മൊബൈൽ ഫോൺ നഷ്ടപ്പെട്ടെന്ന് പരാതിയുമായി സ്റ്റേഷനിലെത്തി; പുറത്തിറങ്ങി മടങ്ങിയത് പോലീസ് ജീപ്പുമായി; കണ്ണൂരിനെ ഞെട്ടിച്ച വാഹന മോഷണം; വാഹനവുമായി പാഞ്ഞത് കിലോമീറ്ററുകൾ; ഇന്ധനം നിറച്ചത് പോലീസിന്റെ ചെലവിൽ; 'കള്ളപ്പൊലീസിനെ' കുടുക്കിയത് നാട്ടുകാർക്ക് തോന്നിയ സംശയം

മൊബൈൽ ഫോൺ നഷ്ടപ്പെട്ടെന്ന് പരാതിയുമായി സ്റ്റേഷനിലെത്തി; പുറത്തിറങ്ങി മടങ്ങിയത് പോലീസ് ജീപ്പുമായി; കണ്ണൂരിനെ ഞെട്ടിച്ച വാഹന മോഷണം; വാഹനവുമായി പാഞ്ഞത് കിലോമീറ്ററുകൾ; ഇന്ധനം നിറച്ചത് പോലീസിന്റെ ചെലവിൽ; 'കള്ളപ്പൊലീസിനെ' കുടുക്കിയത് നാട്ടുകാർക്ക് തോന്നിയ സംശയം


കണ്ണൂർ: പോലീസ് സ്റ്റേഷന് മുന്നിൽ കിടന്ന പോലീസ് ജീപ്പ് മോഷ്ടിച്ച സംഭവത്തിൽ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. മൊബൈൽ ഫോൺ നഷ്ടപ്പെട്ടെന്ന പരാതി പറയാനെത്തിയ തൃശ്ശൂർ സ്വദേശിയാണ് അർദ്ധരാത്രിയിൽ പോലീസ് വാഹനവുമായി കടന്നുകളഞ്ഞത്. തൃശ്ശൂർ ചാവക്കാട് തൊഴിയൂർ സ്വദേശി കല്ലുവളപ്പിൽ ഹംസത്തിനെ (49) ടൗൺ പോലീസ് അറസ്റ്റ് ചെയ്തു. പ്രതിയെ പിടികൂടാൻ നാട്ടുകാരുടെ ജാഗ്രത തുണയായി.

ശനിയാഴ്ച പുലർച്ചെ 1.15-നായിരുന്നു സിനിമാക്കഥയെ വെല്ലുന്ന സംഭവങ്ങൾ. മൊബൈൽ ഫോൺ നഷ്ടപ്പെട്ടെന്ന് പരാതിപ്പെടാൻ ടൗൺ സ്റ്റേഷനിലെത്തിയ ഹംസത്ത് മദ്യലഹരിയിലായിരുന്നു. പരാതി സൈബർ സെല്ലിലാണ് നൽകേണ്ടതെന്ന് പോലീസ് പറഞ്ഞതനുസരിച്ച് തൊട്ടടുത്ത കെട്ടിടത്തിലെ സൈബർ സ്റ്റേഷനിലെത്തി. എന്നാൽ സ്റ്റേഷൻ അടച്ചിട്ട നിലയിലായിരുന്നു. തിരികെ ഇറങ്ങുന്നതിനിടെയാണ് മുറ്റത്ത് നിർത്തിയിട്ടിരുന്ന ജീപ്പ് ഹംസത്തിന്റെ ശ്രദ്ധയിൽപ്പെട്ടത്.

താക്കോൽ ജീപ്പിൽ തന്നെ ഇരിക്കുന്നത് കണ്ടതോടെ മറ്റൊന്നും ആലോചിച്ചില്ല, വണ്ടിയെടുത്ത് നേരെ റോഡിലേക്ക്. ഉത്തരമേഖലാ ഡിഐജി ഓഫീസിന് മുന്നിലൂടെ ജീപ്പ് പറപ്പിച്ച ഹംസത്ത് നേരെ പോയത് മുനീശ്വരൻ കോവിലിന് സമീപത്തെ പെട്രോൾ പമ്പിലേക്കാണ്. ഇന്ധനം നിറച്ച ശേഷം ബില്ല് പോലീസിന്റെ അക്കൗണ്ടിൽ ചേർത്താൽ മതിയെന്ന 'ഉത്തരവും' നൽകി താരം സ്ഥലംവിട്ടു. അവിടെനിന്ന് നേരെ ശ്രീനാരായണ പാർക്കിന് സമീപത്തെ തട്ടുകടയിലെത്തി.

മുഷിഞ്ഞ വസ്ത്രം ധരിച്ച് മദ്യലഹരിയിൽ പോലീസ് വാഹനത്തിലെത്തിയ ഹംസത്തിന്റെ പെരുമാറ്റത്തിൽ തട്ടുകടക്കാർക്ക് സംശയം തോന്നി. "താങ്കൾ പോലീസാണോ" എന്ന ചോദ്യത്തിന് "അല്ല" എന്ന് ഹംസത്ത് കൂളായി മറുപടി നൽകി. ഇതോടെ നാട്ടുകാർ ചേർന്ന് വണ്ടിയുടെ താക്കോൽ പിടിച്ചുവാങ്ങി പോലീസിനെ വിവരമറിയിച്ചു. മിനിറ്റുകൾക്കകം പോലീസ് സ്ഥലത്തെത്തി പ്രതിയെ പൊക്കി. അഞ്ചുമാസം മുൻപ് കണ്ണൂരിലെത്തിയ ഹംസത്ത് നഗരത്തിലെ സ്വകാര്യ റിസോർട്ടിലെ ജീവനക്കാരനാണ്.