പ്രിയദര്‍ശിനി ബസ്സില്‍ പുരുഷ യാത്രക്കാര്‍ക്ക് വനിതാ സൗജന്യ ടിക്കറ്റ് നല്‍കി: ബസ് ജീവനക്കാർ പണം തട്ടിയെന്ന് പരാതി


പ്രിയദര്‍ശിനി ബസ്സില്‍ പുരുഷ യാത്രക്കാര്‍ക്ക് വനിതാ സൗജന്യ ടിക്കറ്റ് നല്‍കി: ബസ് ജീവനക്കാർ പണം തട്ടിയെന്ന് പരാതി


കൊച്ചി: സ്ത്രീകള്‍ക്കായി നടപ്പാക്കിയ പ്രിയദര്‍ശിനി ബസ് പദ്ധതിയില്‍ ഗുരുതര ക്രമക്കേട്. വനിതാ യാത്രക്കാര്‍ക്കായി നല്‍കുന്ന 'സീറോ വാല്യു' ടിക്കറ്റുകള്‍ പുരുഷ യാത്രക്കാര്‍ക്കും നല്‍കി പണം തട്ടിയെന്ന പരാതിയുമായി യാത്രക്കാര്‍ രംഗത്തെത്തി.

സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ മൂന്നിലധികം പരാതികള്‍ റിപോര്‍ട്ട് ചെയ്തിട്ടുണ്ട്.

യാത്രയ്ക്കു ശേഷം ലഭിച്ച ടിക്കറ്റ് പരിശോധിച്ചപ്പോഴാണ് അത് വനിതകള്‍ക്കുള്ള സൗജന്യ 'സീറോ ടിക്കറ്റ്' ആണെന്ന് തിരിച്ചറിഞ്ഞതെന്ന് ആലുവ-പറവൂര്‍ റൂട്ടില്‍ യാത്ര ചെയ്ത തമിഴ്‌നാട് സ്വദേശി കെഎസ്‌ആര്‍ടിസിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. തുടര്‍ന്ന് ഓപ്പറേറ്റിങ് കണ്‍ട്രോള്‍ സെന്ററിന് ഇ-മെയില്‍ മുഖേന പരാതി നല്‍കി.

 പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ബസ് തിരക്കിലായിരുന്നുവെന്നും കാഴ്ച സംബന്ധമായ ബുദ്ധിമുട്ട് മൂലമാണ് പിഴവ് സംഭവിച്ചതെന്നും താല്‍ക്കാലിക ജീവനക്കാരനായ കണ്ടക്ടര്‍ വിശദീകരിച്ചു.

എന്നാല്‍ പരിശോധനയില്‍ ആ സമയത്ത് ബസ്സില്‍ 34 യാത്രക്കാര്‍ മാത്രമാണ് ഉണ്ടായിരുന്നതെന്ന് കണ്ടെത്തി. കണ്ടക്ടര്‍ സാമ്പത്തിക നേട്ടം ലക്ഷ്യമിട്ട് ടിക്കറ്റ് ക്രമക്കേട് നടത്തിയെന്നാണ് അന്വേഷണ റിപോര്‍ട്ടിലെ കണ്ടെത്തല്‍. റിപ്പോര്‍ട്ട് ഉന്നതാധികാരികള്‍ക്ക് കൈമാറിയിട്ടുണ്ട്.

പൊന്നാനി ഡിപ്പോയില്‍ നിന്ന് പാലക്കാട്ടേക്കുള്ള ബസ്സില്‍ എട്ട് ഇതര സംസ്ഥാന പുരുഷ വിനോദ സഞ്ചാരികള്‍ക്ക് വനിതാ സൗജന്യ ടിക്കറ്റ് നല്‍കിയ സംഭവത്തിലും നടപടിയുണ്ടായി. പരിശോധനയ്ക്ക് പിന്നാലെ ബന്ധപ്പെട്ട കണ്ടക്ടറെ സസ്‌പെന്‍ഡ് ചെയ്തുഎറണാകുളം- ഗുരുവായൂര്‍ റൂട്ടിലും സമാന പരാതി ഉയര്‍ന്നു. ഒരു യാത്രക്കാരന് സൗജന്യ ടിക്കറ്റാണ് ലഭിച്ചതെന്ന് പറഞ്ഞതോടെ കണ്ടക്ടര്‍ അത് തിരികെ വാങ്ങി മറ്റൊരു ടിക്കറ്റ് നല്‍കുകയായിരുന്നു. ഇതോടെയാണ് പരാതിക്കാരനും ലഭിച്ചത് 'സീറോ വാല്യു' ടിക്കറ്റാണെന്ന് കണ്ടെത്തിയത്. 

സംശയം തോന്നിയ യാത്രക്കാരന്‍ കെഎസ്‌ആര്‍ടിസി കണ്‍ട്രോള്‍ സെന്ററില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കണ്ടക്ടറുടെ ബാഗില്‍ 135 രൂപ അധികമായി കണ്ടെത്തിയതായും അധികൃതര്‍ അറിയിച്ചു