ബലാത്സംഗക്കേസ്; മുൻകൂർ ജാമ്യം തേടി പാലക്കാട്ടെ കോൺഗ്രസ് കൗൺസിലർ പ്രശോഭ് സി വത്സൻ കോടതിയിൽ

ബലാത്സംഗക്കേസ്; മുൻകൂർ ജാമ്യം തേടി പാലക്കാട്ടെ കോൺഗ്രസ് കൗൺസിലർ പ്രശോഭ് സി വത്സൻ കോടതിയിൽ



പാലക്കാട്: ലൈംഗിക പീഡനക്കേസിൽ മുൻകൂർ ജാമ്യം തേടി പാലക്കാട്ടെ കോൺഗ്രസ് കൗൺസിലർ പ്രശോഭ് സി വത്സൻ കോടതിയെ സമീപിച്ചു. മുൻകൂർ ജാമ്യം തേടി മണ്ണാർക്കാട് എസ്‌സി/എസ്ട‌ടി പ്രത്യേക കോടതിയിൽ ഹരജി നൽകി. നിരപരാധിയാണെന്നും അന്വേഷണവുമായി സഹകരിക്കാൻ തയ്യാറാണെന്നും പ്രശോഭ് ജാമ്യാപേക്ഷയിൽ പറയുന്നു. അപേക്ഷ ഈ മാസം നാലിന് മണ്ണാർക്കാട് എസ്‌സി/എസ്‌ടി പ്രത്യേക കോടതി പരിഗണിച്ചേക്കും.
പീഡനത്തിന് ഇരയായ ദലിത് യുവതിയുടെ പരാതിയിലാണ് പ്രശോഭിനെതിരെ പാലക്കാട് ടൗൺ പൊലീസ് കേസെടുത്തത്. പിന്നാലെ, ഒളിവിൽ പോയ പ്രശോഭ് ഇതുവരെയും പുറത്തിറങ്ങിയിട്ടില്ല. ബലാത്സംഗം, എസ്സി-എസ്ടി പീഡന നിരോധന നിയമം എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പ്രശോഭിനെ പിടികൂടാനായി അന്വേഷണം ഊർജിമാക്കിയതായി പൊലീസ് അറിയിച്ചു.
പാലക്കാട് ജില്ലാ ആശുപത്രിക്ക് സമീപത്ത് വെച്ചും ഇയാൾ സ്ത്രീയെ കയറിപ്പിടിച്ചുവെന്ന് പരാതിയിലുണ്ട്. ഇത് കൂടാതെ, പാലക്കാട്ടെ ഒരു ഹോട്ടലിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിക്കാനും ശ്രമിച്ചു. ഈ സമയത്ത് മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്തിയെന്നും യുവതി പരാതിയിൽ പറയുന്നു. മുഖ്യമന്ത്രിക്ക് ഉൾപ്പെടെ പരാതി കൈമാറിയിട്ടുണ്ട്. പാലക്കാട് നഗരസഭ24-ാം വാർഡിലെ കൗൺസിലറാണ് പ്രശോഭ്.