രാജ്യത്തെ ഓൺലൈൻ ഗെയിമിംഗ് മേഖലയെ നിയന്ത്രിക്കുന്നതിനായുള്ള പ്രത്യേക അഥോറിറ്റിയും പുതിയ നിയമങ്ങളും മെയ് ഒന്ന് മുതൽ പ്രാബല്യത്തിൽ വരും. 2025-ലെ ഓൺലൈൻ ഗെയിമിംഗ് പ്രമോഷൻ ആൻ്റ് റെഗുലേഷൻ ആക്ട് പ്രകാരം രൂപീകരിച്ച “ഓൺലൈൻ ഗെയിമിംഗ് അഥോറിറ്റി ഓഫ് ഇന്ത്യ’ ആയിരിക്കും ഇനി ഈ മേഖലയിലെ കാര്യങ്ങൾ നിയന്ത്രിക്കുക. ഇത് സംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം സർക്കാർ പുറപ്പെടുവിച്ചു.
ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന് കീഴിലുള്ള ഒരു ഡിജിറ്റൽ ഓഫീസായാണ് അഥോറിറ്റി പ്രവർത്തിക്കുക. മന്ത്രാലയത്തിന്റെ അഡീഷണൽ സെക്രട്ടറിയായിരിക്കും അഥോറിറ്റിയുടെ ചെയർമാൻ. ആഭ്യന്തര മന്ത്രാലയം, ധനകാര്യ സേവന വകുപ്പ്, വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം, കായിക മന്ത്രാലയം, നിയമവകുപ്പ് എന്നിവിടങ്ങളിൽ നിന്നുള്ള ജോയിന്റ് സെക്രട്ടറിമാർ അഥോറിറ്റിയിൽ അംഗങ്ങളായിരിക്കും.
ഇ-സ്പോർട്ടുകൾ ഉൾപ്പെടെയുള്ള ഓൺലൈൻ ഗെയിമുകൾ ഏതൊക്കെയാണെന്ന് നിശ്ചയിക്കാനും അവയുടെ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കാനും അഥോറിറ്റിക്ക് അധികാരമുണ്ടാകും. കൂടാതെ ഉപഭോക്താക്കളുടെ ഡാറ്റ സംരക്ഷണം, ഗെയിമിംഗ് കമ്പനികൾ പാലിക്കേണ്ട നിബന്ധനകൾ എന്നിവ സംബന്ധിച്ച നിർദേശങ്ങൾ നൽകാനും അഥോറിറ്റിക്ക് സാധിക്കും. ഓൺലൈൻ ഗെയിമിംഗ് രംഗത്തെ തട്ടിപ്പുകൾ തടയാനും സുതാര്യത ഉറപ്പാക്കാനും പുതിയ നിയമം സഹായിക്കുമെന്നാണ് കേന്ദ്ര സർക്കാരിന്റെ വിലയിരുത്തൽ.

