കേരളത്തില്‍നിന്ന് ദില്ലിയിലേക്കുള്ള രാജധാനി എക്‌സ്പ്രസില്‍ വന്‍ തീപിടിത്തം; ഞായറാഴ്ച പുലര്‍ച്ചെ അഞ്ചേകാലോടെ രണ്ടു ബോഗികളില്‍ തീ ആളിക്കത്തി; അഗ്നിഗോളം ബോഗികളെ വിഴുങ്ങിയത് രാജസ്ഥാനിലെ കോട്ട റെയില്‍വേ സ്‌റ്റേഷന് തൊട്ടടുത്ത്; യാത്രക്കാരെല്ലാം അതിവേഗം പുറത്തിറങ്ങിയതിനാല്‍ ഒഴിവായത് വന്‍ ദുരന്തം; ആ സൂപ്പര്‍ എക്‌സ്പ്രസിലുണ്ടായിരുന്നതില്‍ ഏറെയും മലയാളികള്‍

കേരളത്തില്‍നിന്ന് ദില്ലിയിലേക്കുള്ള രാജധാനി എക്‌സ്പ്രസില്‍ വന്‍ തീപിടിത്തം;  ഞായറാഴ്ച പുലര്‍ച്ചെ അഞ്ചേകാലോടെ രണ്ടു ബോഗികളില്‍ തീ ആളിക്കത്തി; അഗ്നിഗോളം ബോഗികളെ വിഴുങ്ങിയത് രാജസ്ഥാനിലെ കോട്ട റെയില്‍വേ സ്‌റ്റേഷന് തൊട്ടടുത്ത്; യാത്രക്കാരെല്ലാം അതിവേഗം പുറത്തിറങ്ങിയതിനാല്‍ ഒഴിവായത് വന്‍ ദുരന്തം; ആ സൂപ്പര്‍ എക്‌സ്പ്രസിലുണ്ടായിരുന്നതില്‍ ഏറെയും മലയാളികള്‍



കോട്ട (രാജസ്ഥാന്‍): വെള്ളിയാഴ്ച തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട തിരുവനന്തപുരം-ഡല്‍ഹി രാജധാനി എക്‌സ്പ്രസ്സിന് രാജസ്ഥാനിലെ കോട്ടയില്‍ വെച്ച് വന്‍ തീപിടിത്തം. ഞായറാഴ്ച പുലര്‍ച്ചെ അഞ്ചേകാലോടെയുണ്ടായ അപകടത്തില്‍ തീവണ്ടിയുടെ രണ്ട് ബോഗികള്‍ പൂര്‍ണ്ണമായും കത്തിനശിച്ചു. എഞ്ചിന്‍ കാബിന്‍, ബി 1 ബോഗി എന്നിവിടങ്ങളിലാണ് തീപിടിത്തമുണ്ടായത്. പുലര്‍ച്ചെ യാത്രക്കാര്‍ കനത്ത ഉറക്കത്തിലായിരുന്ന സമയത്തുണ്ടായ വന്‍ ദുരന്തത്തില്‍ നിന്നും അത്ഭുതകരമായാണ് മലയാളി യാത്രക്കാരടക്കം രക്ഷപ്പെട്ടത്. ആര്‍ക്കും പരിക്കുകളോ മറ്റ് അപായങ്ങളോ സംഭവിച്ചിട്ടില്ലെന്നാണ് പ്രാഥമിക വിവരം.

