധികാരി. രാഷ്ട്രീയം, വിദേശകാര്യം, മതം, സൈന്യം, റവല്യൂഷനറി ഗാര്‍ഡ്‌സ്, ഭരണപരമായ കാര്യങ്ങള്‍ എന്നിവയുടെയെല്ലാം അവസാനത്തെ വാക്കാണ് പരമാധികാരി. ഇറാനില്‍ മാത്രമല്ല, ലോകമെങ്ങുമുള്ള ഷിയാ മുസ്‌ലിംകളുടെ ആഗോള ആത്മീയ ആചാര്യന്‍ കൂടിയാണ് അദ്ദേഹം. ഇറാനിലെ പണ്ഡിതസഭ തെരഞ്ഞെടുക്കാന്‍ പോവുന്നത് കേവലം ഒരു ഭരണാധികാരിയെ മാത്രമല്ല എന്ന് വ്യക്തം.56 വയസ്സുണ്ട് മുജ്തബയ്ക്ക്. ഖമേനിയുടെ രണ്ടാമത്തെ മകനാണ്. 1979-ല്‍ ഇസ്ലാമിക് റിപ്പബ്ലിക് സ്ഥാപിതമാകുന്നതിന് പത്ത് വര്‍ഷം മുമ്പ്, 1969-ല്‍ ഇറാന്റെ പ്രധാന മതകേന്ദ്രമായ മഷ്ഹദിലാണ് മുജ്തബ ഖമേനി ജനിച്ചത്. ഹൈസ്‌കൂള്‍ പഠനത്തിന് ശേഷം 1987-ഓടെ അദ്ദേഹം ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ്സില്‍ ചേര്‍ന്നു. 1980 മുതല്‍ 1988 വരെ നീണ്ടുനിന്ന ഇറാന്‍-ഇറാഖ് യുദ്ധത്തിന്റെ അവസാന കാലഘട്ടത്തില്‍ അദ്ദേഹം സൈനിക സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇറാനില്‍ വലിയ സ്വാധീനമുള്ള റവല്യൂഷണറി ഗാര്‍ഡ്സുമായി അടുത്ത ബന്ധമുള്ള വ്യക്തിയാണ് മുജ്തബ.ഇറാന്‍ ഇറാഖ് യുദ്ധം തീര്‍ന്നതിനു പിന്നാലെയാണ്, ഇസ്‌ലാമിക വിപ്ലാവാചാര്യനും അന്നത്തെ പരാമധികാ നേതാവുമായിരുന്ന ആയത്തുല്ല റൂഹുല്ല ഖുമൈനി മരിക്കുന്നത്. തുടര്‍ന്നാണ് പകരക്കാരനായി മുജ്തബയുടെ പിതാവ് അലി ഖമനെയി ഇറാന്റെ പരമോന്നത നേതാവായത്. യുദ്ധാനന്തരം ഖോം പ്രവിശ്യയിലെ മതപാഠശാലയില്‍ ഉപരിപഠനം നടത്തി. രാജ്യത്തെ ഏറ്റവും പ്രമുഖരായ പുരോഹിതന്മാരായിരുന്നു അധ്യാപകര്‍. തുടര്‍ന്ന് അദ്ദേഹം മതപാഠശാലയില്‍ അധ്യാപകനായി. ഇതിലൂടെ മതനേതൃത്വവുമായി അടുത്ത ബന്ധം സ്ഥാപിക്കാനും അവരുടെ ഇടയില്‍ ബഹുമാനം നേടാനും അദ്ദേഹത്തിന് സാധിച്ചു. പിതാവിന്റെ പദവി ഈ സ്വാധീനം ഉറപ്പിക്കുന്നതില്‍ വലിയ പങ്കുവഹിച്ചു.എങ്കിലും, മുജ്തബ ഒരു ജനകീയ മുഖമായിരുന്നില്ല. ദശാബ്ദങ്ങളായി തിരശ്ശീലയ്ക്ക് പിന്നില്‍ നില്‍ക്കുന്ന ആളാണ്. പരമോന്നത നേതാവിന്റെ ഓഫീസ് കാര്യങ്ങളില്‍ അദ്ദേഹം ഇടപെടുന്നതായി പലപ്പോഴും ആക്ഷേപങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍, വല്ലപ്പോഴും മാത്രമാണ് അദ്ദേഹം വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നത്.2005-ല്‍ തീവ്ര യാഥാസ്ഥിതികനായ മഹ്മൂദ് അഹമ്മദി നെജാദ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍, പരിഷ്‌കരണവാദികള്‍ മുജ്തബ ഖമേനിക്ക് എതിരെ രംഗത്തുവന്നു. നെജാദിന്റെ വിജയം ഉറപ്പാക്കാന്‍ മുജ്തബ മതനേതാക്കളുമായും റവല്യൂഷണറി ഗാര്‍ഡ്സുമായും ചേര്‍ന്ന് പ്രവര്‍ത്തിച്ചതായി അന്ന് പ്രതിപക്ഷം ആരോപിച്ചു. നെജാദിന്റെ എതിരാളിയും പരിഷ്‌കരണവാദിയുമായ മെഹ്ദി കറൂബി തിരഞ്ഞെടുപ്പില്‍ ഇടപെട്ടതിന് മുജ്തബയെ രൂക്ഷമായി വിമര്‍ശിച്ചു. എന്നാല്‍ അന്ന് തന്റെ മകനെ ഖമനെയി പിന്തുണച്ചു രംഗത്തുവന്നു. 2024-ല്‍ ഇറാന്റെ വിദഗ്ധ സഭ പരമോന്നത നേതാവിന്റെ പിന്‍ഗാമിയെ തീരുമാനിക്കുന്നതിനായി യോഗം ചേര്‍ന്നിരുന്നു. അന്ന് മകനെ ഒഴിവാക്കണമെന്നാണ് ഖമേനി നിര്‍ദ്ദേശിച്ചത് മുജ്തബയെ പിന്‍ഗാമിയാക്കുന്നത് രാജ്യം യാഥാസ്ഥിതിക പക്ഷത്തുതന്നെ തുടരുമെന്ന സന്ദേഹശമാണെന്നാണ് വിലയിരുത്തല്‍. പരിഷ്‌കരണവാദികള്‍ക്കും ഭരണകൂടത്തിനെതിരെ പ്രതിഷേധിക്കുന്നവര്‍ക്കും ഇതൊരു മുന്നറിയിപ്പ് കൂടിയാണ്. യാഥാസ്ഥിതിക പക്ഷത്തുനിന്നും ഇറാന്‍ മാറണമെന്നാണ് ഇറാനിലെ പ്രക്ഷോഭകര്‍ ആവശ്യപ്പെടുന്നത്. അത്തരമൊരു ഭരണകൂടത്തെ മാറ്റണം എന്നാണ് അമേരിക്കയും ഇസ്രായേലും പരസ്യമായി ആഹ്വാനം ചെയ്തതും.