
കോഴിക്കോട്: താൻ താമസിക്കുന്ന ഫ്ലാറ്റിലെ തുറന്നുകിടന്ന കോൺക്രീറ്റ് വാട്ടർ ടാങ്കിലേക്ക് വീണ് വലിയൊരു അപകടത്തിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ട വിവരം പങ്കുവെച്ച് പ്രശസ്ത ചലച്ചിത്ര-ടെലിവിഷൻ താരം വിനോദ് കോവൂർ (actor Vinod Kovoor accident water tank). വീഴ്ചയിൽ ടാങ്കിന്റെ വട്ടത്തിൽ കൈകൊണ്ട് പിടിച്ചുകിടക്കാൻ സാധിച്ചതു കൊണ്ട് മാത്രമാണ് ജീവൻ തിരിച്ചു കിട്ടിയതെന്നും എന്നാൽ വാരിയെല്ലിന് കടുത്ത ചതവേറ്റിട്ടുണ്ടെന്നും താരം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു.
കഴിഞ്ഞ ദിവസം രാത്രി 10.30 ഓടെയായിരുന്നു നാടിനെ നടുക്കിയ സംഭവം. ജനപ്രിയ പരമ്പരയായ ‘മറിമായം’ ഷൂട്ടിംഗ് കഴിഞ്ഞ് ഫ്ലാറ്റിൽ തിരിച്ചെത്തിയ വിനോദ്, വേസ്റ്റ് കളയാനായാണ് വളർത്തുനായ സിയയോടൊപ്പം താഴത്തെ കാർ പാർക്കിംഗ് ഏരിയയിലേക്ക് ഇറങ്ങിയത്. വേസ്റ്റ് കളഞ്ഞ ശേഷം കൈ കഴുകാൻ പൈപ്പിനടുത്തേക്ക് നടന്നപ്പോഴാണ് ഒട്ടും പ്രതീക്ഷിക്കാതെ കോൺക്രീറ്റ് വാട്ടർ ടാങ്കിലേക്ക് വീണത്. സാധാരണയായി ടാങ്കിന്റെ മുകളിലൂടെ നടക്കാറുള്ളതാണെന്നും എന്നാൽ ഇരുമ്പിന്റെ അടപ്പ് ശരിയായ രീതിയിൽ അടയ്ക്കാതിരുന്നതിനാലാണ് ചവിട്ടിയ പാടെ മൂടി തുറന്ന് താഴേക്ക് പതിച്ചതെന്നും അദ്ദേഹം പറയുന്നു.
“വീഴ്ചയുടെ ആഘാതത്തിൽ ടാങ്കിന്റെ വായുവട്ടത്തിന്റെ അരികിൽ എങ്ങനെയോ പിടിത്തം കിട്ടിയതുകൊണ്ട് ഞാൻ ആഴമുള്ള ടാങ്കിലേക്ക് തൂങ്ങിക്കിടന്നു. ശരീരം എവിടെയോ ശക്തിയായി അടിച്ചതിന്റെ കടുത്ത വേദനയുണ്ടായിരുന്നു. ടാങ്കിൽ നിന്നും മുകളിലേക്ക് കയറാൻ രണ്ട് തവണ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഉറക്കെ ശബ്ദമുണ്ടാക്കിയെങ്കിലും ആരും കേട്ടില്ല. ഒപ്പമുണ്ടായിരുന്ന പപ്പി സിയ മോൾ ടാങ്കിന് ചുറ്റും പരിഭ്രാന്തിയോടെ ഓടി നടക്കുന്നുണ്ടായിരുന്നു. ഒടുവിൽ നടത്തിയ കഠിന ശ്രമത്തിലാണ് ഞാൻ പുറത്തെത്തിയത്,” വിനോദ് കോവൂർ ഫേസ്ബുക്കിൽ കുറിച്ചു.
ടാങ്കിൽ നിന്നും പുറത്തിറങ്ങി നടക്കാൻ തുടങ്ങിയപ്പോഴേക്കും ഇടുപ്പിനും വാരിയെല്ലിനും കടുത്ത വേദന അനുഭവപ്പെടുകയും ശ്വാസമെടുക്കാൻ ബുദ്ധിമുട്ടുകയും ചെയ്തു. തുടർന്ന് ഭാര്യ ദേവുവിനെയും സെക്യൂരിറ്റിയെയും ഫ്ലാറ്റിലെ മറ്റ് താമസക്കാരെയും വിവരമറിയിക്കുകയായിരുന്നു. ഉടൻ തന്നെ അദ്ദേഹത്തെ തൊട്ടടുത്തുള്ള നോർത്ത് സ്പെഷ്യാലിറ്റി ഹോസ്പിറ്റലിൽ എത്തിച്ചു. എക്സ്റേ പരിശോധനയിൽ എവിടെയും പൊട്ടലുകൾ (Fracture) ഇല്ലെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചെങ്കിലും വാരിയെല്ലിന് കടുത്ത ചതവുണ്ട്. 48 മണിക്കൂർ കഴിഞ്ഞിട്ടും വേദന മാറിയില്ലെങ്കിൽ സി.ടി സ്കാൻ ചെയ്യണമെന്ന നിർദ്ദേശത്തോടെ നിലവിൽ ഫ്ലാറ്റിൽ പൂർണ്ണ വിശ്രമത്തിലാണ് താരം.
ടാങ്കിൽ നിറയെ വെള്ളമുണ്ടായിരുന്നതിനാലും തലയ്ക്കോ നട്ടെല്ലിനോ പരിക്കേൽക്കാത്തതിനാലും വലിയൊരു ദുരന്തമാണ് ഒഴിവായതെന്ന് ഡോക്ടർമാർ വ്യക്തമാക്കി. വാരിയെല്ലിന് പരിക്കേറ്റതിനാൽ ദീർഘശ്വാസമെടുക്കുമ്പോൾ പോലും വലിയ വേദനയുണ്ടെന്ന് വിനോദ് പറയുന്നു. മറിമായം പരമ്പരയുടെ പുതിയ എപ്പിസോഡുകളുടെ ഷൂട്ടിംഗ് തുടങ്ങിയതേയുള്ളൂ എന്നും ഈ പരിക്കുകാരണം ബാക്കി ഭാഗങ്ങളിൽ അഭിനയിക്കാൻ പറ്റാത്തതിൽ വലിയ വിഷമമുണ്ടെന്നും വ്യക്തമാക്കിയ താരം പ്രേക്ഷകരുടെ പ്രാർത്ഥനയും അഭ്യർത്ഥിച്ചിട്ടുണ്ട്. നാടകത്തിലൂടെ അഭിനയരംഗത്തെത്തിയ വിനോദ് കോവൂർ ആദാമിന്റെ മകൻ അബു, പുതിയ തീരങ്ങൾ, 101 ചോദ്യങ്ങൾ, വല്ലാത്ത പഹയൻ തുടങ്ങിയ നിരവധി സിനിമകളിലൂടെയും മറിമായം പരമ്പരയിലൂടെയും മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരനായ നടനാണ്.