പുലര്‍ച്ചെ കോട്ട സ്റ്റേഷന് സമീപമെത്തുന്നതിന് തൊട്ടുമുന്‍പാണ് തീവണ്ടിയുടെ മുന്‍ഭാഗത്ത് നിന്നും പുകയുയരുന്നത് ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെട്ടത്. നിമിഷങ്ങള്‍ക്കകം എഞ്ചിന്‍ കാബിനിലേക്കും തൊട്ടടുത്തുള്ള ബി 1 എസി ബോഗിയിലേക്കും തീ ആളിപ്പടരുകയായിരുന്നു. പുലര്‍ച്ചെ സമയമായതിനാല്‍ ഭൂരിഭാഗം യാത്രക്കാരും നല്ല ഉറക്കത്തിലായിരുന്നു. പുക ഉയര്‍ന്നതോടെ ജീവനക്കാരും ചില യാത്രക്കാരും ചേര്‍ന്ന് മറ്റ് യാത്രക്കാരെ വിളിച്ചുണര്‍ത്തി പുറത്തെത്തിക്കുകയായിരുന്നു. ലോക്കോ പൈലറ്റും റെയില്‍വേ ജീവനക്കാരും സമയോചിതമായി ഇടപെട്ടതാണ് വലിയൊരു ദുരന്തം ഒഴിവാക്കിയത്.

തീപിടിത്തമുണ്ടായ ഉടന്‍ തന്നെ റെയില്‍വേ ജീവനക്കാര്‍ അതിവേഗം ബാക്കി ബോഗികള്‍ എഞ്ചിന്‍ ഭാഗത്തുനിന്നും വേര്‍പെടുത്തി മാറ്റി. ഇതോടെയാണ് മറ്റ് ബോഗികളിലേക്ക് തീ പടരുന്നത് തടയാനായത്. എന്നാല്‍ ബി 1 ബോഗിയും എഞ്ചിന്‍ കാബിനും പൂര്‍ണ്ണമായി തീ വിഴുങ്ങിയിരുന്നു. വിവരമറിഞ്ഞ് കോട്ടയില്‍ നിന്നും അഗ്‌നിശമന സേനാംഗങ്ങളും റെയില്‍വേ അധികൃതരും സംഭവസ്ഥലത്തേക്ക് കുതിച്ചെത്തി.

കേരളത്തില്‍ നിന്നും ഡല്‍ഹിയിലേക്ക് പോകുന്ന പ്രധാന തീവണ്ടിയായതിനാല്‍ വലിയ തോതില്‍ മലയാളി യാത്രക്കാര്‍ ഈ സമയം ട്രെയിനിലുണ്ടായിരുന്നു. ബി 1 ബോഗിയിലുണ്ടായിരുന്ന യാത്രക്കാരെ മുഴുവന്‍ സുരക്ഷിതമായി പുറത്തെത്തിക്കാന്‍ സാധിച്ചതാണ് ആശ്വാസമായത്. ഇവരുടെ ലഗേജുകളും മറ്റ് സാധനസാമഗ്രികളും ബോഗിയില്‍ നിന്നും പൂര്‍ണ്ണമായും മാറ്റാനായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. കത്തിയമര്‍ന്ന രണ്ട് ബോഗികളും പിന്നീട് റെയില്‍വേ ട്രാക്കില്‍ നിന്നും ക്രെയിന്‍ ഉപയോഗിച്ച് മാറ്റി.

രാജധാനി എക്‌സ്പ്രസ്സ് പോലെയുള്ള പ്രീമിയം തീവണ്ടിയില്‍ ഇത്തരമൊരു സുരക്ഷാവീഴ്ചയുണ്ടായതിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. എഞ്ചിനില്‍ നിന്നുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനമെങ്കിലും റെയില്‍വേ ഔദ്യോഗിക സ്ഥിരീകരണം നല്‍കിയിട്ടില്ല. സംഭവത്തെക്കുറിച്ച് ഉന്നതതല അന്വേഷണത്തിന് റെയില്‍വേ മന്ത്രാലയം ഉത്തരവിട്ടിട്ടുണ്ട്. യാത്രക്കാര്‍ക്കായി ബദല്‍ സംവിധാനങ്ങള്‍ ഒരുക്കാനുള്ള ശ്രമത്തിലാണ് റെയില്‍വേ അധികൃതര്‍.