മലയോര ഹൈവേ വഴി പുതിയതായി അനുവദിച്ച കെഎസ്ആർടിസി പ്രിയദർശിനി ബസ് സർവീസ് മന്ത്രി സണ്ണി ജോസഫ് ഫ്ലാഗ് ഓഫ് ചെയ്തു
ഇരിട്ടി: മലയോര ഹൈവേയിലെ ഗ്രാമങ്ങളെ കോർത്തിണക്കി വാളത്തോട് - കരിക്കോട്ടക്കരി - ഇരിട്ടി - അയ്യപ്പൻകാവ് - മണത്തണ വഴി മാനന്തവാടിയിലേക്ക് പുതിയതായി അനുവദിച്ച കെഎസ്ആർടിസി പ്രിയദർശിനി ബസ് സർവീസ് മന്ത്രി സണ്ണി ജോസഫ് ഫ്ലാഗ് ഓഫ് ചെയ്തു. ആദ്യ സർവീസിൽ മന്ത്രി ഉൾപ്പെടെ യാത്ര ചെയ്തത് ജനങ്ങൾക്ക് ആവേശം പകർന്നു.
മലയോരഹൈവേ വഴി ആദ്യമായി ആരംഭിച്ച ബസിനെ വരവേൽക്കാൻ പൊതുജനങ്ങളും പൊതുപ്രവർത്തകരും കെഎസ്ആർടിസി ഉദ്യോഗസ്ഥരും ജീവനക്കാരും അടക്കം നിരവധി പേർ എത്തി. കോൺഗ്രസ് കരിക്കോട്ടക്കരി മണ്ഡലം കമ്മിറ്റി മധുരപലഹാര വിതരണവും ഒരുക്കിയിരുന്നു. വയനാടിനെയും മലയോരകുടിയേറ്റപ്രദേശമായ ഇരിട്ടിയെയും അയ്യൻകുന്നിനെയും ബന്ധിപ്പിച്ച് മലയോര ഹൈവേ വഴി കെഎസ്ആർടിസി വനിതകൾക്ക് സൗജന്യ യാത്ര സാധിക്കുന്ന പ്രിയദർശിനി വിഭാഗത്തിലുള്ള ബസ് ആണ് അനുവദിച്ചിരിക്കുന്നത്.
അയ്യൻകുന്ന് പഞ്ചായത്ത് പ്രസിഡന്റ് മിനി വിശ്വനാഥൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ.സി. ചാക്കോ, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് അംഗം മനോജ്. എം. കണ്ടത്തിൽ, സ്ഥിരം സമിതി അധ്യക്ഷരായ മേഴ്‌സി മരിയ, ജോസ്കുഞ്ഞ് തടത്തിൽ, അംഗങ്ങളായ റീന ബോബി, ആശ കാപ്പുങ്കൽ എന്നിവർ പ്രസംഗിച്ചു.
ബസ് കടന്നു പോകുന്ന വഴിയും സമയക്രമവും:
രാവിലെ 6.15ന് വാളത്തോട്, 6.30 കരിക്കോട്ടക്കരി, 6.40 എടൂർ 7.05 -7.30 ഇരിട്ടി, 7.45 അയ്യപ്പൻകാവ്, 7.50 പാലപ്പുഴ, 7.55 പെരുമ്പുന്ന, 8.00 മണത്തണ, 8.25 കൊട്ടിയൂർ, 9.40 മാനന്തവാടി. തിരിച്ച് 11.30 ന് മാനന്തവാടി, 12.10 കൊട്ടിയുർ, 1.40 ന് ഇരിട്ടി (2.05), തിരിച്ചു നേരേ 4.15 ന് മാനന്തവാടി. 4.30 ന് മാനന്തവാടിയിൽ നിന്നു തിരിച്ചു 6.40ന് ഇരിട്ടി, 6.45 ന് ഇരിട്ടിയിൽ നിന്ന് പുററപ്പെട്ട് 7.35ന് വാളത്തോട് അവസാനിക്കും.
