'കേസ് ഡയറി തിരുത്തിയത് അജിത് കുമാര്‍ പറഞ്ഞിട്ട്'; എസ്‌ഐടിക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് ഗ്രേഡ് എസ്‌ഐമാരുടെ മൊഴികള്‍; ഉന്നത ഉദ്യോഗസ്ഥന്റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കുകമാത്രമാണ് ചെയ്തത്; 'രക്ഷാപ്രവര്‍ത്തന' കേസില്‍ എഡിജിപി അജിത് കുമാറിന്റെ ഇടപെടലിന് നിര്‍ണായക തെളിവുകള്‍; പുതിയ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് എസ്‌ഐടി

'കേസ് ഡയറി തിരുത്തിയത് അജിത് കുമാര്‍ പറഞ്ഞിട്ട്'; എസ്‌ഐടിക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് ഗ്രേഡ് എസ്‌ഐമാരുടെ മൊഴികള്‍; ഉന്നത ഉദ്യോഗസ്ഥന്റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കുകമാത്രമാണ് ചെയ്തത്; 'രക്ഷാപ്രവര്‍ത്തന' കേസില്‍ എഡിജിപി അജിത് കുമാറിന്റെ ഇടപെടലിന് നിര്‍ണായക തെളിവുകള്‍; പുതിയ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് എസ്‌ഐടി


ആലപ്പുഴ: മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയനും മന്ത്രിമാരും നടത്തിയ നവകേരള യാത്രക്കിടെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഗണ്‍മാന്മാര്‍ മര്‍ദ്ദിച്ച കേസില്‍ പ്രത്യേക അന്വേഷണ സംഘത്തിന് മുന്നില്‍ പൊട്ടിക്കരഞ്ഞ് ഗ്രേഡ് എസ്‌ഐമാര്‍. രക്ഷപ്രവര്‍ത്തനം അന്വേഷിക്കുന്ന എസ്‌ഐടിക്ക് മുന്നിലായിരുന്നു കരഞ്ഞുകൊണ്ട് ഉദ്യോഗസ്ഥര്‍ മൊഴി നല്‍കിയിരിക്കുന്നത്. എസ്‌ഐമാരായ ഗിരീഷും ശ്രീകാന്തുമാണ് എഡിജിപി എംആര്‍ അജിത് കുമാറിനെതിരെ മൊഴി നല്‍കിയത്. ഉന്നത ഉദ്യോഗസ്ഥന്റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കുകമാത്രമാണ് ചെയ്തതെന്ന് എസ്‌ഐമാര്‍ പറഞ്ഞു.

തിരുത്താന്‍ ആവശ്യപ്പെട്ടത് വയനാട് ദുരന്തസ്ഥലത്ത് നിന്നാണ്. തിരുത്തിയ റിപ്പോര്‍ട്ട് അജിത് കുമാര്‍ നേരിട്ട് പരിശോധിച്ചു. കേസ് എഴുതി തള്ളാനുള്ള നടപടി വേഗത്തിലാക്കാന്‍ എഡിജിപി നിര്‍ദേശിച്ചെന്നും മൊഴിയില്‍ പറയുന്നു. കേസ് ഡയറി തിരുത്താന്‍ എഡിജിപി നേരിട്ടെത്തിയെന്നും എസ്‌ഐമാര്‍ മൊഴി നല്‍കി. അന്വേഷണ ഉദ്യോഗസ്ഥരെ ആദ്യം വിളിപ്പിച്ചത് 2024 ആഗസ്റ്റ് അഞ്ചിനാണ്. ആദ്യം തിരുത്തേണ്ട കാര്യങ്ങള്‍ എഴുതി നല്‍കി. കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കാത്തതിനാല്‍ 13ന് വീണ്ടും വിളിപ്പിച്ചു. 15ന് വൈകീട്ട് അജിത് കുമാര്‍ ഓഫീസിലെത്തി. തിരുത്തിയ റിപ്പോര്‍ട്ട് പരിശോധിച്ച് അംഗീകരിച്ചെന്നും മൊഴിയില്‍ പറയുന്നുണ്ട്.

അതേസമയം, ഗണ്‍മാന്മാരുടെ മര്‍ദനത്തില്‍ എസ്‌ഐടി പുതിയ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു. മുന്‍കൂര്‍ ജാമ്യ അപേക്ഷ പരിഗണിക്കുന്നതിന് മുന്‍പാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കോടതി കഴിഞ്ഞ തവണ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടി ഉള്‍പ്പെടുത്തിയാണ് റിപ്പോര്‍ട്ട് കൊടുത്തത്. 2023 ഡിസംബറിന് ആലപ്പുഴയില്‍, നവ കേരള സദസ് ബസിന് കരിങ്കൊടി കാണിക്കാന്‍ ശ്രമിച്ച കെഎസ്യു-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കാണ് മര്‍ദനമേറ്റത്. പ്രവര്‍ത്തകരെ മര്‍ദിച്ച സംഭവത്തില്‍ ഗണ്‍മാന്‍മാര്‍ക്ക് വീഴ്ച സംഭവിച്ചെന്ന് എസ്‌ഐടി സ്ഥിരീകരിച്ചിരുന്നു.

