അമേരിക്കയിലെ സാൻഡിയാഗോയിൽ ഇസ്‌ലാമിക് സെൻ്ററിന് നേരെ വെടിവയ്പ്പ്: പ്രതികളുൾപ്പെടെ 5 പേർ കൊല്ലപ്പെട്ടു

അമേരിക്കയിലെ സാൻഡിയാഗോയിൽ ഇസ്‌ലാമിക് സെൻ്ററിന് നേരെ വെടിവയ്പ്പ്: പ്രതികളുൾപ്പെടെ 5 പേർ കൊല്ലപ്പെട്ടു 

സാൻ ഡിയേഗോ: അമേരിക്കയിലെ കാലിഫോർണിയയിലുള്ള സാൻ ഡിയേഗോ ഇസ്‌ലാമിക് സെന്ററിന് പുറത്തുണ്ടായ വെടിവെപ്പിൽ സെക്യൂരിറ്റി ജീവനക്കാരനും അക്രമികളും ഉൾപ്പെടെ 5 പേർ കൊല്ലപ്പെട്ടു. തിങ്കളാഴ്ച ഉച്ചയ്ക്ക് മുൻപാണ് സാൻ ഡിയേഗോ കൗണ്ടിയിലെ ഏറ്റവും വലിയ മുസ്ലിം ആരാധനാലയ സമുച്ചയത്തിന് മുന്നിൽ ദാരുണമായ സംഭവം അരങ്ങേറിയത്. കൗമാരക്കാരായ രണ്ട് അക്രമികളാണ് വെടിയുതിർത്തത്. വംശീയ വിദ്വേഷം മൂലമുള്ള ആക്രമണമാണിതെന്ന നിഗമനത്തിലാണ് പോലീസ്.(San Diego Islamic Center shooting, Five Killed In Shooting Outside San Diego Islamic Center In California Suspected Hate Crime)

വെടിവെപ്പ് നടന്ന് അൽപ്പസമയത്തിനകം, തൊട്ടടുത്തുള്ള തെരുവിൽ പാർക്ക് ചെയ്തിരുന്ന കാറിനുള്ളിൽ 17-ഉം 19-ഉം വയസ്സുള്ള രണ്ട് കൗമാരക്കാരുടെ മൃതദേഹങ്ങൾ പോലീസ് കണ്ടെത്തി. ആക്രമണം നടത്തിയ ശേഷം ഇവർ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനം. പ്രതികളിൽ ഒരാൾ സ്വന്തം വീട്ടിൽ നിന്നാണ് തോക്ക് എടുത്തതെന്നും വംശീയാഭിമാനം പ്രകടിപ്പിക്കുന്ന തരത്തിലുള്ള ആത്മഹത്യാക്കുറിപ്പ് ഇയാളുടെ പക്കൽ നിന്ന് കണ്ടെടുത്തതായും യു.എസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അക്രമികൾ ഉപയോഗിച്ച ആയുധങ്ങളിലൊന്നിൽ വിദ്വേഷം നിറഞ്ഞ സന്ദേശങ്ങൾ എഴുതിവെച്ചിരുന്നതായും അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി.

ആരാധനാലയത്തിന് മുന്നിൽ മൂന്ന് പേർ വെടിയേറ്റ് മരിച്ചു കിടക്കുന്നതാണ് സംഭവസ്ഥലത്തെത്തിയ പോലീസ് കണ്ടത്. അക്രമികളെ തടയാൻ ശ്രമിക്കുന്നതിനിടെയാണ് സെക്യൂരിറ്റി ഗാർഡ് കൊല്ലപ്പെട്ടത്. അദ്ദേഹത്തിന്റെ ധീരമായ ഇടപെടൽ മൂലമാണ് വലിയൊരു കൂട്ടക്കൊല ഒഴിവായതെന്ന് സാൻ ഡിയേഗോ പോലീസ് ചീഫ് സ്കോട്ട് വാൽ പറഞ്ഞു. വെടിവെപ്പ് നടക്കുമ്പോൾ ഇസ്‌ലാമിക് സെന്ററിനുള്ളിലെ ഡേ സ്കൂളിലുണ്ടായിരുന്ന കുട്ടികളെല്ലാം സുരക്ഷിതരാണെന്ന് പോലീസ് സ്ഥിരീകരിച്ചു.

സംഭവത്തിന് പിന്നിലെ കൃത്യമായ ലക്ഷ്യം കണ്ടെത്താൻ എഫ്.ബി.ഐ പ്രാദേശിക പോലീസിനൊപ്പം അന്വേഷണത്തിൽ പങ്കുചേർന്നിട്ടുണ്ട്. ഇതിനിടെ, ഇസ്‌ലാമിക് സെന്ററിന് ഏതാനും ബ്ലോക്കുകൾക്കപ്പുറം മറ്റൊരു ലാൻഡ്‌സ്കേപ്പർക്ക് നേരെയും വെടിവെപ്പുണ്ടായതായി റിപ്പോർട്ടുകളുണ്ട്. എന്നാൽ ഇയാൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഈ സംഭവത്തിന് പള്ളിയിലെ ആക്രമണവുമായി ബന്ധമുണ്ടോ എന്ന് പോലീസ് പരിശോധിച്ചുവരികയാണ്.