ഫെഡറല്‍ ബാങ്കിന്റെ ഫെഡ് ആപ്പിലൂടെ 2.41 ലക്ഷം രൂപ നഷ്ടമായെന്ന പരാതിയുമായി സന്യാസി; ഒടിപിയോടോ സന്ദേശങ്ങളോടോ പ്രതികരിച്ചിട്ടില്ലെന്ന് സ്വാമി പരമാനന്ദ പുരി; കൈമലര്‍ത്തി ബാങ്ക് അധികൃതരും സൈബര്‍ പോലീസും: നഷ്ടമായത് ശസ്ത്രക്രിയയ്ക്ക് സൂക്ഷിച്ചിരുന്ന പണം

ഫെഡറല്‍ ബാങ്കിന്റെ ഫെഡ് ആപ്പിലൂടെ 2.41 ലക്ഷം രൂപ നഷ്ടമായെന്ന പരാതിയുമായി സന്യാസി; ഒടിപിയോടോ സന്ദേശങ്ങളോടോ പ്രതികരിച്ചിട്ടില്ലെന്ന് സ്വാമി പരമാനന്ദ പുരി; കൈമലര്‍ത്തി ബാങ്ക് അധികൃതരും സൈബര്‍ പോലീസും: നഷ്ടമായത് ശസ്ത്രക്രിയയ്ക്ക് സൂക്ഷിച്ചിരുന്ന പണം



മലപ്പുറം: ശസ്ത്രക്രിയയ്ക്കായി സൂക്ഷിച്ചിരുന്ന 2.41 ലക്ഷം രൂപ ഫെഡറല്‍ ബാങ്കിന്റെ ഫെഡ് ആപ്പിലൂടെ നഷ്ടമായെന്ന പരാതിയുമായി സന്യാസി. മഞ്ചേരി പുന്നപ്പാല ശങ്കരാശ്രമത്തിലെ സ്വാമി പരമാനന്ദപുരിയുടെ പണമാണ് കഴിഞ്ഞ ഒക്ടോബര്‍ 16 ന് നഷ്ടമായത്. ബാങ്കിലും പോലീസിലും പരാതി നല്‍കിയെങ്കിലും ഇതു വരെ നടപടിയൊന്നുമായിട്ടില്ല. പണം തിരിച്ചു കിട്ടുന്ന കാര്യത്തില്‍ ഉറപ്പൊന്നും ഇല്ലെന്നാണ് ഇവര്‍ അറിയിച്ചതത്രേ.

വൃക്കരോഗ ബാധിതനായ സ്വാമി ഡയാലിസിസ് ചെയ്തു വരികയാണ്. ഇതിന്റെ ആവശ്യത്തിലേക്കാണ് ഫെഡറല്‍ ബാങ്കില്‍ സ്ഥിര നിക്ഷേപമായി ഉണ്ടായിരുന്ന 2,41,700 രൂപ സേവിങ്സ് ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റിയത്. ഫെഡ് ആപ്പ് വഴിയാണ് ട്രാന്‍സാക്ഷന്‍ നടത്തിയിരുന്നത്.

കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 16 ന് രാത്രി എട്ടിന് ആപ്പ് ഓപ്പണ്‍ ചെയ്യാന്‍ മൂന്നു വട്ടം ശ്രമിച്ചു. നടക്കാതെ വന്നപ്പോള്‍ പിറ്റേന്ന് ഫെഡറല്‍ ബാങ്ക് വണ്ടൂര്‍ ശാഖയില്‍ ചെന്നു. ആപ്പ് ഓപ്പണ്‍ ചെയ്തപ്പോള്‍ അക്കൗണ്ടിലുണ്ടായിരുന്ന മുഴുവന്‍ പണവും രണ്ട് ട്രാന്‍സാക്ഷനിലൂടെ നഷ്ടമായതായി കണ്ടു. സ്വാമിക്ക് അക്കൗണ്ടുള്ള മഞ്ചേരി ശാഖയില്‍ കൊണ്ടു പോയി പരാതി നല്‍കാന്‍ ജീവനക്കാര്‍ നിര്‍ദേശിച്ചു. ഇതു പ്രകാരം മഞ്ചേരി ശാഖയില്‍ പരാതി നല്‍കി. അവിടെ നിന്നുള്ള നിര്‍ദേശ പ്രകാരം മലപ്പുറം സൈബര്‍ സെല്ലിലും അറിയിച്ചു. സൈബര്‍ സെല്ലില്‍ നിന്ന് പറഞ്ഞത് അനുസരിച്ച് 1930 എന്ന ടോള്‍ ഫ്രീ നമ്പറിലും പരാതി രജിസ്റ്റര്‍ ചെയ്തു.

ഫെഡറല്‍ ബാങ്കിന്റെ പേരിലുള്ള ഒരു വാട്സാപ്പില്‍ നിന്ന് തനിക്ക് നിരന്തരം മെസേജ് വന്നിരുന്നുവെന്നും അതില്‍ നിന്നുള്ള ഒരു എപികെ ഫയല്‍ ഇന്‍സ്റ്റാള്‍ ചെയ്തിരുന്നുവെന്ന് സൈബര്‍ പോലീസ് പറഞ്ഞുവെന്നും സ്വാമി അറിയിച്ചു. ഈ എപികെ ഫയല്‍ മുഖേനെയാണ് പണം നഷ്ടമായതെന്നും കണ്ടെത്തിയിട്ടുണ്ട്. ഏറ്റവും കൂടുതല്‍ സൈബര്‍ തട്ടിപ്പ് നടക്കുന്നത്‌ െഫഡറല്‍ ബാങ്ക് മുഖേനെയാണെന്ന് പരാതിയുണ്ട്. നാലു വര്‍ഷമായി ഒന്നിടവിട്ട ദിവസങ്ങളില്‍ ഡയാലിസിസ് ചെയ്യുന്ന രോഗിയാണ് താനെന്നും നഷ്ടമായ പണം തിരികെ കിട്ടാന്‍ നടപടി വേണമെന്നുമാണ് സ്വാമിയുടെ ആവശ്യം.