കൊച്ചി: താരസംഘടനയായ 'അമ്മ'യുടെ ഭരണസമിതി കൂട്ടത്തോടെ രാജിവെച്ചതിന് പിന്നാലെ തനിക്കുണ്ടായ സന്തോഷം പരസ്യമായി പ്രകടിപ്പിച്ച് നടി അൻസിബ ഹസൻ രംഗത്ത്. ഇന്ന് മലയാള സിനിമയിലെ ചരിത്രപരമായ ഒരു ദിവസമാണെന്ന് വിശേഷിപ്പിച്ച അൻസിബ, ഭരണസമിതിയുടെ ഈ പടിയിറക്കത്തോടെ തനിക്ക് കുറച്ചെങ്കിലും നീതി ലഭ്യമായെന്നാണ് കരുതുന്നതെന്ന് മാധ്യമങ്ങളോട് പ്രതികരിച്ചു.
സംഘടനയുടെ ജനറൽ ബോഡി യോഗത്തിൽ ഉയർന്ന തർക്കങ്ങളെക്കുറിച്ചും അൻസിബ മനസ്സ് തുറന്നു. മുൻപ് താൻ മാധ്യമങ്ങൾക്ക് മുന്നിലും അല്ലാതെയുമൊക്കെ ഉന്നയിച്ച പല സുപ്രധാന കാര്യങ്ങളും ഇത്തവണ ജനറൽ ബോഡി മീറ്റിങ്ങിൽ കൃത്യമായി തുറന്നുപറയാൻ തനിക്ക് സാധിച്ചു. വിയോജിപ്പുകൾ ഭയമില്ലാതെ അവതരിപ്പിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും, അതിനായി സംഘടനയിലെ ഓരോ അംഗങ്ങളും തന്നെ വലിയ രീതിയിൽ സഹായിച്ചുവെന്നും താരം കൂട്ടിച്ചേർത്തു.
ഭരണസമിതി ഒഴിഞ്ഞതുകൊണ്ട് മാത്രം കാര്യങ്ങൾ അവസാനിക്കുന്നില്ലെന്നും തനിക്ക് പൂർണ്ണമായ നീതി ലഭിക്കുന്നതിനായി ശക്തമായ നിലപാടുകളോടെ ഇനിയും മുന്നോട്ടുതന്നെ പോകുമെന്നും അൻസിബ ഹസൻ വ്യക്തമാക്കി. സംഘടനയ്ക്കുള്ളിൽ വലിയ രീതിയിലുള്ള തർക്കങ്ങളും പൊട്ടിത്തെറികളും തുടരുന്ന പശ്ചാത്തലത്തിൽ, നടി അൻസിബയുടെ ഈ പ്രതികരണം സിനിമാ മേഖലയ്ക്കുള്ളിൽ വലിയ രീതിയിൽ ചർച്ചയായി മാറിയിട്ടുണ്ട്.
അൻസിബ ഹസന്റെ വാക്കുകൾ...
32 വർഷത്തെ ചരിത്രത്തിൽ ആദ്യമായിട്ടായിരിക്കും അമ്മയിൽ ഇങ്ങനെ ഒരു സംഭവം നടന്നത്. ഭരണ സമിയ്ക്ക് കൃത്യമായ വരവ് ചെലവ് കണക്കുകള്‍ ജനറല്‍ ബോഡിയില്‍ കാണിക്കാന്‍ പറ്റിയിട്ടില്ല. ഒരുപാട് തവണ കമ്മിറ്റി അംഗങ്ങള്‍ ചോദിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഞങ്ങള്‍ക്ക് 45 ദിവസം തരാമോ, ഒരവസരം കൂടി തരാമോ എന്നൊക്കെ. എന്ത് ബാലിശമായിട്ടുള്ള ചോദ്യങ്ങളായിരുന്നു അത്. പക്ഷേ ആ ചോദ്യങ്ങളൊന്നും ജനറല്‍ ബോഡിയില്‍ വിലപ്പോയില്ലെന്നത് തന്നെയാണ് സത്യം. വരവ്, ചെലവ് കണക്കുകളുടെ കൃത്യത കുറവ് തന്നെയാണ്.
