നസ്രീനയെ കൊലപ്പെടുത്തിയത് അദ്നാന്‍ തന്നെയോ? മുറി അകത്തുനിന്ന് പൂട്ടിയിട്ടും നസ്രീനയുടെ ഫോണുകള്‍ എങ്ങനെ കിണറ്റിലെത്തി? അദ്‌നാന്‍ മരിച്ച ശേഷം ഫോണുകള്‍ ആര് കിണറ്റിലിട്ടു? പെണ്‍കുട്ടിയുടെ കൊലപാതകത്തില്‍ മൂന്നാമതൊരാള്‍?

നസ്രീനയെ കൊലപ്പെടുത്തിയത് അദ്നാന്‍ തന്നെയോ? മുറി അകത്തുനിന്ന് പൂട്ടിയിട്ടും നസ്രീനയുടെ ഫോണുകള്‍ എങ്ങനെ കിണറ്റിലെത്തി? അദ്‌നാന്‍ മരിച്ച ശേഷം ഫോണുകള്‍ ആര് കിണറ്റിലിട്ടു? പെണ്‍കുട്ടിയുടെ കൊലപാതകത്തില്‍ മൂന്നാമതൊരാള്‍? 



കോഴിക്കോട്: കോഴിക്കോട് ചെലവൂരിലെ മൂഴിക്കലില്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥിനി നസ്രീനയെ ബന്ധുവായ അദ്നാന്‍ കൊലപ്പെടുത്തി ജീവനൊടുക്കിയ സംഭവത്തില്‍ അന്വേഷണം വഴിത്തിരിവിലേക്ക്. കിണറ്റില്‍ നിന്ന് കണ്ടെടുത്ത മൊബൈല്‍ ഫോണുകളാണ് നസ്രീന കൊലപാതകത്തില്‍ മൂന്നാമതൊരാളുടെ പങ്കുണ്ടെന്ന സംശയം ഉയര്‍ത്തുന്നത്. കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ ഈസ്റ്റ് മൂഴിക്കല്‍ പൂതംകുഴി വീട്ടില്‍ നസ്രീനയുടെ(16) രണ്ടു ഫോണും ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയ നല്ലളം കൊളത്തറ മാവത്തിനിലം കെ.പി.ഹൗസില്‍ അദ്‌നാന്റെ (20) ഫോണും ആണ് കിണറ്റില്‍ നിന്ന് പൊലീസ് കണ്ടെത്തിയത്. വീടിന് കിഴക്ക് വശത്തുള്ള കിണറ്റില്‍ നിന്നും ഫയര്‍ഫോഴ്സ് സ്‌കൂബാ ഡൈവിംഗ് സംഘം കണ്ടെടുത്തത്. പ്രതിയെന്ന് കരുതുന്ന അദ്നാന്‍ മരിച്ചു കിടന്ന മുറി അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നിട്ടും, ഫോണുകള്‍ എങ്ങനെ പുറത്തുള്ള കിണറ്റിലെത്തി എന്നതാണ് സംശയം ഉയര്‍ത്തുന്നത്. കുടുംബാംഗങ്ങളില്‍ ആരെങ്കിലും ആസൂത്രിതമായി തെളിവു നശിപ്പിക്കാന്‍ ഇടപെട്ടിട്ടുണ്ടോ എന്നാണ് പൊലീസ് ഇപ്പോള്‍ അന്വേഷിക്കുന്നത്. കോഴിക്കോട് ചെലവൂരില്‍ കഴിഞ്ഞ ദിവസമാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്.

