‘സമ്പൂർണ മദ്യനിരോധനത്തിന് ഇപ്പോൾ കഴിയില്ല, വീര്യം കുറഞ്ഞ മദ്യം എങ്കിലും കൊടുത്തില്ലെങ്കിൽ വല്ലതും കലക്കി കുടിച്ച് മദ്യ ദുരന്തം ഉണ്ടാകും’; കെ മുരളീധരൻ

‘സമ്പൂർണ മദ്യനിരോധനത്തിന് ഇപ്പോൾ കഴിയില്ല, വീര്യം കുറഞ്ഞ മദ്യം എങ്കിലും കൊടുത്തില്ലെങ്കിൽ വല്ലതും കലക്കി കുടിച്ച് മദ്യ ദുരന്തം ഉണ്ടാകും’; കെ മുരളീധരൻ



സമ്പൂർണ മദ്യനിരോധനത്തിന് ഇപ്പോൾ കഴിയില്ലെന്ന് മന്ത്രി കെ മുരളീധരന്‍. കുടിയന്മാർ എന്തായാലും സമൂഹത്തിൽ കുറച്ചുപേരുണ്ടെന്നും കുടിക്കുമ്പോൾ നല്ല സാധനം കൊടുക്കണമെന്നും അതിനാണ് കെ കരുണാകരൻ ബെവ്കോ തുടങ്ങിയതെന്നും കെ മുരളീധരൻ പറഞ്ഞു. വീര്യം കുറഞ്ഞ മദ്യം എങ്കിലും കൊടുത്തില്ലെങ്കിൽ വല്ലതും കലക്കി കുടിച്ച് മദ്യ ദുരന്തം ഉണ്ടാകുമെന്നും കെ മുരളീധരൻ കൂട്ടിച്ചേർത്തു.

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറക്കുന്നതിലെ വിവാദത്തില്‍ പ്രതികരിക്കുകയായിരുന്നു മന്ത്രി. പാര്‍ട്ടിയിലും മുന്നണിക്കകത്തും ചർച്ച ചെയ്തിട്ട് മാത്രമേ ഇക്കാര്യം നടപ്പാക്കുവെന്നും അത് മുഖ്യമന്ത്രി തന്നെ സഭയിൽ പറഞ്ഞിട്ടുണ്ടെന്നും മുരളീധരൻ പറഞ്ഞു. അതേസമയം വിദ്യാർത്ഥികൾക്ക് മദ്യം കൊടുക്കാൻ അനുവദിക്കില്ല. നിയമം ലംഘിക്കുന്നവർക്കെതിരെ അതിശക്തമായ നടപടി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

‘സമ്പൂർണ മദ്യനിരോധനത്തിന് ഇപ്പോൾ കഴിയില്ല. വീര്യം കുറഞ്ഞ മദ്യം എങ്കിലും കൊടുത്തില്ലെങ്കിൽ വല്ലതും കലക്കി കുടിച്ച് മദ്യ ദുരന്തം ഉണ്ടാകും. അതുകൊണ്ടാണ് വീര്യം കുറച്ചു കൊണ്ടുവരുന്നത്. കുടിയന്മാർ എന്തായാലും സമൂഹത്തിൽ കുറച്ചുപേരുണ്ട്. കുടിക്കുമ്പോൾ നല്ല സാധനം കൊടുക്കണം. അതിനാണ് കെ കരുണാകരൻ ബെവ്കോ തുടങ്ങിയത്’- കെ മുരളീധരൻ പറഞ്ഞു.

ഉമ്മൻ ചാണ്ടിയുടെ കാലത്ത് ബാറുകളുടെ എണ്ണം കുറച്ചു. പത്ത് വർഷത്തിനിടെ എണ്ണം കൂട്ടി വീര്യം കുറഞ്ഞ മദ്യം കൊടുക്കുന്നത് ഇംപാക്ട് കുറയ്ക്കാനാണ് എന്നും കെ മുരളീധരൻ പറഞ്ഞു. കുടിക്കുന്നവർക്ക് നല്ല സാധനം കൊടുക്കണം. വി എം സുധീരന്‍റെ പരസ്യപ്രതികരണത്തിൽ തീരുമാനം എടുക്കേണ്ടത് കെപിസിസിയാണ്. സമ്പൂർണ മദ്യ നിരോധനം നടപ്പാക്കണമെങ്കിൽ അതിനുള്ള അന്തരീക്ഷം രൂപപ്പെടണമെന്നും കെ മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.