വ്യജരേഖ ചമച്ച് അവയവദാന തട്ടിപ്പ്, മുഖ്യപ്രതി നജീബ് ​ഗാസിയാബാദിൽ പിടിയിലായി

വ്യജരേഖ ചമച്ച് അവയവദാന തട്ടിപ്പ്, മുഖ്യപ്രതി നജീബ് ​ഗാസിയാബാദിൽ പിടിയിലായി



വ്യാജരേഖ ചമച്ച് അവയവദാന തട്ടിപ്പ് നടത്തിയ കേസിലെ മുഖ്യപ്രതി മുഹമ്മദ് നജീബ് പിടിയിലായി. ഒളിവിൽ പോയ നജീബിനെ ഗാസിയാബാദിൽ പിടികൂടിയത്. എറണാകുളം റൂറൽ പൊലീസാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. പ്രതിയെ കൊച്ചിയിൽ എത്തിച്ച് വിശദമായി ചോദ്യം ചെയ്യും.

കേസുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചപ്പോൾ തന്നെ നജീബ് ‍ഡൽഹിയിലേക്ക് കടന്നിരുന്നു. ഇവിടെ നിന്ന് വിദേശത്തേക്ക് പോകാനായിരുന്നു തീരുമാനമെന്നാണ് പൊലീസ് സംശയിച്ചിരുന്നത്. പിന്നാലെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചതോടെയാണ് നജീബ് ഗാസിയാബാദിലേക്ക് കടന്നത്. ഇയാൾക്ക് തമിഴ്‌നാട്ടിലും അവയവദാന തട്ടിപ്പ് റാക്കറ്റുകളുണ്ടെന്നാണ് വിവരം.


കേസിൽ നജീബിന്റെ ഭാര്യ കുന്നത്തുനാട് സ്വദേശി റഷീദയെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കേസിലെ മറ്റ് പ്രതികളായ സണ്ണി വർഗീസ്, സിനി വർഗീസ്, ശ്രീജ, സുധീർ, വിനോദ് എന്നിവർ റിമാൻഡിലാണ്. ജില്ലാ പൊലീസ് മേധാവി കെ എസ് സുദർശന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. അവയവദാനത്തിന് കാത്തിരിക്കുന്ന സമ്പന്നരെ സമീപിച്ച ശേഷം അതിവേഗം അവയവദാതാവിനെ ഉറപ്പാക്കാൻ വൻ തുകയ്ക്ക് ഇടപാട് ഉറപ്പിക്കുകയും അതിന് ശേഷം സാമ്പത്തികമായി പ്രതിസന്ധി നേരിടുന്നവരുടെ അവയവദാനത്തിന്റെ രേഖകൾ വ്യാജമായി നിർമിച്ചുമാണ് നജീബ് തട്ടിപ്പ് നടത്തിയത്.