ന്യൂഡൽഹി : രാജ്യത്തെ സാമ്പത്തിക രംഗത്തും ബാങ്കിംഗ് സേവനങ്ങളിലും (Banking Services) വലിയ മാറ്റങ്ങൾക്ക് വഴിവെക്കുന്ന സി കെ വൈ സി 2.0 (CKYC 2.0) അഥവാ സെൻട്രൽ നോ യു യുവർ കസ്റ്റമർ (Central Know Your Customer) ഓഗസ്റ്റ് 1 മുതൽ നടപ്പിലാക്കുന്നു. പുതിയ അക്കൗണ്ടുകൾ ആരംഭിക്കുന്നതിനും സാമ്പത്തിക ഉൽപ്പന്നങ്ങൾ സ്വന്തമാക്കുന്നതിനും ഓരോ സ്ഥാപനത്തിലും വ്യക്തിഗത രേഖകൾ നൽകുന്നത് ഒഴിവാക്കാൻ ലക്ഷ്യമിട്ടാണ് ഈ പദ്ധതി അവതരിപ്പിക്കുന്നത്.
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (Reserve Bank of India), സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (SEBI), ഇൻഷുറൻസ് റെഗുലേറ്ററി അതോറിറ്റി എന്നിവയുടെ സഹകരണത്തോടെയാണ് പുതിയ സംവിധാനം നടപ്പിലാക്കുന്നത്. പ്രാഥമിക ഘട്ടത്തിൽ ബാങ്കുകളും ഇൻഷുറൻസ് കമ്പനികളുമാണ് ഇത് നടപ്പിലാക്കുക. തുടർന്ന് അസറ്റ് മാനേജ്‌മെന്റ് കമ്പനികളും മ്യൂച്വൽ ഫണ്ട് (Mutual Funds), ബ്രോക്കറേജ് സ്ഥാപനങ്ങളും വർഷാവസാനത്തോടെ ഇതിന്റെ ഭാഗമാകും.
നിലവിൽ കേന്ദ്രീകൃത രജിസ്ട്രിയിൽ 120 കോടിയോളം ഉപഭോക്താക്കളുടെ വിവരങ്ങൾ ലഭ്യമാണെങ്കിലും വിവരങ്ങളിലെ അപൂർണതയും ആവർത്തനവും കാരണം ഇത് വ്യാപകമായി ഉപയോഗിച്ചിരുന്നില്ല. പുതിയ സി കെ വൈ സി 2.0 ക്രമീകരണത്തിൽ വിവരങ്ങളുടെ കൃത്യത വ്യക്തമാക്കുന്ന കോൺഫിഡൻസ് സ്കോർ (Confidence Score) ഉൾപ്പെടുത്തും. ഒറ്റത്തവണ പാസ്‌വേഡ് (OTP) വഴി ഉപഭോക്താവിന്റെ സമ്മതം ഉറപ്പാക്കിയ ശേഷം മാത്രമായിരിക്കും കേന്ദ്രീകൃത രജിസ്ട്രിയിൽ നിന്നും സ്ഥാപനങ്ങൾ വിവരങ്ങൾ ശേഖരിക്കുക. തട്ടിപ്പുകൾ തടയുന്നതിനും നിരീക്ഷണ സംവിധാനം ശക്തിപ്പെടുത്തുന്നതിനും പുതിയ രീതി സഹായകരമാകും.
സിംഗപ്പൂർ, യൂറോപ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിലെ ഏകീകൃത ഡിജിറ്റൽ ഐഡന്റിറ്റി (Digital Identity) മാതൃകയിലാണ് ഇന്ത്യയിലും ഇത് നടപ്പിലാക്കുന്നത്. രാജ്യത്ത് സാമ്പത്തിക പങ്കാളിത്തം വർദ്ധിപ്പിക്കാനും കൂടുതൽ ആളുകളെ ഇൻഷുറൻസ്, മ്യൂച്വൽ ഫണ്ട് തുടങ്ങിയ സാമ്പത്തിക സേവനങ്ങളിലേക്ക് (Financial Services) ആകർഷിക്കാനും പുതിയ മാറ്റം ഉപകരിക്കും.

