170 ലോക്‌സഭാ മണ്ഡലങ്ങള്‍ വിഭജിക്കാന്‍ ശുപാര്‍ശ; ആകെ ലോക്‌സഭ സീറ്റ് 824 ആകും, കേരളത്തില്‍ 30 സീറ്റുകളാകും; ജനസംഖ്യാടിസ്ഥാനത്തില്‍ മാത്രം മണ്ഡല പുനര്‍നിര്‍ണയം നടത്തിയാല്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് വലിയ സീറ്റ് നഷ്ടമെന്ന ആശങ്കക്കിടെ കേന്ദ്രസര്‍ക്കാറിന് മുന്നില്‍ പുതിയ നിര്‍ദേശം

170 ലോക്‌സഭാ മണ്ഡലങ്ങള്‍ വിഭജിക്കാന്‍ ശുപാര്‍ശ; ആകെ ലോക്‌സഭ സീറ്റ് 824 ആകും, കേരളത്തില്‍ 30 സീറ്റുകളാകും; ജനസംഖ്യാടിസ്ഥാനത്തില്‍ മാത്രം മണ്ഡല പുനര്‍നിര്‍ണയം നടത്തിയാല്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് വലിയ സീറ്റ് നഷ്ടമെന്ന ആശങ്കക്കിടെ കേന്ദ്രസര്‍ക്കാറിന് മുന്നില്‍ പുതിയ നിര്‍ദേശം



ന്യൂഡല്‍ഹി: രാജ്യത്തെ ലോക്സഭാ മണ്ഡലങ്ങളുടെ പുനര്‍നിര്‍ണയവുമായി ബന്ധപ്പെട്ട് സുപ്രധാന നിര്‍ദേശം കേന്ദ്രസര്‍ക്കാറിന് മുന്നില്‍. പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക കൗണ്‍സിലാണ് പുതിയ നിര്‍ദേശം നല്‍കിയിരിക്കുന്നത്. നിലവിലെ വലിയ 170 ലോക്സഭാ മണ്ഡലങ്ങള്‍ വിഭജിക്കണമെന്നാണ് കൗണ്‍സില്‍ മുന്നോട്ടുവെക്കുന്ന പ്രധാന നിര്‍ദ്ദേശം. ഇതുസംബന്ധിച്ച നിര്‍ദേശം സാമ്പത്തിക ഉപദേശക കൗണ്‍സില്‍ അംഗങ്ങളായ ഷാമി രവിയും മുദിത് കപൂറും ചേര്‍ന്നാണ് തയ്യാറാക്കിയിരിക്കുന്നത്.

ആകെ 170 മണ്ഡലങ്ങളില്‍ 59 മണ്ഡലങ്ങള്‍ രണ്ടായി വിഭജിക്കാനും 111 മണ്ഡലങ്ങള്‍ മൂന്നായി വിഭജിക്കാനുമാണ് ശുപാര്‍ശ ചെയ്തിരിക്കുന്നത്. കേരളത്തിലെയും തമിഴ്നാട്ടിലെയും വലിയ മണ്ഡലങ്ങള്‍ വിഭജിക്കണമെന്ന നിര്‍ദ്ദേശം നടപ്പിലായാല്‍ കേരളത്തിലെ ലോക്സഭാ സീറ്റുകളുടെ എണ്ണം നിലവിലെ 20-ല്‍ നിന്ന് 30 ആയി വര്‍ദ്ധിക്കും.

തമിഴ്നാട്ടിലെ മണ്ഡലങ്ങളുടെ എണ്ണം 59 ആയി ഉയരും. കര്‍ണാടകയില്‍ 28-ല്‍ നിന്ന് 42 ആയും, തെലങ്കാനയില്‍ 17-ല്‍ നിന്ന് 28 ആയും, ആന്ധ്രാപ്രദേശില്‍ 25-ല്‍ നിന്ന് 38 ആയും സീറ്റുകള്‍ വര്‍ദ്ധിക്കും. ഉത്തര്‍പ്രദേശില്‍ സീറ്റുകള്‍ 80-ല്‍ നിന്ന് 120 ആയും മഹാരാഷ്ട്രയില്‍ 48-ല്‍ നിന്ന് 72 ആയും വര്‍ദ്ധിക്കുമെന്ന് ശുപാര്‍ശയില്‍ പറയുന്നു. ജനസംഖ്യാടിസ്ഥാനത്തില്‍ മാത്രം മണ്ഡല പുനര്‍നിര്‍ണയം നടത്തിയാല്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് വലിയ രീതിയിലുള്ള സീറ്റ് നഷ്ടം സംഭവിക്കുമെന്ന ആശങ്ക നിലവിലുണ്ട്. ഇത് പരിഹരിക്കാനാണ് ഒരു യൂണിഫോം പാറ്റേണിന് പകരം വലിയ മണ്ഡലങ്ങളെ വിഭജിക്കുക എന്ന പുതിയ നിര്‍ദ്ദേശം മുന്നോട്ടുവെച്ചിരിക്കുന്നത്.

നേരത്തെ പാര്‍ലമെന്റില്‍ ഭരണഘടനാ ഭേദഗതിക്ക് ആവശ്യമായ ഭൂരിപക്ഷം ഇല്ലാത്തതിനാല്‍ മണ്ഡല പുനര്‍നിര്‍ണയ നീക്കങ്ങള്‍ വിജയിച്ചിരുന്നില്ല. വരാനിരിക്കുന്ന പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനത്തില്‍ ഈ വിഷയം വീണ്ടും ചര്‍ച്ചയാകാനിരിക്കെയാണ് ഈ നിര്‍ണ്ണായക ശുപാര്‍ശ പുറത്തുവന്നിരിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ ഈ ശുപാര്‍ശകള്‍ പരിഗണിക്കുമോ എന്നതാണ് ഇനി കണ്ടറിയേണ്ടത്.