ഫസൽ വധക്കേസ്: വഴിത്തിരിവായ തൊണ്ടിമുതൽ ‘തൂവാല’ സി.ബി.ഐ കോടതിയിൽ നിന്ന് കാണാതായി; എലി കരണ്ടെന്ന് രേഖകൾ

ഫസൽ വധക്കേസ്: വഴിത്തിരിവായ തൊണ്ടിമുതൽ ‘തൂവാല’ സി.ബി.ഐ കോടതിയിൽ നിന്ന് കാണാതായി; എലി കരണ്ടെന്ന് രേഖകൾ 


കൊച്ചി: കേരള രാഷ്ട്രീയത്തിൽ ഏറെ ചർച്ച ചെയ്യപ്പെട്ട തലശ്ശേരി ഫസൽ വധക്കേസിലെ നിർണായക തൊണ്ടിമുതലായ രക്തം പുരണ്ട തൂവാല കോടതിയിൽ നിന്ന് കാണാതായി (Thalassery Fazal murder case updates). കേസിന്റെ അന്വേഷണം വഴിതെറ്റിക്കാൻ വേണ്ടി പ്രതികൾ മനഃപൂർവ്വം മറ്റൊരിടത്ത് ഉപേക്ഷിച്ച തൂവാലയാണ് എറണാകുളം സി.ബി.ഐ (CBI) കോടതിയിൽ നിന്ന് നഷ്ടപ്പെട്ടത്. തൊണ്ടിമുതൽ സൂക്ഷിച്ചിരുന്ന പാക്കറ്റ് എലി കരണ്ട് നശിപ്പിച്ചതായാണ് ഔദ്യോഗിക രേഖകളിൽ വ്യക്തമാക്കിയിരിക്കുന്നത്. തുടർന്ന് ഈ പ്രധാന തെളിവ് നഷ്ടപ്പെട്ടതായി സി.ബി.ഐ കോടതി രേഖപ്പെടുത്തി.

ഫസൽ വധിക്കപ്പെട്ടതിന് പിന്നാലെ, അന്വേഷണസംഘത്തെ തെറ്റിദ്ധരിപ്പിക്കുന്നതിനായി പ്രതികൾ ഫസലിന്റെ രക്തം പുരണ്ട ഒരു തൂവാല സംഭവസ്ഥലത്തുനിന്നും മാറി മറ്റൊരിടത്ത് കൊണ്ടുപോയി ഇട്ടിരുന്നു. ഈ തൂവാല ആദ്യമായി കണ്ടെത്തിയ വ്യക്തിയുടെ സാക്ഷിവിസ്താരം സി.ബി.ഐ കോടതിയിൽ പുരോഗമിക്കുന്നതിനിടെയാണ് നാടകീയമായി ഈ തെളിവ് നഷ്ടപ്പെട്ട വിവരം അധികൃതർ കോടതിയെ ഔദ്യോഗികമായി അറിയിക്കുന്നത്.തൊണ്ടിമുതൽ സൂക്ഷിച്ച റൂമിൽ വെച്ച് എലി കരണ്ടതിനെ തുടർന്നാണ് ഇത് നശിച്ചുപോയതെന്നാണ് കോടതിക്ക് ലഭിച്ച വിശദീകരണം.

കണ്ണൂരിലെ ആദ്യ സി.ബി.ഐ അന്വേഷണ കേസ്
2006 ഒക്ടോബർ 22-നാണ് തലശ്ശേരിയിൽ വെച്ച് എൻ.ഡി.എഫ് (NDF) പ്രവർത്തകനായ മുഹമ്മദ് ഫസൽ ക്രൂരമായി കൊലചെയ്യപ്പെടുന്നത്. തലശ്ശേരി സെയ്ദാർ പള്ളിക്കുസമീപം റംസാൻ നോമ്പ് കാലത്ത് പുലർച്ചെയായിരുന്നു സ്ഥലത്തെ പത്രവിതരണക്കാരൻ കൂടിയായ ഫസലിനെ അക്രമിസംഘം വെട്ടിക്കൊലപ്പെടുത്തിയത്.

കണ്ണൂരിലെ രാഷ്ട്രീയ കൊലപാതക ചരിത്രത്തിൽ ആദ്യമായി കേന്ദ്ര അന്വേഷണ ഏജൻസിയായ സി.ബി.ഐ അന്വേഷണം നടത്തിയ കേസ് കൂടിയായിരുന്നു ഇത്. കേസിൽ കണ്ണൂരിലെ പ്രമുഖ സി.പി.എം നേതാക്കളായ കാരായി രാജൻ, കാരായി ചന്ദ്രശേഖരൻ എന്നിവരുൾപ്പെടെ എട്ട് സി.പി.എം പ്രവർത്തകരെ പ്രതിചേർത്താണ് സി.ബി.ഐ കോടതിയിൽ അന്തിമ കുറ്റപത്രം സമർപ്പിച്ചത്. കേസിന്റെ വിചാരണ ഘട്ടത്തിലാണ് ഇപ്പോൾ നിർണായക തെളിവ് നഷ്ടമായിരിക്കുന്നത്.