
തിരുവനന്തപുരം: കേരളത്തിന്റെ പതിനാറാമത് നിയമസഭയിൽ മുഖ്യമന്ത്രിയായി വി.ഡി സതീശൻ അധികാരമേൽക്കുമ്പോൾ സംസ്ഥാന രാഷ്ട്രീയത്തിൽ പിറക്കുന്നത് ഒരു അപൂർവ്വ ചരിത്രം. മുൻപ് ഒരിക്കൽ പോലും മന്ത്രിസ്ഥാനം വഹിക്കാതെ നേരിട്ട് മുഖ്യമന്ത്രി പദവിയിലേക്ക് എത്തുന്ന കേരളത്തിലെ നാലാമത്തെ നേതാവെന്ന റെക്കോർഡാണ് ഇതോടെ വി.ഡി സതീശനെ തേടിയെത്തുന്നത്. കഴിഞ്ഞ പതിനഞ്ചാം നിയമസഭയിൽ പ്രതിപക്ഷ നേതാവായി മികച്ച പ്രവർത്തനം കാഴ്ചവെച്ച സതീശന് ലഭിച്ച ‘ഡയറക്ട് ടിക്കറ്റ്’ കൂടിയാണ് ഈ മുഖ്യമന്ത്രി പദവി.(VD Satheesan Becomes Fourth Kerala Chief Minister Without Ever Serving As Minister)
1957-ൽ കേരളത്തിലെ ആദ്യ മന്ത്രിസഭയിൽ ഇ.എം.എസ് നമ്പൂതിരിപ്പാട് മുഖ്യമന്ത്രിയായതിന് ശേഷം സതീശന് മുന്നേ മൂന്ന് നേതാക്കൾ മാത്രമാണ് മന്ത്രിയാകാതെ നേരിട്ട് മുഖ്യമന്ത്രി കസേരയിലെത്തിയത്. എ.കെ. ആന്റണി, ഇ.കെ. നായനാർ, വി.എസ്. അച്യുതാനന്ദൻ എന്നിവരാണ് ആ ചരിത്ര പുരുഷന്മാർ.
എ.കെ. ആന്റണി (1977): കെ. കരുണാകരൻ രാജിവെച്ച ഒഴിവിലാണ് 1977-ൽ എ.കെ. ആന്റണി ആദ്യമായി മുഖ്യമന്ത്രിയാകുന്നത്. അന്ന് അദ്ദേഹം നിയമസഭാംഗം പോലുമായിരുന്നില്ല. പിന്നീട് കഴക്കൂട്ടം മണ്ഡലത്തിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ എണ്ണായിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചാണ് ആന്റണി സഭയിലെത്തിയത്.
ഇ.കെ. നായനാർ (1980): 1980-ലാണ് ഇ.കെ. നായനാർ ആദ്യമായി കേരളത്തിന്റെ മുഖ്യമന്ത്രിയായി അധികാരമേൽക്കുന്നത്. അതിനു മുൻപ് 1974-ൽ ഇരിക്കൂറിൽ നിന്നുള്ള എം.എൽ.എ ആയിരുന്നെങ്കിലും അദ്ദേഹം മന്ത്രിയായിരുന്നില്ല. കേരളത്തിൽ ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രി കസേരയിലിരുന്ന നായനാരുടെ ആദ്യ മന്ത്രിസഭയ്ക്ക് പക്ഷേ ആയുസ്സുകുറവായിരുന്നു. 1981-ൽ ആ സർക്കാർ വീണു. പിന്നീട് 1987-ലും 1996-ലും അദ്ദേഹം വീണ്ടും മുഖ്യമന്ത്രിയായി.
വി.എസ്. അച്യുതാനന്ദൻ (2006): കേരളത്തിലെ മുഖ്യമന്ത്രിമാരിൽ ഏറ്റവും പ്രായമേറിയ നേതാവായിരുന്നു വി.എസ്. അച്യുതാനന്ദൻ. 2006-ൽ മുഖ്യമന്ത്രിയാകുമ്പോൾ അദ്ദേഹത്തിന് 82 വയസ്സായിരുന്നു പ്രായം. 1967-ൽ ആദ്യമായി നിയമസഭയിലെത്തിയ വി.എസ് ഒട്ടനവധി തവണ എം.എൽ.എ ആയെങ്കിലും ഒരിക്കൽ പോലും മന്ത്രിയായിരുന്നില്ല. 1992-ലും 2001-ലും പ്രതിപക്ഷ നേതാവായിരുന്ന വി.എസ് 2006-ൽ നേരിട്ട് മുഖ്യമന്ത്രിയായി. പിന്നീട് 2011-ലും അദ്ദേഹം പ്രതിപക്ഷ നേതൃസ്ഥാനം അലങ്കരിച്ചു. ഈ വൻനിരയിലേക്കാണ് അഞ്ച് വർഷത്തെ പ്രതിപക്ഷ നേതൃപദവിക്ക് ശേഷം മന്ത്രിയാകാതെ നേരിട്ട് ഭരണത്തലവനായി വി.ഡി സതീശൻ ഇപ്പോൾ നടന്നു കയറുന്നത്
