
തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ പി.എം.ശ്രീ (PM-SHRI scheme) പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് രൂപീകരിച്ച മന്ത്രിസഭാ ഉപസമിതിയുടെ പ്രാഥമിക റിപ്പോർട്ട് ഒരു മാസത്തിനകം സർക്കാരിന് സമർപ്പിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ. ദേശീയ വിദ്യാഭ്യാസ നയവുമായി (NEP) ബന്ധപ്പെട്ട് ഈ പദ്ധതി മുന്നോട്ടുവെക്കുന്ന എല്ലാ വശങ്ങളും ഉപസമിതി വിശദമായി പരിശോധിച്ച് വരികയാണെന്നും മന്ത്രി വ്യക്തമാക്കി.
പദ്ധതി നടപ്പിലാക്കുമ്പോഴും സംസ്ഥാന സർക്കാരിന് സ്വന്തമായി പാഠ്യപദ്ധതി രൂപപ്പെടുത്താനുള്ള സ്വാതന്ത്ര്യവും അവകാശവും ഉണ്ടോ എന്ന് കൃത്യമായി ഉറപ്പുവരുത്തുമെന്നും മന്ത്രി വ്യക്തമാക്കി. മുൻ എൽ.ഡി.എഫ് സർക്കാർ ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും ഒരുപോലെ ഇരുട്ടിലാക്കിയാണ് മുൻപ് പി.എം.ശ്രീ പദ്ധതിയുടെ ആദ്യഘട്ട ധാരണാപത്രത്തിൽ ഒപ്പുവെച്ചതെന്ന് മന്ത്രി വിമർശിച്ചു.
മുൻ സർക്കാർ ഒപ്പുവെച്ചതിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്രം നേരത്തെ വിതരണം ചെയ്യാതെ പിടിച്ചുവെച്ചിരുന്ന ഫണ്ട് സംസ്ഥാനത്തിന് റിലീസ് ചെയ്തു തന്നത്. ധാരണാപത്രത്തിൽ ഒപ്പിട്ട് നാലാമത്തെ ദിവസം തന്നെ സമഗ്ര ശിക്ഷാ കേരള (SSK) പദ്ധതിക്കുള്ള ഫണ്ട് കേന്ദ്രം ലഭ്യമാക്കിയതായും ഷംസുദ്ദീൻ ചൂണ്ടിക്കാണിച്ചു. കേന്ദ്ര പദ്ധതികളുടെ ഭാഗമാകുമ്പോഴും സംസ്ഥാനത്തിന്റെ പൊതുവായ വിദ്യാഭ്യാസ നയങ്ങൾക്കും താൽപര്യങ്ങൾക്കും യാതൊരുവിധ കോട്ടവും തട്ടാതിരിക്കാനാണ് നിലവിലെ സർക്കാർ ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായാണ് മന്ത്രിസഭാ ഉപസമിതി രൂപീകരിച്ച് പദ്ധതിയെക്കുറിച്ച് വിശദമായ പരിശോധന നടത്താൻ തീരുമാനിച്ചതെന്നും മന്ത്രി കൂട്ടിച്ചേർത്തു
