ഇഞ്ചുറി ടൈമില്‍ രക്ഷകനായി മാര്‍ട്ടിനെല്ലി! സാമുറായി കരുത്തിന് മീതെ പറന്നുയര്‍ന്ന് കാനറികള്‍; ജപ്പാന്റെ കുതിപ്പിന് തടയിട്ട് ബ്രസീല്‍ പ്രീക്വാര്‍ട്ടറില്‍; ബ്രസീലിന്റെ തിരിച്ചുവരവ് 1 ഗോളിന് പിന്നില്‍ നിന്ന ശേഷം; ജപ്പാനെ വീഴ്ത്തിയത് 1 നെതിരെ 2 ഗോളുകള്‍ക്ക്

ഇഞ്ചുറി ടൈമില്‍ രക്ഷകനായി മാര്‍ട്ടിനെല്ലി! സാമുറായി കരുത്തിന് മീതെ പറന്നുയര്‍ന്ന് കാനറികള്‍; ജപ്പാന്റെ കുതിപ്പിന് തടയിട്ട് ബ്രസീല്‍ പ്രീക്വാര്‍ട്ടറില്‍; ബ്രസീലിന്റെ തിരിച്ചുവരവ് 1 ഗോളിന് പിന്നില്‍ നിന്ന ശേഷം; ജപ്പാനെ വീഴ്ത്തിയത് 1 നെതിരെ 2 ഗോളുകള്‍ക്ക്



ഹൂസ്റ്റണ്‍: ഈ ലോകകപ്പിലെ തന്നെ വാശിയേറിയ പോരാട്ടം കണ്ട മത്സരത്തില്‍ ജപ്പാനെ 1 നെതിരെ 2 ഗോളുകള്‍ക്ക് കീഴടക്കി ബ്രസീല്‍ പ്രീക്വാര്‍ട്ടറില്‍. ഇഞ്ചുറി ടൈമില്‍ 95 ആം മിനുട്ടില്‍ ഗബ്രിയേല്‍ മാര്‍ട്ടിനെല്ലിയുടെ ഗോളാണ് ബ്രസീലിന് അടുത്ത ഘട്ടത്തിലേക്ക് വഴി തുറന്നത്. 1 ഗോളിന് പിന്നിട്ട് നിന്ന ശേഷമാണ് കാനറികളുടെ തിരിച്ചു വരവ്. തോല്‍വിയോടെ ജപ്പാന്‍ ലോകകപ്പില്‍ നിന്നും പുറത്തായി.

29-ാം മിനിറ്റില്‍ കയ്ഷു സാനോ ഏഷ്യന്‍ കരുത്തര്‍ക്കായി വലകുലുക്കി. ഡാനിലോയുടെ പാസ് കൃത്യമായി ഇന്റര്‍സെപ്റ്റ് ചെയ്ത് മുന്നേറിയ സാനോ കസമിറോയെ ഡ്രിബിള്‍ ചെയ്ത് മുന്നേറി. പിന്നാലെ ബോക്സിന് പുറത്തുനിന്ന് ഉഗ്രന്‍ ഷോട്ടിലൂടെ വലകുലുക്കി. രണ്ടാം പകുതിയില്‍ ഹെഡര്‍ ഗോളിലൂടെ കാസമിറോ തിരിച്ചടിച്ചു. പിന്നാലെ 95-ാം മിനിറ്റില്‍ മാര്‍ട്ടിനെല്ലിയിലൂടെ വിജയഗോള്‍.

57 ശതമാനം പന്തടക്കത്തോടെ ബ്രസീലാണ് ആദ്യ മിനിറ്റുകളില്‍ ആധിപത്യം പുലര്‍ത്തിയത്. 10 ാം മിനിറ്റില്‍ ജപ്പാന്‍ ഗോള്‍മുഖത്ത് ബ്രസീല്‍ നടത്തിയ ആക്രമണത്തിനിടെയുണ്ടായ കൂട്ടപ്പൊരിച്ചിലിനിടെ ജപ്പാന്‍ ഗോള്‍ കീപ്പര്‍ സിയോണ്‍ സുസുക്കി പന്ത് കൈപ്പിടിയിലൊതുക്കി.ആദ്യ ഹൈഡ്രേഷന്‍ ബ്രേക്ക് വരെ ഇരുടീമുകള്‍ക്കും ഒരു ഓണ്‍ടാര്‍ജറ്റ് ഷോട്ടു പോലും പായിക്കാനായില്ല.29 ാം മിനിറ്റില്‍ ബ്രസീലിനെ ഞെട്ടിച്ച് ജപ്പാന്‍ ലീഡ് പിടിക്കുകയായിരുന്നു. ബ്രസീലിന്റെ മിസ് പാസ് പിടിച്ചെടുത്ത് ബ്രസീല്‍ ഗോള്‍മുഖത്തേക്ക് പന്തുമായി കുതിച്ച കൈഷു സാനോ ബോക്‌സിനു മുന്നില്‍ നിന്ന് പായിച്ച നെടുനീളന്‍ ഷോട്ട് ഗോള്‍കീപ്പര്‍ അലിസനെ മറികടന്ന് വലയില്‍ പതിക്കുകയായിരുന്നു. പിന്നാലെ തുടരെ ആക്രമണങ്ങളുമായി ബ്രസീല്‍ സമനിലയ്ക്ക് ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ആദ്യ പകുതിയില്‍ രണ്ട് ഓണ്‍ടാര്‍ജറ്റ് ഷോട്ടുകള്‍ ബ്രസീല്‍ തൊടുത്തപ്പോള്‍ ജപ്പാന്റെ ഏക ഓണ്‍ടാര്‍ജറ്റ് ഷോട്ട് ഗോളായി.

രണ്ടാം പകുതിയില്‍ ജാപ്പനീസ് ഗോള്‍മുഖത്തേക്ക് ഇരച്ചുകയറി തുടരെ ആക്രമണം നടത്തിയ ബ്രസീല്‍ 56 മിനിറ്റില്‍ കാസെമിറോയുടെ ഹെഡറില്‍ ഗോള്‍ മടക്കുകയായിരുന്നു., 53 മിനിറ്റുകളില്‍ ഗോളെന്നുറപ്പിച്ച രണ്ട് സുവര്‍ണാവസരങ്ങള്‍ നഷ്ടപ്പെട്ടതിനു ശേഷമായിരുന്നു കാനറികള്‍ ഗോള്‍ മടക്കിയത്.ഒടുവില്‍ നിശ്ചിത സമയത്തിന്റെ അധിക സമയത്ത് ഗബ്രിയേല്‍ മാര്‍ട്ടിനെല്ലി കാനറികളുടെ വിജയഗോള്‍ നേടുകയായിരുന്നു.