കാട്ടാന ഭീഷണി: 500 പേരുടെ സ്‌പെഷ്യല്‍ റിസര്‍വ് ഫോഴ്‌സ് അടിയന്തരമായി രൂപീകരിക്കും

കാട്ടാന ഭീഷണി: 500 പേരുടെ സ്‌പെഷ്യല്‍ റിസര്‍വ് ഫോഴ്‌സ് അടിയന്തരമായി രൂപീകരിക്കും



തിരുവനന്തപുരം: കാട്ടാനകള്‍ മനുഷ്യ ജീവന് ഭീഷണിയാകുന്നതും ജനജീവിതം ദുസഹമാകുന്നത് കണക്കിലെടുത്തും 500 പേരുടെ സ്‌പെഷ്യല്‍ റിസര്‍വ് ഫോഴ്‌സ് അടിയന്തരമായി രൂപീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കി വനം മന്ത്രി ഷിബു ബേബി ജോണ്‍.വന്യജീവികള്‍ കാരണം അപകടസാധ്യതകള്‍ ഒഴിവാക്കുന്നതിനും മനുഷ്യ-വന്യജീവി സംഘര്‍ഷങ്ങള്‍ കൂടുതല്‍ ഫലപ്രദമായി ലഘൂകരിക്കുന്നതിനുമായാണ് കാട്ടാനകളുടെ സാന്നിദ്ധ്യം പതിവായി ഉണ്ടാകുന്ന ഹോട്ട്‌സ്‌പോട്ടുകളില്‍ അഞ്ചുപേര്‍ വീതമുള്ള 100 ബാച്ചുകളായി സ്‌പെഷ്യല്‍ റിസര്‍വ് ഫോഴ്‌സ് യൂണിറ്റുകള്‍ രൂപീകരിക്കുന്നത്.

വന്യജീവി സാന്നിദ്ധ്യം അനുഭവപ്പെടുന്ന മേഖലകളെ സംബന്ധിച്ച് അറിവുള്ള ഗോത്രവര്‍ഗക്കാരും വനം വകുപ്പില്‍നിന്നും വിരമിച്ച വിദഗ്ധരും പരിചയസമ്പന്നരായ തദ്ദേശവാസികളും സാങ്കേതിക പരിജ്ഞാനമുള്ളവരുമുള്‍പ്പെടെയുള്ളവരാണ് സ്‌പെഷ്യല്‍ റിസര്‍വ് ഫോഴ്‌സില്‍ ഉണ്ടാവുക. ഈ യൂണിറ്റുകളെ സംസ്ഥാന വ്യാപകമായി വിന്യസിക്കും.

ആനകളുടെ സഞ്ചാരപഥങ്ങളും നീക്കങ്ങളും പതിവായി നിരീക്ഷിക്കുക, ജനവാസമേഖലകളിലോ ജനവാസകേന്ദ്രങ്ങളുടെ സമീപത്തോ സമീപ പ്രദേശങ്ങളിലോ കാട്ടാന സാന്നിദ്ധ്യം അനുഭവപ്പെടുന്നുണ്ടെങ്കില്‍ കൃത്യമായ മുന്നറിയിപ്പ് സന്ദേശങ്ങള്‍ നേരിട്ടും വിവിധ മാധ്യമങ്ങളിലൂടെയും നല്‍കുന്നതിലൂടെ ജനങ്ങളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുക,വനാതിര്‍ത്തികളില്‍ സ്ഥാപിച്ചിട്ടുള്ള സൗരോര്‍ജ്ജ വേലികള്‍ ഉള്‍പ്പെടെ വിവിധ വന്യജീവി പ്രതിരോധ സംവിധാനങ്ങളുടെ പ്രവര്‍ത്തന ക്ഷമത നിരന്തരം നിരീക്ഷിച്ച് ഉറപ്പു വരുത്തുക, ജനവാസമേഖലയ്‌ക്ക് സമീപമെത്തുന്ന കാട്ടാനകളെ സുരക്ഷിതമായി കാട്ടിലേക്ക് തുരത്തുന്ന ദൗത്യത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആര്‍ആര്‍ടികള്‍ക്ക് വേണ്ട സഹായങ്ങളും പിന്തുണയും ലഭ്യമാക്കുക, മറ്റു സംഘര്‍ഷ ലഘൂകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാവുക തുടങ്ങിയവയാണ് സ്‌പെഷ്യല്‍ റിസര്‍വ് ഫോഴ്‌സിന്റെ പ്രധാന പ്രവര്‍ത്തനങ്ങള്‍.

സ്‌പെഷ്യല്‍ റിസര്‍വ് ഫോഴ്‌സ് 24 മണിക്കൂറും സംഘര്‍ഷ ബാധിത പ്രദേശങ്ങളില്‍ പട്രോളിംഗ് നടത്തും.