കിണറ്റില്‍ നിന്നും മുറിയില്‍ നിന്നും ലഭിച്ച ഫോണുകള്‍ പരിശോധനയ്ക്ക് അയയ്ക്കും. ഫോണിലെ വിവരങ്ങള്‍ വീണ്ടെടുക്കുന്നതോടെ കൊലപാതകത്തിനു പിന്നിലെ യഥാര്‍ഥ കാരണം പുറത്തുവരുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ കരുതുന്നത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ച പുലര്‍ച്ചെയാണ് നസ്രീനയെയും മാതൃസഹോദരിയുടെ മകന്‍ അദിനാനെയും ദുരൂഹ സാഹചര്യത്തില്‍ പെണ്‍കുട്ടിയുടെ വീട്ടില്‍ വച്ച് മരിച്ച നിലയില്‍ കണ്ടെത്തിയത്. പെണ്‍കുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയും പിന്നീട് പ്രതി ജീവനൊടുക്കുകയുമായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. കഴുത്തില്‍ തുണി മുറുക്കി ശ്വാസം മുട്ടിച്ചതാണ് നസ്രീനയുടെ മരണത്തിന് ഇടയാക്കിയതെന്നും ടേപ്പ് ഉപയോഗിച്ച് മുഖം മുഴുവന്‍ ചുറ്റിയതിനാല്‍ ശ്വാസം മുട്ടിയാണ് അദ്‌നാന്‍ മരിച്ചതെന്നുമാണ് സൂചന. ഇരുവരും ശ്വാസംമുട്ടിയാണ് മരിച്ചതെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു.

അദ്നാന്‍ മരിച്ചു കിടന്ന മുറിയില്‍ നിന്ന് ഒരു ചെറിയ ഫോണ്‍ പോലീസ് നേരത്തെ കണ്ടെത്തിയിരുന്നു. എന്നാല്‍ നസ്രീനയുടെ ഫോണുകള്‍ അവിടെ ഉണ്ടായിരുന്നില്ല. മുകള്‍നിലയിലെ തെക്ക് പടിഞ്ഞാറ് ഭാഗത്തുള്ള മുറിയിലാണ് അദ്നാനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഈ മുറിയുടെ ജനല്‍ വഴി ഫോണ്‍ പുറത്തേക്ക് എറിഞ്ഞതാകാം എന്ന സംശയത്തില്‍ പോലീസ് പരിസരമാകെ പരിശോധിച്ചിരുന്നു. എന്നാല്‍ ജനലിന് എതിര്‍ദിശയില്‍, വീടിന്റെ കിഴക്ക് വശത്തുള്ള കിണറ്റില്‍ ഫോണുകള്‍ കണ്ടെത്തിയത് ദുരൂഹത വര്‍ധിപ്പിക്കുകയാണ്. നസ്രീനയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം അദ്നാന്‍ പുറത്തിറങ്ങി ഫോണുകള്‍ കിണറ്റില്‍ എറിഞ്ഞതാണെങ്കില്‍, പിന്നീട് എങ്ങനെ മുറിക്കുള്ളില്‍ കടന്ന് വാതില്‍ അകത്തുനിന്ന് പൂട്ടിയെന്നത് അവിശ്വസനീയമാണ്. മറ്റാരെങ്കിലും തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചോ എന്ന ഗൗരവമായ സംശയത്തിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്.

കൊലപാതകം നടന്ന ദിവസം പുലര്‍ച്ചെ വീട്ടിലെത്തിയ ബന്ധുക്കളില്‍ നിന്നും മറ്റുള്ളവരില്‍ നിന്നും പോലീസ് മൊഴിയെടുക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. വീട്ടിലെ അംഗങ്ങളില്‍ ആരെങ്കിലും അറിയാതെ ഇത്തരം ഒരു തെളിവ് നശിപ്പിക്കല്‍ നടക്കാന്‍ സാധ്യതയില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക വിലയിരുത്തല്‍. സിറ്റി പോലീസ് കമ്മിഷണര്‍ മെറിന്‍ ജോസഫിന്റെ മേല്‍നോട്ടത്തില്‍ നടക്കുന്ന അന്വേഷണത്തില്‍ ഫോണുകളില്‍ നിന്നുള്ള വിവരങ്ങള്‍ വീണ്ടെടുക്കാനാണ് ഇപ്പോള്‍ മുന്‍ഗണന നല്‍കുന്നത്. നസ്രീനയുടെയും അദ്നാന്റെയും ഫോണുകള്‍ ശാസ്ത്രീയ പരിശോധനയ്ക്കായി സൈബര്‍ വിദഗ്ധര്‍ക്ക് കൈമാറി കഴിഞ്ഞു.

