
തിരുവനന്തപുരം: കേരളത്തിൽ പുതിയ യുഡിഎഫ് സർക്കാർ തിങ്കളാഴ്ച അധികാരമേൽക്കാനിരിക്കെ, ലീഗിന്റെ അഞ്ച് മന്ത്രിസ്ഥാനമെന്ന ആവശ്യത്തിന്മേൽ കോൺഗ്രസ് കടുത്ത നിലപാടെടുക്കുമോ എന്നത് ചോദ്യചിഹ്നമായി നിലകൊള്ളുന്നു. മുസ്ലിം ലീഗിന് അഞ്ച് മന്ത്രിസ്ഥാനങ്ങൾ നൽകാൻ കോൺഗ്രസ് വഴങ്ങിയേക്കില്ലെന്നാണ് ഏറ്റവും പുതിയ സൂചനകൾ വ്യക്തമാക്കുന്നത്.(Kerala Cabinet Portfolios Dispute Congress Denies Five Ministries To IUML Education Department)
പകരം നാല് മന്ത്രിസ്ഥാനവും അഞ്ചാം മന്ത്രിക്ക് പകരമായി കാബിനറ്റ് പദവിയോടെയുള്ള ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷ സ്ഥാനവും നൽകാമെന്ന പുതിയ ഫോർമുലയാണ് കോൺഗ്രസ് ലീഗ് നേതൃത്വത്തിന് മുന്നിൽ വെച്ചിട്ടുള്ളത് എന്നും സൂചനയുണ്ട്. ഇതിനുപുറമെ, കഴിഞ്ഞ യുഡിഎഫ് സർക്കാരുകളുടെ കാലത്ത് മുസ്ലിം ലീഗ് സ്ഥിരമായി കൈവശം വെച്ചിരുന്ന തന്ത്രപ്രധാനമായ വിദ്യാഭ്യാസ വകുപ്പ് ഇത്തവണ കോൺഗ്രസ് ഏറ്റെടുത്തേക്കും. വിദ്യാഭ്യാസത്തിന് പകരം തുല്യപ്രാധാന്യമുള്ള മറ്റൊരു വകുപ്പ് ലീഗിന് നൽകിയേക്കും.
തിങ്കളാഴ്ച സത്യപ്രതിജ്ഞ നടക്കേണ്ട സാഹചര്യത്തിൽ ഭിന്നതകൾ പരിഹരിച്ച് ചർച്ചകൾ ഇന്ന് തന്നെ വേഗത്തിൽ പൂർത്തിയാക്കാനാണ് കോൺഗ്രസ് നീക്കം. അതേസമയം, മറ്റ് ഘടകകക്ഷികളും തങ്ങളുടെ വിഹിതത്തിനായി സമ്മർദ്ദം ശക്തമാക്കിയിട്ടുണ്ട്. സി.എം.പി ഇത്തവണ തുറമുഖ വകുപ്പ് വേണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണ്. ജലവിഭവം, വൈദ്യുതി, ടൂറിസം എന്നീ മൂന്ന് പ്രധാന വകുപ്പുകൾ വേണമെന്നാണ് ആർ.എസ്.പിയുടെ ആവശ്യം. ജനകീയ അടിത്തറ വർദ്ധിപ്പിക്കാൻ വികസന മുൻഗണനകളുള്ള ഈ വകുപ്പുകൾ തങ്ങൾക്ക് വേണമെന്നാണ് അവരുടെ വാദം. കേരള കോൺഗ്രസ് ജോസഫ് വിഭാഗം പൊതുമരാമത്ത് അല്ലെങ്കിൽ റവന്യൂ വകുപ്പുകളിലൊന്നിനായി കടുത്ത അവകാശവാദം ഉന്നയിക്കുന്നുണ്ട്. ലീഗും കോൺഗ്രസും ഒരുപോലെ കണ്ണ് വെച്ചിരിക്കുന്ന ഈ സുപ്രധാന വകുപ്പുകളിലെ തർക്കം പരിഹരിക്കാൻ മുതിർന്ന കോൺഗ്രസ് നേതാക്കളുടെ നേതൃത്വത്തിൽ ഉഭയകക്ഷി ചർച്ചകൾ തകൃതിയായി പുരോഗമിക്കുകയാണ്
