ദിവസങ്ങള്‍ക്ക് മുമ്പ് മാനന്തവാടി മെഡിക്കല്‍ കോളജില്‍ ചികിത്സ തേടിയെത്തിയ വിദ്യാര്‍ഥിയുടെ പരിശോധന ഫലം കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്.

വയനാട്ടില്‍ വീണ്ടും ഷിഗെല്ല; എന്‍ജീനിയറിങ് കോളജ് വിദ്യാര്‍ഥി ചികിത്സയില്‍, നാല് പേര്‍ക്ക് രോഗലക്ഷണം



കല്‍പ്പറ്റ: വയനാട്ടില്‍ വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. എന്‍ജീനിയറിങ് കോളജ് വിദ്യാര്‍ഥിക്കാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. വിദ്യാര്‍ഥി നിലവില്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.

ദിവസങ്ങള്‍ക്ക് മുമ്പ് മാനന്തവാടി മെഡിക്കല്‍ കോളജില്‍ ചികിത്സ തേടിയെത്തിയ വിദ്യാര്‍ഥിയുടെ പരിശോധന ഫലം കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഇതേ കോളജിലെ നാലു വിദ്യാര്‍ഥികളും രോഗലക്ഷണങ്ങളോടെ ചികിത്സ തേടിയിട്ടുണ്ട്.

കോളജ് ഹോസ്റ്റലില്‍ താമസിച്ചു പഠിക്കുന്ന കുട്ടിക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങളോടെ ചികിത്സ തേടിയവരില്‍ ഒരാള്‍ കോളജ് ഹോസ്റ്റലിലും മറ്റു മൂന്നുപേര്‍ പുറമേയും താമസിക്കുന്നവരാണ്. ഷിഗെല്ല സ്ഥിരീകരിച്ചതോടെ തവിഞ്ഞാല്‍ ഗ്രാമപ്പഞ്ചായത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി.

കൊച്ചിയില്‍ കഴിഞ്ഞ ദിവസം മൂന്നുപേര്‍ക്ക് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചിരുന്നു. കൊച്ചിയിലെ റസ്റ്റോറന്റില്‍ നിന്ന് ഭക്ഷണം കഴിച്ചവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

കഴിഞ്ഞ ദിവസം ഇവിടെ നിന്ന് ഭക്ഷണം കഴിച്ച നിരവധിപ്പേര്‍ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ചികിത്സ തേടിയിരുന്നു. ഇതിന് പിന്നാലെ നടത്തിയ പരിശോധനകളിലാണ് രോഗകാരണം ഷിഗെല്ല ബാക്ടീരിയ ആണെന്ന് കണ്ടെത്തിയത്.

കോളേജ് ഹോസ്റ്റലിലെ ഭക്ഷണത്തിൽ നിന്നോ കുടിവെള്ളത്തിൽ നിന്നോ ആകാം രോഗബാധ ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം. ഇതിന്റെ അടിസ്ഥാനത്തിൽ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ കോളേജിലും പരിസര പ്രദേശങ്ങളിലും അടിയന്തര പരിശോധനകൾ ആരംഭിച്ചിട്ടുണ്ട്.

കുടിവെള്ള സ്രോതസ്സുകൾ ശുദ്ധീകരിക്കുന്നതിനും രോഗവ്യാപനം തടയുന്നതിനുമുള്ള ശക്തമായ പ്രതിരോധ നടപടികളാണ് നിലവിൽ സ്വീകരിച്ചു വരുന്നത്. മലിനമായ വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയും പകരുന്ന രോഗമായതിനാൽ പൊതുജനങ്ങൾ തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കണമെന്നും വ്യക്തിശുചിത്വം പാലിക്കണമെന്നും ആരോഗ്യവകുപ്പ് കർശന നിർദ്ദേശം നൽകി