ചേര്‍ത്തല; എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ചുമന്നു നടന്നതാണ് സംസ്ഥാനത്തെ വലിയ തിരിച്ചടിക്കു കാരണമെന്നു സിപിഎം ചേര്‍ത്തല ഏരിയാ കമ്മിറ്റി യോഗത്തില്‍ വിമര്‍ശനം. വെള്ളാപ്പള്ളിയുമായി അടുത്തതോടെ ന്യൂനപക്ഷം ഇടതുപക്ഷത്തെ ശത്രുപക്ഷത്തായി കണ്ടു. ഇതിനൊപ്പം പലയിടത്തും പരമ്പരാഗത ഈഴവവോട്ടുകളും ചോര്‍ന്നുവെന്നും വിമര്‍ശനമുണ്ടായി.
ജില്ലാ നേതൃത്വം വെള്ളാപ്പള്ളിക്കു കുടപിടിക്കുന്ന സമീപനമാണ് സ്വീകരിച്ചത്. എതിര്‍പ്പുയര്‍ത്തിയത് എ.എം. ആരിഫ് മാത്രമായിരുന്നു.കേരളം വികസിക്കണമെന്നാഗ്രഹിച്ച വികസനനായകന് തന്നെയാണ് പിണറായി വിജയനെങ്കിലും പരുക്കന്‍ സ്വഭാവം തിരിച്ചടിയായി. എല്ലാം പിണറായിയെന്ന നിലയിലായി കാര്യങ്ങള്‍. ഇതു ജനങ്ങളില്‍ വെറുപ്പിനിടയാക്കി.
പാര്‍ട്ടി സെക്രട്ടറിയുടെ ഭാര്യ ആരായിരുന്നാലും മത്സരിപ്പിച്ചത് മോശം സന്ദേശം നല്കി. ജനങ്ങളെ ആകര്ഷിക്കാനല്ല മറിച്ച് എതിരാക്കുന്നതായിരുന്നു സംസ്ഥാന സെക്രട്ടറിയുടെ വാക്കുകള്‍. അധികാരത്തോട് ആര്‍ത്തിയുള്ള നെറികേടിന്റെ ആള്‍രൂപമായ ജി. സുധാകരനെതിരേ നേരത്തെതന്നെ നടപടിയെടുക്കണമായിരുന്നു.
വലിയ കമ്മ്യൂണിസ്റ്റ് മൂല്യമുള്ള പ്രാദേശിക നേതാക്കളെ മറ്റുള്ളവരെ മുന്‍നിര്‍ത്തി വെട്ടിനിരത്തിയ ആളാണ് ആദര്‍ശം വിളമ്പുന്നത്. അധികാരത്തിനുവേണ്ടി ആരെയും ഒറ്റുമെന്നും ജി. സുധാകരന് തെളിയിച്ചു.ജില്ലാ നേതൃത്വത്തിനെതിരെയും കമ്മിറ്റിയില്‍ രൂക്ഷവിമര്‍ശനം ഉയര്‍ന്നു.തെരഞ്ഞെടുപ്പില്‍ ജയിക്കണമെന്ന് ജില്ലാ നേതൃത്വത്തിനു ഒരു താത്പര്യവുമില്ലായിരുന്നു. സ്ഥാനാര്‍ഥിത്വം സംസ്ഥാന നേതൃത്വം തട്ടിക്കളഞ്ഞതിനാല്‍ ജില്ലാ നേതൃത്വം ഒന്നിലും ഇടപെട്ടില്ല.
അരൂരില്‍ സ്ഥാനാര്‍ഥി നിര്‍ണയം പാളി. എ.എം. ആരിഫോ തോമസ് ഐസക്കോ മത്സരിച്ചാല്‍ വിജയമുറപ്പായിരുന്നുവെന്നും അഭിപ്രായം ഉയര്‍ന്നു.സംസ്ഥാന കമ്മിറ്റിയംഗം ജി. സോമപ്രസാദ്, ജില്ലാ സെക്രട്ടേറിയറ്റംഗം എ.എം. ആരിഫ്, സെക്രട്ടറി ബി. വിനോദ് തുടങ്ങിയവര്‍ പങ്കെടുത്തു