പ്രതികളായ ഗണ്‍മാന്‍മാരെയും മറ്റ് അഞ്ച് പോലീസുകാരെയും കേസില്‍ നിന്ന് പൂര്‍ണ്ണമായും രക്ഷിച്ചെടുക്കാന്‍ വേണ്ടി ചില പ്രധാന രേഖകള്‍ ഫയലുകളില്‍ നിന്ന് മാറ്റുകയും, പകരം പുതിയവ കൃത്രിമമായി നിര്‍മ്മിച്ച് വെക്കുകയും ചെയ്തിട്ടുണ്ടെന്ന് എസ്.ഐ.ടി നേരത്തെ കണ്ടെത്തിയിരുന്നു. ഉന്നത ഉദ്യോഗസ്ഥരെ സംരക്ഷിക്കാന്‍ കീഴുദ്യോഗസ്ഥര്‍ ഒന്നടങ്കം കൂട്ടുനിന്നു എന്ന ഗുരുതരമായ അവസ്ഥയാണ് ഈ കണ്ടെത്തലിലൂടെ വ്യക്തമാകുന്നത്. കൃത്രിമം കാണിച്ച ഈ പുതിയ ഫയലുകളുടെ ഉറവിടം തേടിയാണ് ഇപ്പോള്‍ ചോദ്യംചെയ്യല്‍ മുന്‍ എ.ഡി.ജി.പി.യുടെ ഓഫീസിലേക്ക് നീണ്ടിരിക്കുന്നത്.

അക്രമസംഭവത്തിന്റെ യഥാര്‍ത്ഥ വീഡിയോ ദൃശ്യങ്ങളും അന്നത്തെ ലോക്കല്‍ അന്വേഷണസംഘം കോടതിക്കായി രേഖപ്പെടുത്തിയ സാക്ഷിമൊഴികളും തമ്മില്‍ കടുത്ത പൊരുത്തക്കേടുകളുണ്ടെന്നാണ് എസ്.ഐ.ടി. വിലയിരുത്തുന്നത്. വീഡിയോകളില്‍ ഗണ്‍മാന്‍മാരുടെ ക്രൂരമായ മര്‍ദ്ദനം വ്യക്തമായി കാണാമെങ്കിലും, മുന്‍പ് പോലീസ് തയ്യാറാക്കിയ റിപ്പോര്‍ട്ടുകളില്‍ ഇതിനെയെല്ലാം പ്രതിരോധിക്കാനുള്ള 'രക്ഷാപ്രവര്‍ത്തന' വാദങ്ങളാണ് ഉള്‍പ്പെടുത്തിയിരുന്നത്. ഈ പൊരുത്തക്കേടുകള്‍ ബോധ്യപ്പെട്ടതോടെയാണ് രേഖകള്‍ ചമച്ചതിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കാന്‍ എസ്.ഐ.ടി. തീരുമാനിച്ചത്.

ഔദ്യോഗിക രേഖകളില്‍ എങ്ങനെയൊക്കെയാണ് തിരുത്തലുകളും മാറ്റങ്ങളും വരുത്തിയത് എന്ന് ശാസ്ത്രീയമായി പരിശോധിക്കുന്നതിന്റെ ഭാഗമായാണ് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തത്. കേസിന്റെ തുടക്കം മുതല്‍ നിലവിലുണ്ടായിരുന്ന യഥാര്‍ത്ഥ രേഖകള്‍, പ്രഥമ വിവര റിപ്പോര്‍ട്ടുകള്‍, സാക്ഷിമൊഴികള്‍, സംഭവത്തിന്റെ സി.ഡി.കള്‍, മറ്റ് ഡിജിറ്റല്‍ ഉപകരണങ്ങള്‍ എന്നിവയിലെല്ലാം വലിയ രീതിയിലുള്ള തിരിമറികള്‍ നടന്നിട്ടുണ്ടെന്നാണ് അന്വേഷണസംഘം ഇപ്പോള്‍ ഉറച്ചു സംശയിക്കുന്നത്.

കേസില്‍ മനഃപൂര്‍വ്വം തിരിമറി നടത്താന്‍ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് വ്യക്തിപരമായ ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ടോ എന്നാണ് അന്വേഷണസംഘം പ്രധാനമായും ചോദിച്ചറിഞ്ഞത്. ഇതിന് പുറമെ, സ്വന്തം നിലയ്ക്കല്ലാതെ മുകളിലുള്ള ഉന്നത ഉദ്യോഗസ്ഥരുടെ കല്‍പ്പനകള്‍ക്ക് അനുസരിച്ചും അവരുടെ നിയമവിരുദ്ധ പ്രവൃത്തികള്‍ക്ക് കൂട്ടുനില്‍ക്കുകയുമാണോ ഇവര്‍ ചെയ്തത് എന്ന കാര്യത്തിലും എസ്.ഐ.ടി. വ്യക്തത തേടിയിട്ടുണ്ട്.

ചോദ്യംചെയ്യലിലൂടെ ലഭ്യമായ വിവരങ്ങള്‍ കേസിലെ തുടരന്വേഷണത്തെയും വരുംദിവസങ്ങളിലെ അടിയന്തര നടപടികളെയും വലിയ രീതിയില്‍ സഹായിക്കുമെന്നാണ് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന സൂചന. മുന്‍പ് ഭരണസ്വാധീനത്താല്‍ ഒതുക്കിത്തീര്‍ത്ത കേസില്‍ പുതിയ തെളിവുകള്‍ ലഭിക്കുന്നതോടെ, കേസ് അട്ടിമറിക്കാന്‍ ശ്രമിച്ച കൂടുതല്‍ ഉദ്യോഗസ്ഥര്‍ പ്രതിപ്പട്ടികയിലേക്ക് വരാനുള്ള സാധ്യതകളും തള്ളിക്കളയാനാവില്ല.