കൊടിയത്തൂരിൽ പട്ടാപകൽ കുറുനരിയുടെ ആക്രമണം; പള്ളിയിൽ നിന്ന് മടങ്ങിയ പന്ത്രണ്ടുകാരന് കടിയേറ്റു; കാലിന് പരിക്ക്; അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് നാട്ടുകാർ

കൊടിയത്തൂരിൽ പട്ടാപകൽ കുറുനരിയുടെ ആക്രമണം; പള്ളിയിൽ നിന്ന് മടങ്ങിയ പന്ത്രണ്ടുകാരന് കടിയേറ്റു; കാലിന് പരിക്ക്; അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് നാട്ടുകാർ



കൊടിയത്തൂർ: കോഴിക്കോട് കൊടിയത്തൂരിൽ ജനവാസ മേഖലയിൽ പട്ടാപകൽ ഉണ്ടായ കുറുനരിയുടെ ആക്രമണത്തിൽ വിദ്യാർത്ഥിക്ക് പരിക്ക്. വെള്ളിയാഴ്ചയാണ് സംഭവം. ചെറുവാടി പള്ളിയിൽ നിന്നും നിസ്‌കാരം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന കീഴുപറമ്പ് സ്വദേശി മാട്ടത്തൊടി നിസാമിന്റെ മകൻ ജസ്മലിനാണ് (12) കുറുനരിയുടെ കടിയേറ്റത്. വിദ്യാർത്ഥിയുടെ കാലിന് പരിക്കേറ്റു.

ഉടൻ തന്നെ നാട്ടുകാർ ചേർന്ന് ജസ്മലിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിക്കുള്ള അടിയന്തര പ്രതിരോധ കുത്തിവെപ്പും വിദഗ്ദ്ധ ചികിത്സയും ആശുപത്രിയിൽ നൽകിവരികയാണ്. നിലവിൽ കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

ജനവാസ മേഖലയിൽ പകൽസമയത്ത് കുറുനരി ഇറങ്ങിയതും കുട്ടിയെ ആക്രമിച്ചതും പ്രദേശവാസികളെ കടുത്ത ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. പ്രദേശത്ത് വന്യമൃഗങ്ങളുടെ ശല്യം വല്ലാതെ വർദ്ധിച്ചുവരുന്ന സാഹചര്യമാണുള്ളത്. വനംവകുപ്പും അധികൃതരും ഈ വിഷയത്തിൽ അടിയന്തരമായി ഇടപെട്ട് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ശക്തമായ ആവശ്യം.