ഹാജർ വിളിക്കുമ്പോൾ ‘ജയ് ശ്രീറാം’ പറയണം; ഹിജാബ് വിവാദത്തിനിടയിൽ കർണാടക ബിജെപി നേതാക്കളുടെ നിർദ്ദേശം

ഹാജർ വിളിക്കുമ്പോൾ ‘ജയ് ശ്രീറാം’ പറയണം; ഹിജാബ് വിവാദത്തിനിടയിൽ കർണാടക ബിജെപി നേതാക്കളുടെ നിർദ്ദേശം 


ബംഗളൂരു: കർണാടകയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് രാഷ്ട്രീയ വിവാദങ്ങൾ വീണ്ടും ശക്തമാകുന്നതിനിടയിൽ, സ്കൂളുകളിൽ ഹാജർ വിളിക്കുമ്പോൾ ‘യെസ് സാർ’ അല്ലെങ്കിൽ ‘യെസ് മാഡം’ എന്നതിന് പകരം വിദ്യാർത്ഥികൾ ‘ജയ് ശ്രീറാം’ എന്ന് മറുപടി നൽകണമെന്ന നിർദ്ദേശത്തെ പിന്തുണച്ച് ബിജെപി എംഎൽഎ ജനാർദ്ദന റെഡ്ഡി രംഗത്തെത്തി (Jai Shri Ram Attendance Issue). മുൻ ബിജെപി എംഎൽഎ ബസനഗൗഡ പാട്ടീൽ യത്നാൽ മുന്നോട്ടുവെച്ച ഈ നിർദ്ദേശത്തെ താൻ നൂറു ശതമാനം പിന്തുണയ്ക്കുന്നതായി റെഡ്ഡി വ്യക്തമാക്കി. കോൺഗ്രസ് സർക്കാർ ന്യൂനപക്ഷ പ്രീണനമാണ് നടത്തുന്നതെന്നും, ഇന്ത്യക്കാരുടെ ധർമ്മമെന്ന നിലയിൽ സ്കൂളുകളിലും കോളേജുകളിലും കാവി തലപ്പാവുകളും കാവി ഷാളുകളും ധരിക്കുന്നതിൽ തെറ്റില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എന്നാൽ ബിജെപി നേതാക്കളുടെ ഈ പ്രസ്താവനയ്ക്കെതിരെ ശക്തമായ വിമർശനവുമായി കോൺഗ്രസ് രംഗത്തെത്തി. സ്കൂളുകൾ വിദ്യാഭ്യാസത്തിനുള്ള ഇടങ്ങളാണെന്നും അല്ലാതെ രാഷ്ട്രീയ-മത പ്രകടനങ്ങൾക്കുള്ള വേദിയല്ലെന്നും കോൺഗ്രസ് നേതാവ് ലാവണ്യ ബല്ലാൽ പ്രതികരിച്ചു. വിദ്യാർത്ഥികൾക്ക് ഭഗവാൻ രാമന്റെ നാമം എവിടെ വേണമെങ്കിലും ജപിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും എന്നാൽ രാഷ്ട്രീയ നേതാക്കൾ സ്കൂളുകളെ ഇത്തരം പ്രത്യയശാസ്ത്ര പോരാട്ടങ്ങളിലേക്ക് വലിച്ചിഴയ്ക്കരുതെന്നും അവർ ഓർമ്മിപ്പിച്ചു. വിവാദങ്ങൾ ഉണ്ടാക്കുന്നതിന് പകരം ബിജെപി ഭരണകാലത്ത് എത്ര സ്കൂളുകൾ പൂട്ടിയെന്ന് വ്യക്തമാക്കാനാണ് അവർ ശ്രമിക്കേണ്ടതെന്നും ലാവണ്യ ബല്ലാൽ കുറ്റപ്പെടുത്തി. ജൂണിൽ സ്കൂളുകൾ തുറക്കാനിരിക്കെ ഈ പ്രസ്താവനകൾ കർണാടകയിലെ രാഷ്ട്രീയ അന്തരീക്ഷം കൂടുതൽ വഷളാക്കിയിട്ടുണ്ട്. 2022-ൽ ഉഡുപ്പിയിലെ മുസ്ലീം വിദ്യാർത്ഥിനികൾ ഹിജാബ് വിലക്കിനെതിരെ പ്രതിഷേധിച്ചതോടെയാണ് കർണാടകയിൽ ആദ്യമായി ഹിജാബ് വിവാദം ഉടലെടുത്തത്