
കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് പ്രതികളായ അധ്യാപകർ തലശ്ശേരി കോടതിയിൽ ഇടക്കാല ജാമ്യഹർജി നൽകി. ഡിപ്പാർട്ട്‌മെന്റ് മേധാവി ഡോ. എം.കെ. റാം, ഡോ. സംഗീത എന്നിവരാണ് ഹർജി സമർപ്പിച്ചത്. നിതിന്റെ മരണത്തിൽ തങ്ങൾക്ക് പങ്കില്ലെന്നാണ് ഹർജിയിൽ ഇവരുടെ വാദം.(Nitin Raj’s death, Dr. MK Ram and Dr. Sangeetha filed bail plea)
നിതിന്റെ ആത്മഹത്യയിൽ അധ്യാപകർക്ക് പങ്കുണ്ടെന്ന് കണ്ടെത്തിയതിനെത്തുടർന്ന് പോലീസ് ഇവർക്കെതിരെ ഗുരുതര വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. ആത്മഹത്യാ പ്രേരണാക്കുറ്റത്തിന് പുറമെ പട്ടികജാതി-പട്ടികവർഗ്ഗ അതിക്രമ നിരോധന നിയമപ്രകാരമുള്ള വകുപ്പുകളും ഇവർക്കെതിരെ ചുമത്തി.
അധ്യാപകരിൽ നിന്ന് നേരിട്ട ക്രൂരമായ മാനസിക പീഡനങ്ങളെക്കുറിച്ച് മരിക്കുന്നതിന് മുൻപ് നിതിൻ സുഹൃത്തിനോട് വെളിപ്പെടുത്തിയിരുന്നു. ക്ലാസ്സിനകത്തും പുറത്തും ഡോ. എം.കെ. റാം തന്നെ നിരന്തരം വേട്ടയാടിയിരുന്നതായി നിതിൻ സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. സമാനമായ അനുഭവം കോളേജിലെ മറ്റ് പല വിദ്യാർത്ഥികൾക്കും ഉണ്ടെങ്കിലും, തുടർനടപടികൾ ഭയന്ന് ആരും പുറത്തുപറയാൻ തയ്യാറാകുന്നില്ല. ഒളിവിൽ പോയ പ്രതികൾക്ക് മൊഴിയെടുക്കുന്നതിനായി പോലീസ് നോട്ടീസ് നൽകിയേക്കും.
