‘കേരളത്തെ ഭിന്നിപ്പിക്കാൻ സമ്മതിക്കില്ല, മുസ്ലീം ലീഗിനെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നത് വിദ്വേഷ ക്യാംപെയ്ന്‍ ഉണ്ടാക്കാൻ, ഇന്ധനവില വർധനയുടെ ആഘാതം കുറയ്ക്കുന്നത് പരിശോധിക്കും’: VD സതീശൻ

‘കേരളത്തെ ഭിന്നിപ്പിക്കാൻ സമ്മതിക്കില്ല, മുസ്ലീം ലീഗിനെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നത് വിദ്വേഷ ക്യാംപെയ്ന്‍ ഉണ്ടാക്കാൻ, ഇന്ധനവില വർധനയുടെ ആഘാതം കുറയ്ക്കുന്നത് പരിശോധിക്കും’: VD സതീശൻ 



തിരുവനന്തപുരം: കേരളത്തിൽ മുസ്ലിം ലീഗിനെ ഒറ്റതിരിഞ്ഞ് അക്രമിക്കുന്നത് വഴി വിദ്വേഷം വളർത്താനും സംസ്ഥാനത്ത് വർഗീയ വിഭജനം ഉണ്ടാക്കാനുമാണ് ചിലർ ശ്രമിക്കുന്നതെന്ന് നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ. മുസ്ലിം ലീഗ് യു.ഡി.എഫിലെ ഏറ്റവും പ്രധാനപ്പെട്ട ഘടകകക്ഷിയാണെന്നും കെ. കരുണാകരന്റെ കാലം മുതൽ കോൺഗ്രസിനൊപ്പമുള്ള പാർട്ടിയാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സതീശൻ.(VD Satheesan Defends Muslim League And Slams Communal Hate Campaign In Kerala)

കേരളത്തിൽ മുസ്ലിം ലീഗ് ദുർബലമായാൽ ആ രാഷ്ട്രീയ മേഖല വർഗീയ ശക്തികൾ കൈയടക്കുമെന്നും, അതിനെ തടുത്തുനിർത്തുന്ന മതേതര ശക്തിയാണ് ലീഗെന്നും സതീശൻ ചൂണ്ടിക്കാട്ടി. വിദ്വേഷ പ്രചാരണങ്ങളോട് ഒരു തരത്തിലുള്ള വിട്ടുവീഴ്ചയ്ക്കും തയ്യാറല്ല. തിരഞ്ഞെടുപ്പ് കാലത്തുപോലും മതേതര നിലപാടിൽ കോംപ്രമൈസ് ചെയ്യാത്ത കോൺഗ്രസ്, ഇനിയും അതിന് മുതിരില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വരാനിരിക്കുന്ന തലമുറകൾ സൗഹാർദ്ദത്തോടെ ജീവിക്കുന്ന മതേതര കേരളത്തിൽ ഒരു പോറലേൽപ്പിക്കാൻ പോലും ആരെയും സമ്മതിക്കില്ലെന്നും സാമുദായ നേതാക്കൾ ഇത്തരം പ്രസ്താവനകളിൽ നിന്ന് പിന്തിരിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

യു.ഡി.എഫ് മന്ത്രിസഭാ രൂപീകരണ ചർച്ചകൾക്കായി മുന്നണി യോഗം ഇന്ന് ചേരും. കെ.സി. വേണുഗോപാൽ ഇന്ന് തിരുവനന്തപുരത്ത് എത്തും. രമേശ് ചെന്നിത്തല, കെ.പി.സി.സി. പ്രസിഡന്റ് സണ്ണി ജോസഫ്, എ.ഐ.സി.സി. നേതൃത്വം എന്നിവരുമായി ആലോചിച്ച് അന്തിമ തീരുമാനമെടുക്കും. മുതിർന്ന നേതാവ് രമേശ് ചെന്നിത്തലയെ താൻ നേരിട്ട് കാണുമെന്നും അദ്ദേഹം തന്റെ കൂടി നേതാവാണെന്നും സതീശൻ പറഞ്ഞു. പുതിയ നിയമസഭയിലെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുക്കപ്പെട്ട പിണറായി വിജയനെ ഫോണിൽ വിളിച്ചതായും അദ്ദേഹത്തെ നേരിട്ട് ചെന്ന് കാണുമെന്നും നിയുക്ത മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

രാജ്യത്ത് ഇന്ധനവില വർദ്ധിപ്പിച്ച സാഹചര്യത്തിൽ സാധാരണക്കാർക്കുണ്ടാകുന്ന ആഘാതം കുറയ്ക്കാൻ എന്ത് ചെയ്യാൻ കഴിയുമെന്ന് സർക്കാർ പരിശോധിക്കുമെന്ന് നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ. നിലവിൽ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ പെട്രോളിയം ഉൽപ്പന്നങ്ങൾക്ക് വില കൂടുതലാണെന്നും ഇതിന്റെ എല്ലാ വശങ്ങളും പഠിച്ചുവരികയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.