ലോകകപ്പ് വേദികളോട് കണ്ണീരോടെ വിടപറഞ്ഞ് ക്രിസ്റ്റ്യാനോ റൊണാൾഡോ: പോർച്ചുഗലിനെ വീഴ്ത്തി സ്പെയിൻ ക്വാർട്ടറിൽ

ലോകകപ്പ് വേദികളോട് കണ്ണീരോടെ വിടപറഞ്ഞ് ക്രിസ്റ്റ്യാനോ റൊണാൾഡോ: പോർച്ചുഗലിനെ വീഴ്ത്തി സ്പെയിൻ ക്വാർട്ടറിൽ 


ടെക്സസ്: കണ്ണീരണിഞ്ഞ മിഴികളോടെ, ഗാലറിയിലെ ആരാധകർക്ക് കൈവീശി ക്രിസ്റ്റ്യാനോ റൊണാൾഡോ ആ യാഥാർത്ഥ്യത്തോട് വിടപറഞ്ഞു—ഇനി ഒരിക്കലും അദ്ദേഹം ലോകകപ്പ് വേദിയിൽ പോർച്ചുഗലിന്റെ ജേഴ്സിയിൽ ബൂട്ടുകെട്ടില്ല. തിങ്കളാഴ്ച രാത്രി ടെക്സസിലെ ഡാളസ് സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ പ്രീ-ക്വാർട്ടർ പോരാട്ടത്തിൽ പോർച്ചുഗലിനെ ഏകപക്ഷീയമായ ഒരു ഗോളിന് തകർത്ത് സ്പെയിൻ ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു.(Cristiano Ronaldo World Cup Dream Ends After Portugal Loss To Spain)

ഇൻജുറി ടൈമിൽ മിഖേൽ മെറീനോ നേടിയ തകർപ്പൻ ഹെഡ്ഡർ ഗോളാണ് പോർച്ചുഗലിന്റെയും റൊണാൾഡോയുടെയും ലോകകപ്പ് സ്വപ്നങ്ങൾക്ക് അന്ത്യം കുറിച്ചത്. ഇതോടെ ആറ് ലോകകപ്പുകളിൽ നിന്നായി 27 മത്സരങ്ങളും 11 ഗോളുകളുമെന്ന റൊണാൾഡോയുടെ ഇതിഹാസ സമാനമായ ലോകകപ്പ് യാത്രയ്ക്ക് തിരശ്ശീല വീണു. “ലോകകപ്പിൽ നിന്ന് ഇത്തരമൊരു മടക്കം എന്നെ സങ്കടപ്പെടുത്തുന്നു,” മത്സരശേഷം റൊണാൾഡോ പ്രതികരിച്ചു. “ഞാൻ എന്റെ സർവ്വസ്വവും ഈ ടീമിനായി നൽകി, തികച്ചും സമാധാനമുള്ള മനസ്സോടെയാണ് ഞാൻ മടങ്ങുന്നത്. ഒരു ഫുട്ബോൾ താരത്തിന്റെ ജീവിതം അങ്ങനെയാണ്, നമ്മൾ മുന്നോട്ട് പോയേ തീരൂ.”

ഈ ലോകകപ്പിൽ മൂന്ന് ഗോളുകൾ നേടിയ റൊണാൾഡോ, ആറ് ലോകകപ്പുകളിൽ ഗോൾ നേടുന്ന ചരിത്രത്തിലെ ഏക താരം എന്ന റെക്കോർഡ് സ്വന്തമാക്കിയിരുന്നു. അഞ്ച് വട്ടം ബാലൺ ഡി ഓർ പുരസ്കാരവും, 2016-ൽ യൂറോ കപ്പും, രണ്ട് തവണ യുവേഫ നേഷൻസ് ലീഗും പോർച്ചുഗലിന് നേടിക്കൊടുത്ത റൊണാൾഡോയ്ക്ക് പക്ഷേ ലോകകപ്പ് കിരീടം മാത്രം ഒരു സ്വപ്നമായി അവശേഷിച്ചു. റൊണാൾഡോയെ പ്രശംസകൊണ്ട് മൂടാനാണ് പോർച്ചുഗൽ കോച്ച് റോബർട്ടോ മാർട്ടിനെസ് തയ്യാറായത്. “നമ്മൾ സംസാരിക്കുന്നത് ഫുട്ബോളിലെ ഒരു മഹാത്ഭുതത്തെക്കുറിച്ചാണ്. ക്രിസ്റ്റ്യാനോ റൊണാൾഡോയെപ്പോലെ മറ്റൊരാളില്ല. ഈ ലോകകപ്പിൽ അദ്ദേഹം ചെയ്ത എല്ലാ കാര്യങ്ങൾക്കും നമ്മൾ നന്ദിയുള്ളവരായിരിക്കണം. ഒരു കായികതാരത്തിന് പിന്നിലെ മികച്ച മനുഷ്യന് ഉദാഹരണമാണ് അദ്ദേഹം,” മാർട്ടിനെസ് പറഞ്ഞു.