ചെറുവണ്ണൂര്‍ കാര്‍ തീപിടിത്തം ആസൂത്രിത കൊലപാതകം? സോനയെ കാറിലിട്ട് പെട്രോളൊഴിച്ച് കത്തിച്ചതെന്ന് സംശയം; സ്‌ഫോടനം മനുഷ്യനിര്‍മ്മിതമെന്ന് സൂചന; ഭര്‍ത്താവ് രജിന്‍ ലാലിനെതിരെ അന്വേഷണം വരും; അത് ആസൂത്രിത തീ വയ്‌പ്പെന്ന് സമ്മതിച്ച് പോലീസ്; ആ കാറില്‍ പെട്രോളുണ്ടായിരുന്നു; ഒരു സ്ത്രീ പെട്രോള്‍ വാങ്ങിയതിന് തെളിവ് കണ്ടെത്തി പോലീസ്; ആത്മഹത്യയാകാനും സാധ്യത

ചെറുവണ്ണൂര്‍ കാര്‍ തീപിടിത്തം ആസൂത്രിത കൊലപാതകം? സോനയെ കാറിലിട്ട് പെട്രോളൊഴിച്ച് കത്തിച്ചതെന്ന് സംശയം; സ്‌ഫോടനം മനുഷ്യനിര്‍മ്മിതമെന്ന് സൂചന; ഭര്‍ത്താവ് രജിന്‍ ലാലിനെതിരെ അന്വേഷണം വരും; അത് ആസൂത്രിത തീ വയ്‌പ്പെന്ന് സമ്മതിച്ച് പോലീസ്; ആ കാറില്‍ പെട്രോളുണ്ടായിരുന്നു; ഒരു സ്ത്രീ പെട്രോള്‍ വാങ്ങിയതിന് തെളിവ് കണ്ടെത്തി പോലീസ്; ആത്മഹത്യയാകാനും സാധ്യത


കോഴിക്കോട്: ചെറുവണ്ണൂരില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് യുവതി വെന്തുമരിച്ച സംഭവം ക്രൂരമായ ആസൂത്രിത കൊലപാതകമാണെന്ന സംശയങ്ങള്‍ ബലപ്പെടുന്നു. സോന എന്ന ഇരുപത്തിനാലുകാരിയെ കാറിനുള്ളിലിട്ട് പെട്രോളൊഴിച്ച് ജീവനോടെ കത്തിച്ചതാണെന്ന ഗുരുതര ആരോപണവുമായി കുടുംബം രംഗത്തെത്തിയിരുന്നു.

അപകടത്തിന് പിന്നില്‍ കൃത്യമായ ആസൂത്രണമുണ്ടെന്നും സ്‌ഫോടനം മനുഷ്യനിര്‍മ്മിതമാണെന്നും നൂറുശതമാനം ഉറപ്പാണെന്ന് സോനയുടെ അമ്മാവനും കുടുംബാംഗങ്ങളും മാധ്യമങ്ങളോട് തുറന്നടിച്ചു. കാറിനുള്ളില്‍ പെട്രോളിന്റെ സാന്നിധ്യമുണ്ടായിരുന്നതായും, ഒരു സ്ത്രീ പെട്രോള്‍ വാങ്ങിയതിന് തെളിവുകളുണ്ടെന്നുമാണ് പുറത്തുവരുന്ന സൂചനകള്‍. സോനയും ഭര്‍ത്താവ് രജിന്‍ ലാലും തമ്മില്‍ ദീര്‍ഘനാളായി കടുത്ത കുടുംബപ്രശ്‌നങ്ങള്‍ നിലനിന്നിരുന്നതായും ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും കുടുംബം ആരോപിക്കുന്നു. സോന പെട്രോള്‍ വാങ്ങിയതെന്ന സംശയവും ഉണ്ട്.

