ആലപ്പുഴയിലെ ‘രക്ഷാപ്രവര്‍ത്തന’ കേസ് അട്ടിമറിച്ചുവെന്ന ആരോപണത്തില്‍ എഡിജിപി എം.ആര്‍. അജിത്ത് കുമാറിനെതിരെ വകുപ്പുതല അന്വേഷണം നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍.

സസ്‌പെന്‍ഷനില്‍ നില്‍ക്കില്ല, എഡിജിപി എം.ആര്‍. അജിത്ത് കുമാറിനെതിരെ വകുപ്പുതല അന്വേഷണം നടത്താന്‍ സര്‍ക്കാര്‍




ആലപ്പുഴയിലെ ‘രക്ഷാപ്രവര്‍ത്തന’ കേസ് അട്ടിമറിച്ചുവെന്ന ആരോപണത്തില്‍ എഡിജിപി എം.ആര്‍. അജിത്ത് കുമാറിനെതിരെ വകുപ്പുതല അന്വേഷണം നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍. ഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥനാകും അന്വേഷണത്തിന് നേതൃത്വം നല്‍കുക. അന്വേഷണ ചുമതല യോഗേഷ് ഗുപ്തയ്ക്ക് ലഭിക്കാനാണ് സാധ്യതയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

നേരത്തെ കേസുമായി ബന്ധപ്പെട്ട് അജിത്ത് കുമാറിനെ സസ്പെന്‍ഡ് ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. സസ്പെന്‍ഷന്‍ ഉത്തരവ് ഇന്ന് പുറത്തിറങ്ങിയേക്കുമെന്നാണ് വിവരം. ഡിജിപി ആഭ്യന്തര സെക്രട്ടറിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ അജിത്ത് കുമാറിനെ സസ്പെന്‍ഡ് ചെയ്യണമെന്നുള്ള ശുപാര്‍ശ ഉണ്ടായിരുന്നതായാണ് വിവരം.

ഈ മാസം 31-ന് അജിത്ത് കുമാറിന് ഡിജിപി റാങ്കിലേക്ക് സ്ഥാനക്കയറ്റം ലഭിക്കേണ്ടതായിരുന്നു. എന്നാല്‍ പുതിയ അന്വേഷണവും സസ്പെന്‍ഷന്‍ നടപടികളും അദ്ദേഹത്തിന്റെ സ്ഥാനക്കയറ്റത്തെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. സസ്പെന്‍ഷന്‍ നിലനില്‍ക്കുന്നതിനാല്‍ നിലവില്‍ സ്ഥാനക്കയറ്റം പരിഗണിക്കേണ്ടതില്ലെന്നാണ് സര്‍ക്കാരിന്റെ തീരുമാനം. വകുപ്പുതല അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ ഡിജിപി സ്ഥാനത്തേക്ക് മറ്റാരെയും പരിഗണിക്കേണ്ടതില്ലെന്നും സര്‍ക്കാര്‍ തീരുമാനിച്ചതായാണ് വിവരം.

ആലപ്പുഴയില്‍ ഗണ്‍മാന്‍മാര്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ച കേസുമായി ബന്ധപ്പെട്ട് വീഴ്ച വരുത്തിയ മറ്റ് പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടിയുണ്ടാകാന്‍ സാധ്യതയുണ്ട്. നടപടി എന്തുകൊണ്ട് വൈകുന്നു എന്ന ചോദ്യങ്ങള്‍ക്കിടെയാണ് ഇപ്പോള്‍ സസ്പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള കര്‍ശന നടപടികളിലേക്ക് സര്‍ക്കാര്‍ കടക്കുന്നത്. അജിത്ത് കുമാറിന്റെ ഔദ്യോഗിക ഭാവി നിശ്ചയിക്കുന്നതില്‍ വകുപ്പുതല അന്വേഷണം നിര്‍ണായകമാകും