കൊച്ചി- ലക്ഷദ്വീപ് ജലവിമാന (സീപ്ലെയിന്‍) സര്‍വീസ് പരീക്ഷണ പറക്കല്‍ നാളെ

കൊച്ചി- ലക്ഷദ്വീപ് ജലവിമാന (സീപ്ലെയിന്‍) സര്‍വീസ് പരീക്ഷണ പറക്കല്‍ നാളെ



മട്ടാഞ്ചേരി: കൊച്ചി- ലക്ഷദ്വീപ് ജലവിമാന (സീപ്ലെയിന്‍) സര്‍വീസ് പരീക്ഷണ പറക്കല്‍ നാളെ നടക്കും. രാജ്യത്തെ പ്രഥമ വാണിജ്യാടിസ്ഥാന ജല വിമാന സര്‍വീസാണിത്. നെടുമ്പാശ്ശേരിയില്‍ നിന്നാണ് ആദ്യ ചെറു വിമാനം പരീക്ഷണ പറക്കലിന് പറന്നുയരുക. രാവിലെ 11ന് ലക്ഷദ്വീപിലെ അഗത്തിയിലേക്കും, ഉച്ചയ്‌ക്ക് 3ന് കൊച്ചിയിലേക്കുമാണ് പരീക്ഷണ പറക്കല്‍. ഒപ്പം അഗത്തി, കവരത്തി പരീക്ഷണ സര്‍വീസും നടക്കും. ഒരു മണിക്കൂറാണ് യാത്ര സമയം.

കാലാവസ്ഥ മുഖ്യ ഘടകമാണ്. ഇരട്ട എന്‍ജിനുള്ള ചെറുവിമാനത്തില്‍ കപ്പിത്താനടക്കം 20 പേര്‍ക്ക് യാത്ര ചെയ്യാം. ലക്ഷദ്വീപിലെ പോര്‍ട്ട് ഷിപ്പിങ് ആന്‍ഡ് ഏവിയേഷന്‍ വകുപ്പിന്റെ അനുമതിയോടെ സ്‌കൈ ഹോപ്പ് ഏവിയേഷന്‍ കമ്പനിയാണ് ജലവിമാന സര്‍വീസ് നടത്തുന്നത്. കൊച്ചിയില്‍ നിന്ന് ലക്ഷദ്വീപിലെ കവരത്തി, അഗത്തി, കടമത്ത്, കില്‍ത്താന്‍, കല്‍പേനി എന്നിവിടങ്ങളിലേക്കാണ് ജലവിമാന സര്‍വീസ് നടത്തുക. ടൂറിസം രംഗത്ത് ഏറെ കുതിപ്പേകാനും, രക്ഷാപ്രവര്‍ത്തനമടക്കം നടത്തുന്നതിനും ഇത് സഹായകരമാകും. കൊച്ചി കായലില്‍ ഇറങ്ങാനും പറന്നുയരാനുമുള്ള അനുമതി, ജിസിഡിഎയുടെ ക്ലിയറന്‍സ്, യാത്ര നിരക്ക് തുടങ്ങിയവയുടെ തടസങ്ങള്‍ പൂര്‍ണമായുള്ള ജല വിമാനയാത്ര സര്‍വീസിന് വിഘാതമായുണ്ട്. ഇതു പൂര്‍ത്തിയാകുന്നതോടെ കൂടുതല്‍ വിമാന കമ്പനികളും സര്‍വീസും ഉണ്ടാകുമെന്നാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്.