കുത്തിയൊലിക്കുന്ന പുഴയിലൂടെ ഒഴുകിയെത്തിയത് മീനുകളല്ല, എല്‍പിജി സിലിണ്ടറുകള്‍; എല്‍.പി.ജി പ്ലാന്റിന്റെ മതില്‍ തകര്‍ന്ന് പ്രളയജലം ഇരച്ചുകയറിയതോടെ ഒഴുകിപ്പോയത് മൂവായിരത്തോളം ഗ്യാസ് കുറ്റികള്‍; ജീവന്‍ പണയം വെച്ചും സിലിണ്ടര്‍ പിടിക്കാന്‍ നാട്ടുകാരുടെ കൂട്ടപ്പാച്ചില്‍; ജാഗ്രതാ നിര്‍ദ്ദേശവുമായി ഭരണകൂടം

കുത്തിയൊലിക്കുന്ന പുഴയിലൂടെ ഒഴുകിയെത്തിയത് മീനുകളല്ല, എല്‍പിജി സിലിണ്ടറുകള്‍; എല്‍.പി.ജി പ്ലാന്റിന്റെ മതില്‍ തകര്‍ന്ന് പ്രളയജലം ഇരച്ചുകയറിയതോടെ ഒഴുകിപ്പോയത് മൂവായിരത്തോളം ഗ്യാസ് കുറ്റികള്‍; ജീവന്‍ പണയം വെച്ചും സിലിണ്ടര്‍ പിടിക്കാന്‍ നാട്ടുകാരുടെ കൂട്ടപ്പാച്ചില്‍; ജാഗ്രതാ നിര്‍ദ്ദേശവുമായി ഭരണകൂടം


മുംബൈ: മഹാരാഷ്ട്രയിലും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും മണ്‍സൂണ്‍ മഴ തിമിര്‍ത്തുപെയ്യുന്നതിനിടെ നാടിനെ അമ്പരപ്പിച്ച് പുഴയിലൂടെ ആയിരക്കണക്കിന് ഗ്യാസ് സിലിണ്ടറുകള്‍ ഒഴുകിനടക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിലുള്ള എച്ച്.പി.സി.എല്ലിന്റെ (HPCL) പാതാള്‍ഗംഗ എല്‍.പി.ജി ബോട്ടിലിങ് പ്ലാന്റിലാണ് സംഭവം. കനത്ത മഴയെത്തുടര്‍ന്ന് പ്ലാന്റിന്റെ സംരക്ഷണഭിത്തി തകര്‍ന്ന് പ്രളയജലം ഉള്ളിലേക്ക് ഇരച്ചുകയറിയതോടെയാണ് മൂവായിരത്തോളം സിലിണ്ടറുകള്‍ കൂട്ടത്തോടെ പാതാള്‍ഗംഗ നദിയിലേക്കും ഖര്‍പഡ ക്രീക്കിലേക്കും ഒഴുകിപ്പോയത്.

ചുവന്ന നിറത്തിലുള്ള ഗ്യാസ് സിലിണ്ടറുകള്‍ കുത്തിയൊലിച്ചൊഴുകുന്ന പുഴയില്‍ മുങ്ങിപ്പൊങ്ങി നീങ്ങുന്നതിന്റെ അപൂര്‍വ്വ ദൃശ്യങ്ങള്‍ ഇതിനകം തന്നെ സോഷ്യല്‍ മീഡിയയില്‍ കനത്ത ജാഗ്രതയോടെയാണ് വൈറലാകുന്നത്. പാചകവാതക സിലിണ്ടറുകള്‍ പുഴയിലൂടെ ഒഴുകിവരുന്നത് കണ്ടതോടെ അവ വാരിക്കൂട്ടാനായി ജീവന്‍ പോലും വകവെക്കാതെ നിരവധി നാട്ടുകാര്‍ പുഴയുടെ തീരങ്ങളില്‍ തടിച്ചുകൂടി. പലരും സിലിണ്ടറുകള്‍ കരയ്ക്കടുപ്പിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

എന്നാല്‍, പുഴയിലൂടെ ഒഴുകിനീങ്ങുന്ന സിലിണ്ടറുകളില്‍ തൊടുകയോ, അവ ശേഖരിക്കുകയോ, തുറക്കാന്‍ ശ്രമിക്കുകയോ ചെയ്യരുതെന്ന് റായ്ഗഡ് ജില്ലാ കളക്ടര്‍ കിഷന്‍ ജവാലെ പ്രദേശവാസികള്‍ക്ക് കര്‍ശന മുന്നറിയിപ്പ് നല്‍കി. 'ഒഴുകിപ്പോയ സിലിണ്ടറുകളില്‍ പലതിലും പാചകവാതകം നിറഞ്ഞ നിലയിലാണ്. ഇവയില്‍ വാതകം അവശേഷിക്കുന്നുണ്ടോ എന്നതിലോ ഇവ സുരക്ഷിതമാണോ എന്ന കാര്യത്തിലോ യാതൊരു ഉറപ്പുമില്ല. അതിനാല്‍ കൗതുകം കൊണ്ടോ ഉപയോഗിക്കാനോ കരുതി സിലിണ്ടറുകള്‍ എടുത്ത് വീട്ടിലേക്ക് കൊണ്ടുപോകുന്നത് വലിയ രീതിയിലുള്ള തീപിടുത്തത്തിനും ജീവഹാനിക്കും ഇടയാക്കും,' കളക്ടര്‍ വ്യക്തമാക്കി.

സിലിണ്ടറുകള്‍ തീരത്ത് അടിയുകയോ കണ്ടെത്തുകയോ ചെയ്താല്‍ ഉടന്‍ തന്നെ എച്ച്.പി.സി.എല്‍ കമ്പനിയെയോ അവരുടെ ഡീലര്‍മാരെയോ ഖലാപൂര്‍ തഹസില്‍ദാര്‍ ഓഫീസിലോ വിവരമറിയിക്കണമെന്നും ഭരണകൂടം നിര്‍ദ്ദേശിച്ചിട്ടുണ്ട്. നിലവില്‍ എത്ര സിലിണ്ടറുകള്‍ സുരക്ഷിതമായി തിരികെ ലഭിക്കുമെന്ന ആശങ്കയിലാണ് അധികൃതര്‍.

കഴിഞ്ഞ ഒരാഴ്ചയായി തുടരുന്ന കനത്ത മഴ മഹാരാഷ്ട്രയില്‍ വലിയ നാശനഷ്ടമാണ് വിതച്ചിരിക്കുന്നത്, ഇതില്‍ റായ്ഗഡ് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ദുരിതം രേഖപ്പെടുത്തിയത്. മഴയ്ക്ക് പിന്നാലെ പ്രദേശത്ത് റിക്ടര്‍ സ്‌കെയിലില്‍ 3.6 നും 4.6 നും ഇടയില്‍ തീവ്രത രേഖപ്പെടുത്തിയ ഭൂചലനവും ഉണ്ടായത് ആശങ്ക വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഡല്‍ഹിയടക്കമുള്ള മറ്റ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും കനത്ത മഴയെത്തുടര്‍ന്ന് കെട്ടിടങ്ങള്‍ തകര്‍ന്ന് വലിയ അപകടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്