സോന കാറിനുള്ളില്‍ ആത്മഹത്യ ചെയ്യാനുള്ള സാധ്യതയും പോലീസ് തള്ളുന്നില്ല. വാഹനത്തിന് യാതൊരുവിധ യാന്ത്രിക തകരാറുകളും ഇല്ലായിരുന്നുവെന്ന് വ്യക്തമാക്കുന്ന ഫോറന്‍സിക്, മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ കണ്ടെത്തലുകള്‍ കുടുംബത്തിന്റെ സംശയങ്ങള്‍ക്ക് അടിവരയിടുന്നു. കാറിന്റെ മുന്‍ഭാഗത്തോ എന്‍ജിന്‍ ഘടിപ്പിച്ച ഭാഗത്തോ പുറകുവശത്തോ യാതൊരുവിധ കേടുപാടുകളും സംഭവിച്ചിട്ടില്ല. അതുകൊണ്ടുതന്നെ അപകടകാരണം ഷോര്‍ട്ട് സര്‍ക്യൂട്ട് അല്ലെന്ന് പ്രാഥമിക പരിശോധനയില്‍ തന്നെ ഉറപ്പായിട്ടുണ്ട്. കാറിനുള്ളിലെ വയറിങ്ങുകള്‍ക്കോ ഇന്ധനടാങ്കിനോ യാതൊരുവിധ കേടുപാടുകളും സംഭവിച്ചിട്ടില്ലെന്ന് വിദഗ്ദ്ധര്‍ സ്ഥിരീകരിച്ചു. തീപിടിത്തമുണ്ടായത് കാറിന്റെ ഉള്‍വശത്ത് സോന ഇരുന്ന സീറ്റിന്റെ ഭാഗത്തുനിന്നാണ്. പെട്രോള്‍ പോലുള്ള തീപിടിക്കുന്ന ഇന്ധനം കാറിനുള്ളില്‍ ഒഴിച്ചതുകൊണ്ടുമാത്രമാണ് ഇത്തരമൊരു സ്‌ഫോടനവും തീപിടിത്തവും ഉണ്ടാകാന്‍ സാധ്യതയെന്നാണ് ഫോറന്‍സിക് വിദഗ്ദ്ധരുടെ പ്രാഥമിക നിഗമനം.

മൂന്ന് വര്‍ഷം മുന്‍പായിരുന്നു രജിന്‍ ലാലും സോനയും തമ്മിലുള്ള വിവാഹം നടന്നത്. അതിനുമുന്‍പ് ഇരുവരും പ്രണയത്തിലായിരുന്നെങ്കിലും പിന്നീട് ചില പ്രശ്‌നങ്ങളാല്‍ വേര്‍പിരിഞ്ഞിരുന്നു. എന്നാല്‍ പിന്നീട് വീട്ടുകാര്‍ ഇടപെട്ട് ഇവരെ കൂട്ടിച്ചേര്‍ത്ത് വിവാഹം കഴിപ്പിക്കുകയായിരുന്നു. വിദേശത്തായിരുന്ന രജിന്‍ ലാല്‍ ഒരു മാസം മുന്‍പാണ് നാട്ടിലെത്തിയത്. നാട്ടിലെത്തിയതു മുതല്‍ സോനയുമായി നിരന്തരം വഴക്കിട്ടിരുന്നതായും അവരെ കടുത്ത മാനസിക-ശാരീരിക പീഡനങ്ങള്‍ക്ക് ഇരയാക്കിയിരുന്നതായും കുടുംബം പറയുന്നു. സ്വന്തം വീട്ടുകാരെ ഫോണ്‍ വിളിക്കാനോ കുടുംബവുമായി ബന്ധപ്പെടാനോ സോനയെ രജിന്‍ ലാല്‍ അനുവദിച്ചിരുന്നില്ല. സോനയെ പൂര്‍ണ്ണമായും തടവറയിലാക്കിയതുപോലെയാണ് രജിന്‍ ലാല്‍ വീട്ടില്‍ താമസിപ്പിച്ചിരുന്നത്.

അപകടം നടന്ന ദിവസം സോന ഇരുന്ന സീറ്റിന്റെ ഭാഗം പൂര്‍ണ്ണമായും കത്തിയുരുകിയൊട്ടിയ നിലയിലാണ് മൃതദേഹം കണ്ടെടുത്തതെന്ന് നാട്ടുകാര്‍ സാക്ഷ്യപ്പെടുത്തുന്നു. കാറിന് തീപിടിച്ചയുടന്‍ സോനയെ രക്ഷപ്പെടുത്താന്‍ ശ്രമിക്കാതെ രജിന്‍ ലാല്‍ തൊട്ടടുത്തുള്ള തോട്ടിലേക്ക് ചാടുകയായിരുന്നു. രജിന്‍ ലാല്‍ തോട്ടില്‍ കിടന്ന് വിളിച്ചുപറഞ്ഞപ്പോഴാണ് കാറിനുള്ളില്‍ സോനയുള്ള കാര്യം പോലും നാട്ടുകാര്‍ അറിയുന്നത്. മനഃപൂര്‍വ്വം പെട്രോളൊഴിച്ച് കാറിന് തീയിട്ട ശേഷം ഇയാള്‍ തോട്ടിലേക്ക് ചാടി രക്ഷപ്പെടാന്‍ ശ്രമിച്ചതാണെന്നാണ് നാട്ടുകാരും ആരോപിക്കുന്നത്.

നിലവില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന രജിന്‍ ലാലിനെ പോലീസ് നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ഇയാളെ വിശദമായി ചോദ്യം ചെയ്യുന്നതോടെയും കാറിന്റെ ശാസ്ത്രീയ പരിശോധനാ ഫലം പുറത്തുവരുന്നതോടെയും ഈ ദാരുണ കൊലപാതകത്തിന്റെ യഥാര്‍ത്ഥ ചുരുളഴിയുമെന്നാണ് പോലീസ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.