റഷ്യയിലെ കൂറ്റൻ ഓയിൽ ടെർമിനലിന് നേരേ യുക്രൈൻ ആക്രമണം; തകർത്തത് റഷ്യയുടെ പ്രധാന വരുമാനസ്രോതസ്സെന്ന് സെലൻസ്കി; ഇന്ധനക്ഷാമം?


റഷ്യയിലെ കൂറ്റൻ ഓയിൽ ടെർമിനലിന് നേരേ യുക്രൈൻ ആക്രമണം; തകർത്തത് റഷ്യയുടെ പ്രധാന വരുമാനസ്രോതസ്സെന്ന് സെലൻസ്കി; ഇന്ധനക്ഷാമം?


മോസ്കോ: റഷ്യയിലെ പ്രധാന ഓയിൽ ടെർമിനലിന് നേരേ യുക്രൈന്റെ ആക്രമണം. സെയ്ന്റ് പീറ്റേഴ്സ്ബർഗിലെ കൂറ്റൻ ഓയിൽ ടെർമിനലിന് നേരേയാണ് യുക്രൈൻ ശക്തമായ ഡ്രോൺ ആക്രമണം നടത്തിയത്. യുദ്ധം നടത്താനായുള്ള റഷ്യയുടെ പ്രധാനവരുമാന സ്രോതസ്സിനെയാണ് തങ്ങൾ ലക്ഷ്യമിട്ടതെന്നും ഇതിനൊപ്പം റഷ്യയുടെ നേവൽ ബേസിന് നേരേയും ആക്രമണം നടത്തിയതായും യുക്രൈൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കി അവകാശപ്പെട്ടു. സെന്റ് പീറ്റേഴ്സ്ബർഗിലെ ഓയിൽ ടെർമിനലിന് നേരേയുള്ള ഡ്രോൺ ആക്രമണത്തിന്റെയും എണ്ണസംഭരണ കേന്ദ്രത്തിൽനിന്ന് വലിയരീതിയിൽ പുക ഉയരുന്നതിന്റെ ദൃശ്യങ്ങളും അദ്ദേഹം പങ്കുവെച്ചു. ഈ ദൃശ്യങ്ങൾ സെയ്ന്റ് പീറ്റേഴ്സ്ബർഗിലേതാണെന്ന് സ്ഥിരീകരിച്ചതായി ബിബിസിയും റിപ്പോർട്ട്ചെയ്തു.പ്രതിവർഷം 12.5 മില്യൺ ടൺ പെട്രോളിയം ഉത്പന്നങ്ങൾ നിർമിക്കുന്ന കേന്ദ്രമാണ് ശനിയാഴ്ച തകർത്തതെന്നാണ് യുക്രൈൻ സൈന്യത്തിന്റെ അവകാശവാദം.സെയ്ന്റ് പീറ്റേഴ്സ്ബർഗിലെ ഓയിൽ ടെർമിനലിന് നേരേ ആക്രമണം നടന്നതായി സെയ്ന്റ് പീറ്റേഴ്സ്ബർഗ് ഗവർണർ അലക്സാണ്ടർ ബെഗ്ലോവും സ്ഥിരീകരിച്ചു. നഗരത്തിൽ വലിയരീതിയിൽ ഡ്രോൺ ആക്രമണമുണ്ടായെന്നും എണ്ണ സംഭരണകേന്ദ്രം ആക്രമിക്കപ്പെട്ടെന്നും അദ്ദേഹം വ്യക്തമാക്കി. ആക്രമണങ്ങളിൽ ആളപായമില്ലെന്നും 72 ഡ്രോണുകൾ വെടിവെച്ചിട്ടതായും ഗവർണർ പറഞ്ഞു.അടുത്തിടെ റഷ്യയുടെ ഊർജരംഗത്തെ പ്രധാന കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് യുക്രൈൻ ആക്രമണം ശക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായാണ് സെയ്ന്റ് പീറ്റേഴ്സ്ബർഗിലെ കൂറ്റൻ എണ്ണ സംഭരണകേന്ദ്രവും തകർത്തത്. നിലവിൽ റഷ്യയുടെ എണ്ണ സംസ്കരണ സംവിധാനത്തിന്റെ 43 ശതമാനവും പ്രവർത്തനരഹിതമായെന്നാണ് യുക്രൈന്റെ അവകാശവാദം. എന്നാൽ, ഇക്കാര്യം റഷ്യ സ്ഥിരീകരിച്ചിട്ടില്ല. അതേസമയം, യുക്രൈൻ ആക്രമണങ്ങളെത്തുടർന്ന് രാജ്യത്ത് ഇന്ധനക്ഷാമമുണ്ടെന്ന് റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിൻ കഴിഞ്ഞയാഴ്ച സ്ഥിരീകരിച്ചിരുന്നു. ഇതിനുപിന്നാലെ ആഭ്യന്തര വിപണിയിലെ ഇന്ധനവിതരണം വർധിപ്പിക്കാനുള്ള പുതിയ ബില്ലിലും അദ്ദേഹം ഒപ്പുവെച്ചു