ഗാസയിൽ US വെടിനിർത്തൽ ലംഘിച്ച് ഇസ്രായേൽ വ്യോമാക്രമണം: ഹമാസ് സൈനിക മേധാവിയെ ലക്ഷ്യമിട്ടെന്ന് റിപ്പോർട്ട്, കുറഞ്ഞത് 7 മരണം

ഗാസയിൽ US വെടിനിർത്തൽ ലംഘിച്ച് ഇസ്രായേൽ വ്യോമാക്രമണം: ഹമാസ് സൈനിക മേധാവിയെ ലക്ഷ്യമിട്ടെന്ന് റിപ്പോർട്ട്, കുറഞ്ഞത് 7 മരണം 

ഗാസ സിറ്റി: അമേരിക്കയുടെ മധ്യസ്ഥതയിൽ നിലവിൽ വന്ന താൽക്കാലിക വെടിനിർത്തൽ കരാർ ലംഘിച്ച് ഗാസ സിറ്റിയിൽ ഇസ്രായേലിന്റെ വൻ വ്യോമാക്രമണം. ഹമാസിന്റെ ഏറ്റവും മുതിർന്ന സൈനിക മേധാവി ഇസ്സുദ്ദീൻ അൽ ഹദ്ദാദിനെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവും പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സും സംയുക്ത പ്രസ്താവനയിൽ അറിയിച്ചു. ആക്രമണത്തിൽ ഒരു കുട്ടിയും മൂന്ന് സ്ത്രീകളും ഉൾപ്പെടെ കുറഞ്ഞത് ഏഴ് പേർ കൊല്ലപ്പെടുകയും അമ്പതിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. എന്നാൽ അൽ ഹദ്ദാദ് കൊല്ലപ്പെട്ടോ ഇല്ലയോ എന്ന കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണമായിട്ടില്ല.(Israel Airstrike In Gaza City Targets Top Hamas Military Leader Izz Al Din Al Haddad)

വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം ഗാസ സിറ്റിയിലെ അൽ-രിമാൽ മേഖലയിലുള്ള ഒരു ജനവാസ കെട്ടിടത്തിന് നേരെയാണ് ഇസ്രായേൽ ആദ്യ മിസൈലാക്രമണം നടത്തിയത്. തൊട്ടുപിന്നാലെ സമീപത്തെ തെരുവിലൂടെ പോവുകയായിരുന്ന ഒരു കാറിന് നേരെയും രണ്ടാമത്തെ ആക്രമണമുണ്ടായി. പരിക്കേറ്റവരെ അൽ-ഷിഫാ ആശുപത്രിയിലേക്കും അൽ-സരയ ഫീൽഡ് ആശുപത്രിയിലേക്കും മാറ്റി. 2023 ഒക്ടോബർ 7-ലെ ഇസ്രായേൽ വിരുദ്ധ ആക്രമണത്തിന്റെ പ്രധാന സൂത്രധാരന്മാരിൽ ഒരാളാണ് അൽ ഹദ്ദാദെന്നും, ഗാസയുടെ നിരായുധീകരണത്തിനായുള്ള യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കരാർ നടപ്പാക്കാൻ ഇയാൾ വിസമ്മതിച്ചതായും ഇസ്രായേൽ ആരോപിക്കുന്നു.

ഹമാസിന്റെ സൈനിക വിഭാഗമായ ‘ഇസ്സുദ്ദീൻ അൽ-ഖസ്സാം ബ്രിഗേഡ്സി’ന്റെ തലവനാണ് അൽ ഹദ്ദാദ്. അധികം പൊതുവേദികളിൽ പ്രത്യക്ഷപ്പെടാത്തതിനാൽ “ഖസ്സാമിന്റെ പ്രേതം” എന്നാണ് ഇയാൾ അറിയപ്പെടുന്നത്. യഹിയ സിൻവർ, മുഹമ്മദ് സിൻവർ, മുഹമ്മദ് ദൈഫ് തുടങ്ങിയ പ്രമുഖ ഹമാസ് നേതാക്കളെ ഇസ്രായേൽ വധിച്ചതിന് ശേഷം സംഘടനയുടെ ഏറ്റവും പ്രധാനപ്പെട്ട തീരുമാനങ്ങൾ എടുക്കുന്നത് അൽ ഹദ്ദാദാണ്. ആക്രമണത്തിൽ അൽ ഹദ്ദാദ് കൊല്ലപ്പെട്ടിരിക്കാനാണ് സാധ്യതയെന്ന് മുതിർന്ന ഇസ്രായേൽ സുരക്ഷാ ഉദ്യോഗസ്ഥർ സൂചന നൽകിയെങ്കിലും ഹമാസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

ഒക്ടോബർ പകുതിയോടെ നിലവിൽ വന്ന വെടിനിർത്തൽ കരാറിന് ശേഷം മാത്രം ഇസ്രായേൽ നടത്തിയ വിവിധ ആക്രമണങ്ങളിലായി ഗാസയിൽ 850-ലധികം ആളുകൾ കൊല്ലപ്പെട്ടതായാണ് പലസ്തീൻ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. ഗാസയിലെ വെടിനിർത്തൽ കരാർ പൂർണ്ണമല്ലെങ്കിലും ഒരു പരിധി വരെ സ്ഥിരത കൊണ്ടുവരാൻ സഹായിച്ചിട്ടുണ്ടെന്ന് യുഎസ് പ്രതിനിധിയായ നിക്കോളായ് മ്ലാഡെനോവ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. എന്നാൽ ഗാസയുടെ ഭരണം ഹമാസ് ഒപ്പുവെക്കുകയും ആയുധങ്ങൾ പൂർണ്ണമായി താഴെ വെക്കുകയും ചെയ്താലേ ഇസ്രായേൽ സൈന്യം ഗാസയിൽ നിന്ന് പൂർണ്ണമായി പിന്മാറൂ എന്ന നിലപാടിലാണ് ഇസ്രായേലും അമേരിക്കയും