പ്രധാന പ്രശ്നമായി നിലനിന്നിരുന്നത്. നീന കുറുപ്പ് ചേച്ചിയുടെ കുറച്ച് പ്രശ്നങ്ങളുണ്ടായിരുന്നു. ഞാന്‍ ഉന്നയിച്ച കാര്യങ്ങളുണ്ടായിരുന്നു. ഞാന്‍ ഉന്നയിച്ച എല്ലാ കാര്യങ്ങളും കൃത്യമായിട്ട് ഈ ജനറല്‍ ബോഡിയില്‍ പറയാന്‍ പറ്റി. ഉച്ചയ്ക്ക് ശേഷമാണ് അവസരം കിട്ടിയത്. അതും ചോദിച്ച് വാങ്ങിച്ചതാണ്. അതിന് അമ്മയിലെ ഓരോ അംഗങ്ങളോടും ഞാന്‍ നന്ദി പറയുകയാണ്. എനിക്ക് അങ്ങനെ ഒരവസരം ഉണ്ടാക്കി തന്നതിന്.
കാരണം ഉച്ചവരെ എനിക്ക് ഒരവസരം തരാന്‍ ഈ കമ്മിറ്റി തയ്യാറായിരുന്നില്ല. ഈ കമ്മിറ്റിയല്ല. ഇതുവരെ ഉണ്ടായിരുന്ന കമ്മിറ്റി. പക്ഷേ ഇവിടെ ഉണ്ടായിരുന്ന ഓരോ വ്യക്തിയും എന്‍റെ കൂടെ നിന്നു. എനിക്ക് സംസാരിക്കാനുള്ള അവസരം അവര്‍ ഉണ്ടാക്കി തന്നു. എന്തെല്ലാം കാര്യങ്ങളാണോ മുന്‍പ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഞാന്‍ പറഞ്ഞത്. അതേ കാര്യങ്ങള്‍ തന്നെയാണ് അമ്മയിലും പറയാനുണ്ടായിരുന്നത്. വരവ്, ചെലവ് കണക്കിലെ കൃത്യത കുറവ് ആദ്യം മുതല്‍ തന്നെ ഞാന്‍ ചൂണ്ടിക്കാണിക്കുന്നുണ്ടായിരുന്നു. ഏതൊക്കെ കാര്യങ്ങളില്‍ ആരൊക്കെയാണ് ഉള്‍പ്പെട്ടിരിക്കുന്നതെന്നതെല്ലാം ഞാന്‍ പറഞ്ഞു. അത് പറയാന്‍ പറ്റിയതിലുള്ള സമാധാനം എനിക്കുണ്ട്.
കുറച്ചെങ്കിലും നീതി കിട്ടിയെന്ന് ഞാന്‍ ഉറപ്പായും വിശ്വസിക്കുന്നുണ്ട്. ഒരു നീതി ന്യായവ്യവസ്ഥയില്‍ മുന്നോട്ട് പോകുമ്പോള്‍ ഒരുപാട് കാര്യങ്ങളുണ്ട്. അവ തരണം ചെയ്ത് വേണം നീതി എനിക്ക് ലഭിക്കാന്‍. അതിന് വേണ്ടി ഞാന്‍ ഇനിയും മുന്നോട്ട് പോകും. അതില്‍ നിന്നും ഒരുതരി പോലും ഞാന്‍ ചലിക്കില്ല. പക്ഷേ ഇന്ന് ഇവിടെ നടന്നത് ചരിത്രപരമായ തീരുമാനങ്ങളായിരുന്നു.
ഒരുപാട് സന്തോഷമുണ്ട്. ഇവിടുന്ന് രാജി വച്ച് ഇറങ്ങി പോകേണ്ടി വന്ന കമ്മിറ്റി വന്ന സമയത്ത്, സംഘടനയില്‍ നിന്നും പോയ അതിജീവിത ഉള്‍പ്പടെ പോയ എല്ലാവരേയും തിരിച്ച് കൊണ്ടുവരുമെന്ന് പറഞ്ഞിരുന്നു. ഇനി വരാൻ പോകുന്ന കമ്മിറ്റിയോട് എന്റെ ആദ്യ അഭ്യർത്ഥനയാണ്. ഇവിടുന്ന് പോയവരെ തിരിച്ച് വിളിക്കണം. ഒഫീഷ്യലി വിളിക്കണം. വരുന്നതും വരാതിരിക്കുന്നതും അവരവരുടെ ഇഷ്ടം. പക്ഷേ വിളിക്കുക എന്നത് അമ്മ എന്ന സംഘടയുടെ നീതിപരമായ, ന്യായപരമായ കാര്യമാണ്. അത് ചെയ്യണമെന്നാണ് എന്റെ അഭ്യർത്ഥന.
