ചോദ്യപേപ്പര്‍ ചോര്‍ച്ച: കര്‍ശന നടപടിയുമായി കേന്ദ്രം; 10 വര്‍ഷം തടവും 10 കോടി പിഴയും

ചോദ്യപേപ്പര്‍ ചോര്‍ച്ച: കര്‍ശന നടപടിയുമായി കേന്ദ്രം; 10 വര്‍ഷം തടവും 10 കോടി പിഴയും


ന്യൂഡൽഹി: ചോദ്യപേപ്പർ ചോർച്ച തടയാൻ കർശന നടപടിയുമായി കേന്ദ്രം.പരീക്ഷാ ചോദ്യപേപ്പർ ചോർത്തുന്ന സംഘടിത മാഫിയകള്‍ക്കെതിരെ അന്വേഷണവും വിചാരണയും പൂർത്തിയാക്കാൻ മൂന്ന് മാസത്തെ സമയ പരിധി, പ്രത്യേക ഫാസ്റ്റ് ട്രാക്ക് കോടതികള്‍ക്കുള്ള നിയമ സാധുത, 10 വർഷം വരെ തടവും 10 കോടി രൂപ വരെ പിഴയും ഉള്‍പ്പെടെയുള്ള കടുത്ത ശിക്ഷാ നടപടികള്‍ എന്നവ കൊണ്ടുവരാൻ നരേന്ദ്ര മോദി സർക്കാർ ഒരുങ്ങുന്നതായി ഉന്നത വൃത്തങ്ങള്‍ മാധ്യങ്ങളെ അറിയിച്ചു.

വിവിധ സംസ്ഥാനങ്ങളില്‍ പ്രവർത്തിക്കുന്ന ചോദ്യപേപ്പർ ചോർച്ച മാഫിയകളെ പൂർണ്ണമായും അടിച്ചമർത്തുന്നതിനും പൊതുപരീക്ഷാ തട്ടിപ്പുകളില്‍ വേഗത്തില്‍ നീതി ഉറപ്പാക്കുന്നതിനുമാണ് പുതിയ വ്യവസ്ഥകള്‍ ലക്ഷ്യമിടുന്നത്.

നിയമാനുസൃതമായ പ്രത്യേക ഫാസ്റ്റ് ട്രാക്ക് കോടതികള്‍ സ്ഥാപിക്കുക എന്നതാണ് ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട നിർദ്ദേശം. ഇത്തരം കേസുകളില്‍ നീണ്ടുനില്‍ക്കുന്ന നിയമനടപടികള്‍ക്ക് പകരമായി, മൂന്ന് മാസത്തിനകം അന്വേഷണവും വിചാരണയും പൂർത്തിയാക്കി വിധി പ്രസ്താവിക്കാൻ ഈ കോടതികള്‍ക്ക് നിർബന്ധിത ബാധ്യതയുണ്ടായിരിക്കും.

വെള്ളിയാഴ്ച ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തില്‍ ഈ നിർദ്ദേശങ്ങള്‍ പരിഗണനയ്‌ക്ക് വന്നതായാണ് വിവരം. 

നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് പിന്നാലെ പരീക്ഷാ ചോദ്യപേപ്പർ ചോർച്ച വിഷയത്തില്‍ രാജ്യ വ്യാപകമായി ഉയർന്ന ആശങ്കകളെ തുടർന്നാണ് ഈ നീക്കം. വിദ്യാർത്ഥികളുടെ പ്രതിഷേധത്തിനും പ്രതിപക്ഷത്തിന്റെ കടുത്ത വിമർശനത്തിനും ഇത് വഴിതെളിച്ചിരുന്നു