കല്‍പ്പറ്റ: വയനാട് കള്ളാടിയിലുണ്ടായ വന്‍ മണ്ണിടിച്ചില്‍ ദുരന്തത്തില്‍ കാണാതായ രണ്ടു പേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. ഇതോടെ മരണസംഖ്യ അഞ്ചായി ഉയര്‍ന്നു. വ്യാഴാഴ്ച രാവിലെ ദുരന്തഭൂമിയില്‍ വീണ്ടും ആരംഭിച്ച രക്ഷാപ്രവര്‍ത്തനത്തിലാണ് രണ്ട് മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തത്. മീനാക്ഷി പാലത്തിന്റെ താഴെ വലതുഭാഗത്തുനിന്നും മീനാക്ഷി പുഴയില്‍ നിന്നുമാണ് ഒടുവിലായി മൃതദേഹങ്ങള്‍ ലഭിച്ചത്. മണ്ണ് മാറ്റി നടത്തുന്ന തിരച്ചിലില്‍, പൈപ്പുകള്‍ക്കും തകര്‍ന്ന വാഹനാവശിഷ്ടങ്ങള്‍ക്കും ഇടയില്‍ അധികം താഴ്ച്ചയല്ലാത്ത ഭാഗത്തുനിന്നാണ് ഈ മൃതദേഹങ്ങള്‍ കണ്ടെടുത്തത്. കാണാതായ അഞ്ച് ഇതരസംസ്ഥാന തൊഴിലാളികളില്‍പ്പെട്ടവരുടേതാണ് ഈ മൃതദേഹങ്ങളെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ പ്രയാസമുണ്ടെങ്കില്‍ ഡിഎന്‍എ പരിശോധന നടത്തുമെന്നും പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുന്ന മൃതദേഹങ്ങള്‍ എംബാം ചെയ്ത് മാത്രമേ ഇവരുടെ സ്വദേശങ്ങളിലേക്ക് അയക്കൂവെന്നും റവന്യൂമന്ത്രി എ.പി. അനില്‍ കുമാര്‍ അറിയിച്ചു. അതിനിടെ പ്രതിപക്ഷനേതാവ് പിണറായി വിജയന്‍ ദുരന്തസ്ഥലമായ കള്ളാടി സന്ദര്‍ശിച്ചു.
തുരങ്കപ്പാത നിര്‍മാണ സ്ഥലത്തുനിന്ന് വെറും 200 മീറ്റര്‍ ചുറ്റളവിലാണ് നാടിനെ നടുക്കിയ ഈ വലിയ മണ്ണിടിച്ചിലുണ്ടായത്. മീനാക്ഷി പാലത്തിന് സമീപം പത്തടിയോളം ഉയരത്തിലാണ് മണ്ണ് മലപോലെ അടിഞ്ഞുകൂടിയിരിക്കുന്നത്. ദുരന്തസ്ഥലത്തെ ആകെ നാല് സോണുകളായി തിരിച്ചാണ് നിലവില്‍ തിരച്ചില്‍ പുരോഗമിക്കുന്നത്. ഇതില്‍ കൂടുതല്‍ മൃതദേഹങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് കരുതുന്ന ഒന്നാം സോണിലും, രണ്ടാം സോണിലുമാണ് ഇന്ന് പ്രധാനമായും രക്ഷാപ്രവര്‍ത്തകര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. മണ്ണിനടിയില്‍ ആളുകള്‍ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന് കണ്ടെത്താന്‍ അത്യാധുനിക സ്‌പോട്ട് ലൊക്കേഷന്‍ ക്യാമറകളും കഡാവര്‍ നായ്ക്കളും തിരച്ചിലിനായി ഉപയോഗിക്കുന്നുണ്ട്.
ഇടവിട്ട് പെയ്യുന്ന ശക്തമായ മഴയും പുഴയിലെ കടുത്ത ഒഴുക്കുമാണ് നിലവില്‍ രക്ഷാപ്രവര്‍ത്തനത്തിന് ഏറ്റവും വലിയ വെല്ലുവിളി ഉയര്‍ത്തുന്നത്. പ്രതികൂല കാലാവസ്ഥയിലും കാണാതായ മറ്റ് മൂന്ന് പേര്‍ക്കായുള്ള തിരച്ചില്‍ അതീവ ജാഗ്രതയോടെ തുടരുകയാണ്. അതേസമയം, ദുരന്തത്തെത്തുടര്‍ന്ന് ഒറ്റപ്പെട്ടുപോയ ചൂരല്‍മല നിവാസികളെയും അടിയന്തര ആവശ്യങ്ങളുള്ളവരെയും താല്‍ക്കാലികമായി മീനാക്ഷിപ്പാലത്തിലൂടെ കടത്തിവിട്ടുതുടങ്ങിയിട്ടുണ്ട്. സുരക്ഷിതത്വം മുന്‍നിര്‍ത്തി പ്രദേശത്തെ 49 കുടുംബങ്ങളെ ഇതിനകം തന്നെ മേപ്പാടി പോളിടെക്‌നിക് കോളേജില്‍ സജ്ജമാക്കിയ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു.
സംസ്ഥാനത്തെ വിവിധ സേനാവിഭാഗങ്ങള്‍ ഒത്തൊരുമിച്ചാണ് കള്ളാടിയില്‍ സമാനതകളില്ലാത്ത രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസ്, പോലീസ് എന്നിവര്‍ക്കൊപ്പം മീനങ്ങാടി, കണ്ണൂര്‍, കോഴിക്കോട് എന്നിവിടങ്ങളില്‍ നിന്നുള്ള എന്‍.ഡി.ആര്‍.എഫ് സംഘങ്ങളും പാണ്ടിക്കാട്ടു നിന്നുള്ള എസ്.ഡി.ആര്‍.എഫ് സംഘങ്ങളും ദുരന്തഭൂമിയില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്. കൂടാതെ ആത്മ, സിവില്‍ ഡിഫന്‍സ് എന്നിവയുടെ നൂറിലധികം വരുന്ന വൊളന്റിയര്‍മാരും സജീവമായി രംഗത്തുണ്ട്. ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ ഡിഫന്‍സ് സെക്യൂരിറ്റി ഫോഴ്‌സിന്റെ 100 അംഗ സംഘവും ഇവിടെ പൂര്‍ണ്ണ സജ്ജരായി നിലയുറപ്പിച്ചിട്ടുണ്ട്. മന്ത്രിമാരായ ടി. സിദ്ദിഖ്, എ.പി. അനില്‍ കുമാര്‍ എന്നിവര്‍ വയനാട്ടില്‍ ക്യാമ്പ് ചെയ്ത് പ്രവര്‍ത്തനങ്ങള്‍ നേരിട്ട് ഏകോപിപ്പിക്കുന്നുണ്ട്. ദുരന്തത്തെക്കുറിച്ച് കൃത്യമായ അന്വേഷണം നടത്തുന്നതിനായുള്ള പ്രത്യേക സമിതിക്ക് ഇന്ന് രൂപം നല്‍കും
