'പോസ്റ്റ്മോര്‍ട്ടത്തിനിടെ പുരുഷ മൃതദേഹങ്ങളുടെ ജനനേന്ദ്രിയം അളന്ന് നോക്കാറുണ്ട്..!'; സ്റ്റാന്‍ഡ്അപ്പ് കോമഡി ഷോയിലെ വിവാദ പരാമര്‍ശത്തില്‍ മുംബൈ കെ.ഇ.എം മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥിനിക്ക് സസ്പെന്‍ഷനും വിലക്കും; മാതാപിതാക്കളെ വിളിച്ചുവരുത്തി അധികൃതര്‍! സൈബര്‍ പോലീസ് കേസെടുത്തു

'പോസ്റ്റ്മോര്‍ട്ടത്തിനിടെ പുരുഷ മൃതദേഹങ്ങളുടെ ജനനേന്ദ്രിയം അളന്ന് നോക്കാറുണ്ട്..!'; സ്റ്റാന്‍ഡ്അപ്പ് കോമഡി ഷോയിലെ വിവാദ പരാമര്‍ശത്തില്‍ മുംബൈ കെ.ഇ.എം മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥിനിക്ക് സസ്പെന്‍ഷനും വിലക്കും; മാതാപിതാക്കളെ വിളിച്ചുവരുത്തി അധികൃതര്‍! സൈബര്‍ പോലീസ് കേസെടുത്തു


ന്യൂഡല്‍ഹി: സ്റ്റാന്‍ഡ്അപ്പ് കൊമേഡിയനും യൂട്യൂബറുമായ പ്രണീത് മോറെയുടെ പരിപാടിക്കിടെ മൃതദേഹങ്ങളെ അധിക്ഷേപിക്കുന്ന രീതിയില്‍ സംസാരിച്ച മൂന്നാം വര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ത്ഥിനി സേജല്‍ പവാറിനെതിരെ മുംബൈ കെ.ഇ.എം മെഡിക്കല്‍ കോളേജ് അധികൃതര്‍ കര്‍ശന അച്ചടക്കനടപടി സ്വീകരിച്ചു. വിദ്യാര്‍ത്ഥിനിയെ 15 ദിവസത്തേക്ക് നിര്‍ബന്ധിത അവധിയില്‍ പ്രവേശിപ്പിച്ച അധികൃതര്‍, ഈ ദിവസങ്ങളില്‍ മെഡിക്കല്‍ കോളേജ് ക്യാമ്പസിലോ ഹോസ്റ്റലിലോ പ്രവേശിക്കുന്നതിനും കര്‍ശന വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥിനിയുടെ മാതാപിതാക്കളെ കോളേജിലേക്ക് വിളിച്ചുവരുത്തിയ അധികൃതര്‍, വിവാദത്തെ തുടര്‍ന്നുണ്ടായ മാനസികസമ്മര്‍ദം പരിഗണിച്ച് വിദ്യാര്‍ത്ഥിനിയെ കൗണ്‍സലിങ്ങിന് വിധേയയാകാനും നിര്‍ദേശിച്ചിട്ടുണ്ട്.

