
കൊല്ലം: കൊട്ടാരക്കര നീലേശ്വരത്ത് സ്കൂൾ വിദ്യാർത്ഥികൾ കാത്തുനിന്ന ബസ് സ്റ്റോപ്പിലേക്ക് ടിപ്പർ ലോറി നിയന്ത്രണം വിട്ടു മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്ന് പേരുടെ മരണം സ്ഥിരീകരിച്ചു. അമിതവേഗതയിലെത്തിയ മണ്ണ് കയറ്റിയ ലോറിയാണ് ബസ് കാത്തുനിന്ന കുട്ടികൾക്ക് മുകളിലേക്ക് മറിഞ്ഞത്.(Kottarakkara accident, Three Killed As Tipper Lorry Overturns At Bus Stop In Kottarakkara)
ബസ് സ്റ്റോപ്പിൽ കാത്തുനിന്ന വിദ്യാർത്ഥികൾക്ക് നേരെയാണ് ടിപ്പർ ലോറി പാഞ്ഞുകയറിയത്. ലോറിയിൽ ഉണ്ടായിരുന്ന മണ്ണ് മുഴുവൻ കുട്ടികളുടെ മുകളിലേക്ക് വീഴുകയായിരുന്നു. ബസ് സ്റ്റോപ്പിൽ ഉണ്ടായിരുന്ന എട്ടുപേരിൽ അഞ്ചുപേരെയാണ് ഇതുവരെ പുറത്തെടുക്കാൻ സാധിച്ചത്.
പുറത്തെടുത്തവരിൽ മൂന്നുപേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റവരെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലേക്കും വിവിധ സ്വകാര്യ ആശുപത്രികളിലേക്കും മാറ്റി. വിവരമറിഞ്ഞയുടൻ പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. ലോറി ഉയർത്തി മണ്ണിനടിയിൽ മറ്റ് കുട്ടികൾ കുടുങ്ങിക്കിടപ്പുണ്ടോ എന്ന് പരിശോധിച്ചു വരികയാണ്.
