ചരിത്രപ്പോരാട്ടത്തിന് വേദിയാകാൻ കൊൽക്കത്ത; ഇന്ത്യയും ബ്രസീലും നേർക്കുനേർ: സ്വപ്നപോരാട്ടം ഒക്ടോബർ 3-ന്

ചരിത്രപ്പോരാട്ടത്തിന് വേദിയാകാൻ കൊൽക്കത്ത; ഇന്ത്യയും ബ്രസീലും നേർക്കുനേർ: സ്വപ്നപോരാട്ടം ഒക്ടോബർ 3-ന് 


കൊൽക്കത്ത: ഇന്ത്യൻ ഫുട്ബോളിന്റെ ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ചുകൊണ്ട് അഞ്ച് തവണ ലോകചാമ്പ്യന്മാരായ ബ്രസീൽ ദേശീയ ഫുട്ബോൾ ടീം ആദ്യമായി ഇന്ത്യയുടെ സീനിയർ ദേശീയ ടീമിനെതിരെ ഔദ്യോഗിക അന്താരാഷ്ട്ര സൗഹൃദ മത്സരത്തിനിറങ്ങുന്നു (India vs Brazil football match). 2026 ഫിഫ ലോകകപ്പിന് ശേഷമുള്ള ബ്രസീലിന്റെ ആദ്യ അന്താരാഷ്ട്ര വിൻഡോയിലെ പ്രധാന മത്സരങ്ങളിലൊന്നായ ഈ പോരാട്ടം ഒക്ടോബർ 3-ന് കൊൽക്കത്തയിലെ വിവേകാനന്ദ യുവ ഭാരതി ക്രീഡാങ്കണത്തിൽ (സാൾട്ട് ലേക്ക് സ്റ്റേഡിയം) നടക്കുമെന്ന് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ (എഐഎഫ്എഫ്) അറിയിച്ചു.

1992-ൽ ഫിഫ ലോക റാങ്കിങ് സംവിധാനം നിലവിൽ വന്നതിന് ശേഷം ഇന്ത്യ ഏറ്റുമുട്ടുന്ന ഏറ്റവും ഉയർന്ന റാങ്കുള്ള ടീമെന്ന പ്രത്യേകതയും ബ്രസീലിനുണ്ട്. നിലവിൽ ഫിഫ റാങ്കിങ്ങിൽ അഞ്ചാം സ്ഥാനത്തുള്ള ബ്രസീലിന്റെ ഇന്ത്യാ സന്ദർശനം രാജ്യത്തെ ഫുട്ബോൾ ആരാധകർ ഏറെ ആവേശത്തോടെയാണ് കാത്തിരിക്കുന്നത്.

ബ്രസീൽ പോലുള്ള ലോകോത്തര ടീമിനെ ഇന്ത്യയിൽ ആതിഥേയരാക്കുന്നത് ഇന്ത്യൻ ഫുട്ബോളിന്റെ വളർച്ചയിലെ സുപ്രധാന നാഴികക്കല്ലാണെന്ന് എഐഎഫ്എഫ് ഡെപ്യൂട്ടി സെക്രട്ടറി ജനറൽ എം. സത്യനാരായണൻ പറഞ്ഞു. രാജ്യത്തെ ഫുട്ബോൾ പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മത്സരമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യൻ താരങ്ങൾക്ക് ലോകത്തിലെ ഏറ്റവും മികച്ച ടീമുകളിലൊന്നിനെതിരെ സ്വന്തം കഴിവ് തെളിയിക്കാനുള്ള അപൂർവ അവസരമാണിതെന്ന് ദേശീയ ടീമുകളുടെ ഡയറക്ടർ സുബ്രത പോൾ അഭിപ്രായപ്പെട്ടു. ഇത്തരം മത്സരങ്ങൾ ഇന്ത്യൻ ടീമിന്റെ ആത്മവിശ്വാസവും മത്സരപരിചയവും വർധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

2026 ലോകകപ്പിന് ശേഷമുള്ള ഫിഫ അന്താരാഷ്ട്ര വിൻഡോയുടെ ഭാഗമായി ബ്രസീൽ ഏഷ്യൻ പര്യടനം നടത്തുകയാണ്. 2028 കോപ്പ അമേരിക്കയും 2030 ലോകകപ്പും ലക്ഷ്യമിട്ട് ടീമിനെ പുനഃസംഘടിപ്പിക്കുന്നതിന്റെ ഭാഗമായാണ് പരിശീലകൻ കാർലോ അഞ്ചലോട്ടിയുടെ നേതൃത്വത്തിൽ ബ്രസീൽ ടീം പര്യടനത്തിനെത്തുന്നത്.

ലോകകപ്പിനിടെ ഇന്ത്യൻ ആരാധകർ നൽകിയ പിന്തുണയ്ക്ക് നന്ദി അറിയിക്കുന്നതിന്റെ ഭാഗമായും ഇന്ത്യയിലെ മത്സരം സംഘടിപ്പിക്കുന്നതാണെന്ന് ബ്രസീൽ ടീം എക്സിക്യൂട്ടീവ് കോർഡിനേറ്റർ റോഡ്രിഗോ കെയ്റ്റാനോ വ്യക്തമാക്കി. യുവതാരങ്ങൾക്ക് കൂടുതൽ അവസരങ്ങൾ നൽകാനും ടീമിന്റെ കരുത്ത് വിലയിരുത്താനുമാണ് ഈ സൗഹൃദ മത്സരങ്ങൾ ഉപയോഗപ്പെടുത്തുന്നതെന്ന് പരിശീലകൻ കാർലോ അഞ്ചലോട്ടിയും അറിയിച്ചു.

ഇന്ത്യയിലെ മത്സരത്തിന് മുമ്പ് സെപ്റ്റംബർ 25-ന് ടൗൺസ്‌വില്ലിലും സെപ്റ്റംബർ 29-ന് ബ്രിസ്‌ബേനിലും ഓസ്ട്രേലിയക്കെതിരെ രണ്ട് സൗഹൃദ മത്സരങ്ങൾ ബ്രസീൽ കളിക്കും. തുടർന്ന് ഒക്ടോബർ 3-ന് കൊൽക്കത്തയിൽ ഇന്ത്യക്കെതിരായ ചരിത്ര പോരാട്ടത്തിനായി ബ്രസീൽ ഇറങ്ങും