നസ്രീനയുടെ വീട്ടില്‍ നേരത്തെ താമസിച്ചിരുന്ന അദ്നാനെ കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്ന് കഴിഞ്ഞ ഡിസംബറിലാണ് അവിടെ നിന്നും പുറത്താക്കിയത്. ഇതിലുള്ള പകയാകാം കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. ക്രൂരകൃത്യത്തിന് പിന്നിലെ യഥാര്‍ത്ഥ പ്രേരണയും മരണസമയത്തെ ദുരൂഹതകളും നീക്കാന്‍ ഫോണിലെ സന്ദേശങ്ങളും കോള്‍ വിവരങ്ങളും പുറത്തുവരുന്നതോടെ സാധിക്കുമെന്നാണ് പോലീസ് പ്രതീക്ഷിക്കുന്നത്. വരും ദിവസങ്ങളില്‍ കൂടുതല്‍ പേരെ ചോദ്യം ചെയ്യുന്നതോടെ ഈ കേസില്‍ നിര്‍ണ്ണായകമായ വെളിപ്പെടുത്തലുകള്‍ ഉണ്ടായേക്കാം.

ബുധനാഴ്ച പൊലീസും വെള്ളിമാടുകുന്ന് ഫയര്‍ഫോഴ്‌സ് സ്റ്റേഷന്‍ ഓഫിസര്‍ റോബി വര്‍ഗീസിന്റെ നേതൃത്വത്തില്‍ ഫയര്‍ ഫോഴ്‌സ് സ്‌കൂബ ഡൈവിങ് സംഘവും കിണറ്റില്‍ നടത്തിയ പരിശോധനയിലാണ് ഫോണുകള്‍ കണ്ടെടുത്തത്. ഫോണുകള്‍ ലഭിച്ചത് വീടിന്റെ കിഴക്കു വശത്തെ കിണറ്റില്‍ നിന്നായതിനാല്‍ പൊലീസിനും സംശയമായി.

ഈ ഫോണ്‍ മറ്റൊരോ കിണറ്റില്‍ എറിഞ്ഞതാകാമെന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്. സംഭവ ദിവസം പുലര്‍ച്ചെ 5 ന് ശേഷം വീട്ടിലെത്തിയവരില്‍ നിന്നും ബന്ധുക്കളില്‍ നിന്നും വിവരം ശേഖരിക്കുമെന്ന് പൊലീസ് പറഞ്ഞു. കണ്ടെടുത്ത ഫോണ്‍ ഫൊറന്‍സിക് സംഘവും സൈബര്‍ വിദഗ്ധരും പരിശോധന നടത്തും. ഇതിനായി ഫോണ്‍ അന്വേഷണത്തിനു കൈമാറിയതായി മെഡിക്കല്‍ കോളജ് ഡിവിഷന്‍ അസിസ്റ്റന്റ് കമ്മിഷണര്‍ കെ.എം.ബിജു പറഞ്ഞു. നസ്രീനയെ കൊലപ്പെടുത്തിയ ശേഷം അദ്‌നാന്‍ പുറത്തിറങ്ങിയാല്‍ മാത്രമേ ഫോണ്‍ കിഴക്കു വശത്തെ കിണറ്റില്‍ ഉപേക്ഷിക്കാന്‍ കഴിയൂ എന്നും എന്നാല്‍ പൊലീസ് വീട് പരിശോധിക്കുമ്പോള്‍ വാതില്‍ പൂട്ടിയ നിലയിലായിരുന്നു എന്നും പൊലീസ് പറഞ്ഞു.