കുടകിലുണ്ടായ കാട്ടാന ആക്രമണത്തില്‍ മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥന്റെ ഭാര്യ ദാരുണമായി മരിച്ചു.

ഗോണിക്കുപ്പ തിത്തിമതിയിൽ കാട്ടാന ആക്രമണം; മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥന്റെ ഭാര്യയ്ക്ക് ദാരുണാന്ത്യം



വീരാജ് പേട്ട : കര്‍ണാടകത്തിലെ കുടകിലുണ്ടായ കാട്ടാന ആക്രമണത്തില്‍ മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥന്റെ ഭാര്യ ദാരുണമായി മരിച്ചു. തിത്തിമതിയിലുള്ള കോഫി പ്ലാന്റേഷനില്‍ വെച്ചുണ്ടായ കാട്ടാന ആക്രമണത്തില്‍ മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥനായ സുനില്‍ അച്ചയ്യയുടെ ഭാര്യ സന്ധ്യ അച്ചയ്യ (51) ആണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ചയാണ് സംഭവം.

ഗോണിക്കുപ്പയ്ക്ക് സമീപമുള്ള കോണനക്കാട്ടെ ഗ്രാമത്തിലുള്ള കോഫി പ്ലാന്റേഷനില്‍ നടക്കുന്ന പ്രവൃത്തികള്‍ പരിശോധിക്കാന്‍ എത്തിയപ്പോഴാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. ബന്ധുവിന്റെ വീട്ടില്‍ നടന്ന ചടങ്ങില്‍ പങ്കെടുത്ത ശേഷം സന്ധ്യ ഉള്‍പ്പെട്ട അഞ്ചംഗ സംഘമാണ് പ്ലാന്റേഷനില്‍ എത്തിയത്. ഇതിനിടെ, കാട്ടാന സംഘത്തിന് നേരെ പാഞ്ഞടുക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെട്ടെങ്കിലും സന്ധ്യ കാട്ടാനയുടെ മുന്നില്‍പെട്ടു. ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ സന്ധ്യയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

സംഭവത്തില്‍ മുഖ്യമന്ത്രി ഡി കെ ശിവകുമാര്‍ അനുശോചനം അറിയിച്ചു. ഹൃദയഭേദകമായ സംഭവമാണെന്നും അതിയായ ദുഃഖമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നതായും നഷ്ടം താങ്ങാനുള്ള ശക്തി ദൈവം നല്‍കട്ടെയെന്നും മുഖ്യമന്ത്രി ഡി കെ ശിവകുമാര്‍ പറഞ്ഞു.