ലാപ്ടോപ്പ് കൊണ്ട് തലയ്ക്കടിച്ചു: ഉസ്‌ബെക്കിസ്ഥാനില്‍ മലയാളി മെഡിക്കല്‍ വിദ്യാര്‍ത്ഥിനി കൊല്ലപ്പെട്ടു, സഹപാഠി പിടിയിൽ, മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

ലാപ്ടോപ്പ് കൊണ്ട് തലയ്ക്കടിച്ചു: ഉസ്‌ബെക്കിസ്ഥാനില്‍ മലയാളി മെഡിക്കല്‍ വിദ്യാര്‍ത്ഥിനി കൊല്ലപ്പെട്ടു, സഹപാഠി പിടിയിൽ, മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും 


ആലപ്പുഴ: ഉസ്‌ബെക്കിസ്ഥാനില്‍ മലയാളി മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ സഹപാഠി അടിച്ചുകൊലപ്പെടുത്തി. ആലപ്പുഴ ഹരിപ്പാട് ഡാണാപ്പടി സ്വദേശിനി സാവരിയ (22) യാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് സാവരിയയുടെ സഹപാഠിയും സുഹൃത്തുമായ മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി സദറുള്‍ അനം (22) ഉസ്‌ബെക്കിസ്ഥാൻ പൊലീസിന്റെ പിടിയിലായി.(Malayali student killed in Uzbekistan, Classmate Arrested)

ബുക്കാറ സ്റ്റേറ്റ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ മൂന്നാം വര്‍ഷ വിദ്യാർത്ഥികളാണ് രണ്ടുപേരും. നാല് ദിവസം മുൻപാണ് ദാരുണമായ ഈ കൊലപാതകം നടന്നതെന്നാണ് വിവരം. സാവരിയയും സദറുള്‍ അനവും തമ്മിലുണ്ടായ പെട്ടെന്നുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. വഴക്കിനിടെ പ്രകോപിതനായ സദറുൾ അനം കയ്യിലുണ്ടായിരുന്ന ലാപ്‌ടോപ്പ് കൊണ്ട് സാവരിയയുടെ തലയ്ക്ക് ശക്തമായി അടിക്കുകയായിരുന്നു.

അടിയേറ്റ സാവരിയയുടെ തലച്ചോറിലുണ്ടായ ആന്തരിക രക്തസ്രാവത്തെ തുടർന്നാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക വിവരം. സാവരിയയുടെ പിതാവ് കുവൈറ്റിലാണ് ജോലി ചെയ്യുന്നത്. അതിനിടെ, ഉസ്‌ബെക്കിസ്ഥാനിലെ നിയമനടപടികൾ പൂർത്തിയാക്കി സാവരിയയുടെ മൃതദേഹം പ്രത്യേക വിമാനത്തിൽ ന്യൂഡല്‍ഹിയിലെത്തിച്ചിട്ടുണ്ട്. ഡൽഹിയിൽ നിന്നുള്ള കണക്ടിങ് വിമാനത്തിൽ ഇന്ന് വൈകീട്ടോടെ മൃതദേഹം നെടുമ്പാശ്ശേരിയിൽ എത്തിക്കും. തുടർന്ന് ജന്മനാടായ ഹരിപ്പാട് ഡാണാപ്പടിയിലെ വീട്ടിലേക്ക് കൊണ്ടുപോകും.