അവതാരകനായ പ്രണീത് മോറെ കോമഡി ഷോയ്ക്കിടെ ഉന്നയിച്ച ചോദ്യത്തിന് സേജല്‍ പവാര്‍ നല്‍കിയ മറുപടിയാണ് വന്‍ വിവാദങ്ങള്‍ക്ക് വഴിവെച്ചത്. പോസ്റ്റ്മോര്‍ട്ടത്തിനിടെ പുരുഷ മൃതദേഹങ്ങളുടെ സ്വകാര്യഭാഗങ്ങളെക്കുറിച്ച് തമാശ പറയാറുണ്ടെന്നും, ജനനേന്ദ്രിയത്തിന്റെ വലിപ്പം അളക്കാറുണ്ടെന്നും പരസ്പരം താരതമ്യം ചെയ്യാറുണ്ടെന്നുമായിരുന്നു സേജലിന്റെ പരാമര്‍ശം. മെഡിക്കല്‍ പ്രൊഫഷനും കോളേജിനും വലിയ രീതിയില്‍ അപമാനമുണ്ടാക്കുന്നതാണ് ഈ പരാമര്‍ശമെന്ന് ചൂണ്ടിക്കാട്ടി സോഷ്യല്‍ മീഡിയയിലടക്കം വ്യാപക വിമര്‍ശനമുയര്‍ന്നതിന് പിന്നാലെ മഹാരാഷ്ട്ര സൈബര്‍ പോലീസ് സേജലിനെതിരെ കേസെടുക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് മെഡിക്കല്‍ കോളേജ് നിയോഗിച്ച അന്വേഷണ കമ്മീഷന്‍ വീഡിയോയിലുള്ളത് സേജല്‍ തന്നെയാണെന്ന് കണ്ടെത്തുകയും നടപടിയെടുക്കുകയുമായിരുന്നു.

സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കാന്‍ അഞ്ചംഗ കമ്മീഷനെയാണ് കെ.ഇ.എം കോളേജ് അധികൃതര്‍ നിലവില്‍ ചുമതലപ്പെടുത്തിയിട്ടുള്ളത്. ഏഴു ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചിട്ടുള്ള കമ്മീഷന്റെ അന്തിമ റിപ്പോര്‍ട്ട് ലഭിച്ച ശേഷം വിദ്യാര്‍ത്ഥിനിക്കെതിരെ കൂടുതല്‍ തുടര്‍നടപടികള്‍ ഉണ്ടാകുമെന്ന് കോളേജ് അധികൃതര്‍ വ്യക്തമാക്കി. വിഷയം അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും ഇത്തരം പ്രവണതകള്‍ ഒരു തരത്തിലും പ്രോത്സാഹിപ്പിക്കാനാകില്ലെന്നും കോളേജ് വൃത്തങ്ങള്‍ അറിയിച്ചു.

സംഭവം വിവാദമായതോടെ സേജല്‍ പവാര്‍ ഇന്‍സ്റ്റാഗ്രാമിലൂടെയും വീഡിയോ പങ്കുവെച്ചും പരസ്യമായി ക്ഷമാപണം നടത്തിയിരുന്നു. താന്‍ പറഞ്ഞ വാക്കുകളെ ന്യായീകരിക്കുന്നില്ലെന്നും പരാമര്‍ശത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്നും വ്യക്തമാക്കിയ വിദ്യാര്‍ത്ഥിനി, താന്‍ ഉദ്ദേശിച്ച രീതിയില്‍ നിന്നുമപ്പുറം തെറ്റായ രീതിയിലാണ് ഈ പരാമര്‍ശം വ്യാഖ്യാനിക്കപ്പെട്ടതെന്നും ഇന്‍സ്റ്റാഗ്രാം കുറിപ്പില്‍ അവകാശപ്പെട്ടു.

അതേസമയം, ഇതേ കോമഡി ഷോയില്‍ വെച്ച് സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയതിന് ഗുരുഗ്രാം സ്വദേശിയായ ഹിമാന്‍ഷു ജാന്‍ഗ്രയ്‌ക്കെതിരെയും, പരിപാടിയുടെ അവതാരകനായ സ്റ്റാന്‍ഡ് അപ്പ് കൊമേഡിയന്‍ പ്രണീത് മോറെയ്‌ക്കെതിരെയും സൈബര്‍ പോലീസ് കേസെടുത്തിട്ടുണ്ട്. മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയുടെ അച്ചടക്ക ലംഘനത്തിന് പുറമെ ഷോയുടെ മറ്റ് സംഘാടകര്‍ക്കെതിരെയും പോലീസ് നടപടി ശക്തമാക്കിയതോടെ സംഭവം വലിയ നിയമപോരാട്ടങ്ങളിലേക്കും വഴിമാറുകയാണ്.