ബെംഗളൂരു : ഡിജിറ്റൽ പേയ്‌മെന്റ് സേവന കമ്പനിയായ ഫോൺപെ തങ്ങളുടെ വാലറ്റ് പോളിസി പരിഷ്‌കരിച്ചു. ഒരു വർഷത്തിലേറെയായി യാതൊരുവിധ സാമ്പത്തിക ഇടപാടുകളും നടത്താത്ത വാലറ്റുകൾക്ക് ഇനി മുതൽ ക്വാർട്ടർലി ഇൻആക്ടിവിറ്റി ഫീസ് ഈടാക്കാനാണ് കമ്പനിയുടെ തീരുമാനം. പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് തുടർച്ചയായി 365 ദിവസം ഒരൊറ്റ ഇടപാട് പോലും നടത്താത്ത വാലറ്റുകളെ ഇൻആക്ടിവിറ്റ് ആയി കണക്കാക്കുകയും, അവയിൽ നിന്ന് ജി എസ് ടി ഉൾപ്പെടെ 100 രൂപ വീതം ഓരോ ക്വാർട്ടറിലും മെയിന്റനൻസ് ഫീസായി ഈടാക്കുകയും ചെയ്യും.
തുടർച്ചയായ പ്ലാറ്റ്‌ഫോം അപ്‌ഡേറ്റുകൾ, ഫിക്സുകൾ, മെച്ചപ്പെട്ട ഉപയോക്തൃ അനുഭവം എന്നിവ ഉറപ്പാക്കുന്നതിനാണ് ഈ ഫീസ് ഈടാക്കുന്നതെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, ആപ്ലിക്കേഷനിൽ ലോഗിൻ ചെയ്യുന്നത് കൊണ്ടോ, യു പി ഐ ഇടപാടുകൾ നടത്തുന്നത് കൊണ്ടോ, മറ്റ് നോൺ വാലറ്റ് പേയ്‌മെന്റുകൾ നടത്തുന്നത് കൊണ്ടോ വാലറ്റ് ആക്ടീവ് ആയി നിലനിൽക്കില്ല. വാലറ്റ് വഴി തന്നെ സാമ്പത്തിക ഇടപാടുകൾ നടത്തണം.
ഒരു വാലറ്റ് ഇൻആക്ടിവിറ്റി ഫീസിലേക്ക് കടക്കുന്നതിന് മുൻപ് ഉപയോക്താവിന് 15 ദിവസത്തെ നോട്ടീസ് കാലാവധി ലഭിക്കും. ഈ സമയത്തിനുള്ളിൽ ഒന്നിലധികം തവണ കമ്പനി ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് സന്ദേശങ്ങൾ നൽകുകയും വാലറ്റ് വീണ്ടും ആക്ടിവേറ്റ് ചെയ്യാനുള്ള നിർദ്ദേശങ്ങൾ നൽകുകയും ചെയ്യും. ഈ 15 ദിവസത്തെ ഗ്രേസ് പിരീഡിനുള്ളിൽ വാലറ്റ് ഉപയോഗിച്ച് ഏതെങ്കിലും തരത്തിലുള്ള സാമ്പത്തിക ഇടപാട് പൂർത്തിയാക്കിയാൽ വാലറ്റ് സ്റ്റാറ്റസ് ‘Active’ ആയി മാറുകയും ഫീസ് ഒഴിവാകുകയും ചെയ്യും. നോട്ടീസ് കാലാവധി കഴിഞ്ഞിട്ടും യാതൊരു നടപടിയും സ്വീകരിച്ചില്ലെങ്കിൽ മാത്രമാണ് ഫീസ് ഈടാക്കുക.
വാലറ്റിലുള്ള ബാലൻസ് തുകയിൽ നിന്നാണ് ഫീസ് കുറയ്ക്കുക. വാലറ്റിലെ ബാലൻസ് തുക നിർദ്ദിഷ്ട ചാർജിനേക്കാൾ കുറവാണെങ്കിൽ, വാലറ്റിലുള്ള മുഴുവൻ തുകയും ഡെബിറ്റ് ചെയ്യപ്പെടുകയും ബാലൻസ് പൂജ്യം ആകുകയും ചെയ്യും. എന്നാൽ വാലറ്റ് ബാലൻസ് ഒരിക്കലും നെഗറ്റീവ് ആകില്ലെന്നും ഫോൺപെ വ്യക്തമാക്കിയിട്ടുണ്ട്. മുൻപ് മൊബിക്വിക്, എയർടെൽ പേയ്‌മെന്റ്സ് ബാങ്ക് തുടങ്ങിയ മറ്റ് ഫിൻടെക് കമ്പനികളും സമാനമായ രീതിയിൽ ഇൻആക്ടിവിറ്റി ചാർജുകൾ ഏർപ്പെടുത്തിയിട്ടുണ്ട്.

