നോര്‍ത്ത് ബ്ലോക്കിന്റെ തലപ്പത്ത്; മുരളീധരനും ചെന്നിത്തലയ്ക്കും രണ്ടാം നില; ഷിബു ബേബി ജോണും മോന്‍സ് ജോസഫും ഒന്നാം നിലയില്‍; അനക്‌സ് ഒന്നിന്റെയും രണ്ടിന്റെയും നിലകളില്‍ യുവതുര്‍ക്കികളും വനിതാ പ്രതിനിധികളും; ക്രമീകരണങ്ങള്‍ ഇങ്ങനെ

സെക്രട്ടേറിയറ്റില്‍ മന്ത്രിമാര്‍ക്ക് ഓഫീസ് മുറികള്‍ സജ്ജമായി; മുഖ്യമന്ത്രിയും കുഞ്ഞാലിക്കുട്ടിയും നോര്‍ത്ത് ബ്ലോക്കിന്റെ തലപ്പത്ത്; മുരളീധരനും ചെന്നിത്തലയ്ക്കും രണ്ടാം നില; ഷിബു ബേബി ജോണും മോന്‍സ് ജോസഫും ഒന്നാം നിലയില്‍; അനക്‌സ് ഒന്നിന്റെയും രണ്ടിന്റെയും നിലകളില്‍ യുവതുര്‍ക്കികളും വനിതാ പ്രതിനിധികളും; ക്രമീകരണങ്ങള്‍ ഇങ്ങനെ


തിരുവനന്തപുരം: വി. ഡി. സതീശന്‍ മന്ത്രിസഭ അധികാരമേറ്റതിന് പിന്നാലെ മുഖ്യമന്ത്രിയുടെയും മറ്റ് മന്ത്രിമാരുടെയും ഓഫീസുകളുടെ കാര്യത്തില്‍ അന്തിമ തീരുമാനമായി. സെക്രട്ടേറിയറ്റിലെയും വിവിധ അനക്‌സ് മന്ദിരങ്ങളിലെയും വ്യത്യസ്ത ബ്ലോക്കുകളിലായാണ് പുതിയ ഭരണസാരഥികളുടെ ഓഫീസുകള്‍ ക്രമീകരിച്ചിരിക്കുന്നത്.

ഭരണത്തിന്റെ പ്രധാന കേന്ദ്രമായ നോര്‍ത്ത് ബ്ലോക്കില്‍ മുഖ്യമന്ത്രിയും മറ്റ് അഞ്ച് മന്ത്രിമാരുമാണ് ഓഫീസുകള്‍ പങ്കിടുന്നത്. നോര്‍ത്ത് ബ്ലോക്കിന്റെ മൂന്നാം നിലയിലാകും മുഖ്യമന്ത്രിയുടെയും മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടിയുടെയും ഓഫീസുകള്‍ പ്രവര്‍ത്തിക്കുക. നോര്‍ത്ത് ബ്ലോക്കിന്റെ രണ്ടാം നിലയില്‍ മന്ത്രിമാരായ കെ. മുരളീധരന്‍, രമേശ് ചെന്നിത്തല എന്നിവര്‍ക്കും ഒന്നാം നിലയില്‍ മന്ത്രിമാരായ മോന്‍സ് ജോസഫ്, ഷിബു ബേബി ജോണ്‍ എന്നിവര്‍ക്കുമാണ് ഓഫീസുകള്‍ അനുവദിച്ചിട്ടുള്ളത്.

നോര്‍ത്ത് സാന്‍ഡ്വിച്ച് ബ്ലോക്കിന്റെ മൂന്നാം നിലയില്‍ മന്ത്രി സണ്ണി ജോസഫും രണ്ടാം നിലയില്‍ മന്ത്രി അനൂപ് ജേക്കബും തങ്ങളുടെ ഭരണപരമായ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും. മെയിന്‍ ബ്ലോക്കിന്റെ ഒന്നാം നിലയിലാണ് മന്ത്രിമാരായ സി. പി. ജോണിന്റെയും എ. പി. അനില്‍കുമാറിന്റെയും ഓഫീസുകള്‍ സജ്ജീകരിച്ചിരിക്കുന്നത്. സൗത്ത് ബ്ലോക്കിന്റെ രണ്ടാം നിലയില്‍ മന്ത്രി ടി. സിദ്ദിഖും മൂന്നാം നിലയില്‍ മന്ത്രി കെ. എ. തുളസിയും തങ്ങളുടെ ഓഫീസുകളില്‍ ചുമതലയേല്‍ക്കും.

സെക്രട്ടേറിയറ്റ് അനക്‌സ് മന്ദിരങ്ങളിലും മന്ത്രിമാര്‍ക്കായി വിപുലമായ ക്രമീകരണങ്ങളാണ് പൊതുഭരണ വകുപ്പ് ഒരുക്കിയിട്ടുള്ളത്. സെക്രട്ടേറിയറ്റ് അനക്‌സ് ഒന്നിന്റെ നാലാം നിലയില്‍ മന്ത്രി റോജി എം. ജോണും അഞ്ചാം നിലയില്‍ മന്ത്രി കെ. എം. ഷാജിയും ആറാം നിലയില്‍ മന്ത്രി ഒ. ജെ. ജനീഷും ഓഫീസുകള്‍ തുറന്ന് പ്രവര്‍ത്തനം ആരംഭിക്കും. അനക്‌സ് രണ്ടില്‍ ഒന്നാം നില മുതല്‍ യഥാക്രമം മന്ത്രിമാരായ എം. ലിജു, വി. ഇ. അബ്ദുല്‍ ഗഫൂര്‍, ബിന്ദു കൃഷ്ണ എന്നിവര്‍ക്ക് ഓഫീസുകള്‍ ലഭിച്ചപ്പോള്‍, ഇതേ മന്ദിരത്തിന്റെ അഞ്ചാം നില മന്ത്രി പി. കെ. ബഷീറിനും ആറാം നില മന്ത്രി പി. സി. വിഷ്ണുനാഥിനും ഏഴാം നില മന്ത്രി എന്‍. ഷംസുദ്ദീനും അനുവദിച്ചു.