മൂല്യനിർണ്ണയത്തിലും അഭിമുഖത്തിലും അട്ടിമറി; പിഎസ്‌സി പരീക്ഷ ക്രമക്കേടിൽ ഒരേസമയം ഇരട്ട അന്വേഷണം, തിടുക്കപ്പെട്ട് കേസെടുക്കില്ലെന്ന് ക്രൈംബ്രാഞ്ച്

മൂല്യനിർണ്ണയത്തിലും അഭിമുഖത്തിലും അട്ടിമറി; പിഎസ്‌സി പരീക്ഷ ക്രമക്കേടിൽ ഒരേസമയം ഇരട്ട അന്വേഷണം, തിടുക്കപ്പെട്ട് കേസെടുക്കില്ലെന്ന് ക്രൈംബ്രാഞ്ച്
തിരുവനന്തപുരം:പിഎസ്‍സി പരീക്ഷ ക്രമക്കേടിൽ ഒരേ സമയം പിഎസ്‍സി ആഭ്യന്തര വിജിലന്‍സിന്‍റെയും ക്രൈംബ്രാഞ്ചിന്‍റെയും അന്വേഷണം. ആസൂത്രണ ബോർഡിലെ ചീഫ് ഇൻഡ്സട്രി ആന്‍റ് ഇൻഫ്രാസ്ട്രക്ടർ പരീക്ഷ ക്രമക്കേടിൽ പരാതി നൽകിയ തിരുവനന്തപുരം സ്വദേശിയുടെ മൊഴി ആഭ്യന്തര വിജിലന്‍സ് എടുത്തു. അതേസമയം സര്‍ക്കാര്‍ നിയോഗിച്ച ക്രൈംബ്രാഞ്ച് തിടുക്കപ്പെട്ട് കേസെടുക്കില്ല. ക്രൈംബ്രാഞ്ചിന് ഫയൽ കൊടുക്കണോയെന്ന് വിശദമായി ആലോചിച്ചേ തീരുമാനിക്കൂ.</p><p>ആസൂത്രണ ബോര്‍ഡിലെ നിയമനത്തിനുള്ള പരീക്ഷയിൽ ക്രമക്കേടെന്ന് പരാതിയിൽ പിഎസ്‍സി നിയോഗിച്ചത് അനുസരിച്ച് ആഭ്യന്തര വിജിലൻസ് എസ് പി അന്വേഷണം തുടങ്ങി. ഇതിനൊപ്പമാണ് മന്ത്രിസഭാ തീരുമാന പ്രകാരം ക്രൈംബ്രാഞ്ചും അന്വേഷണ തുടങ്ങുന്നത്. ക്രൈബ്രാഞ്ചിനെ ചുമതലപ്പെടുത്തി ആഭ്യന്തര വകുപ്പ് ഉത്തരവിറക്കി. പിഎസ്‍സി പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട് അടുത്ത കാലത്തുണ്ടായ ആരോപണങ്ങളിലാണ് ക്രൈംബ്രാഞ്ച് അന്വേഷണം. അതേസമയം, ആസൂത്രണ ബോര്‍ഡിലെ ചീഫ് തസ്തികയിലേയ്ക്ക് പരീക്ഷ മൂല്യനിര്‍ണയ ക്രമക്കേടിനെതിരായ പരാതികളിൽ അന്വേഷണാനുമതി ആവശ്യപ്പെട്ട് വിജിലന്‍സ് ഡയറക്ടര്‍ കത്ത് നൽകിയിരുന്നുവെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു. ഈ സാഹചര്യത്തിൽ ആസൂത്രണ ബോര്‍ഡ് നിയമനത്തിലെ പരാതിയിൽ ഊന്നിയാകും ക്രൈംബ്രാഞ്ചും അന്വേഷണം തുടങ്ങുന്നത്. ഫലത്തിൽ ഒരേ സമയം ക്രൈംബ്രാഞ്ചിന്‍റെയും പിഎസ്‍സി ആഭ്യന്തര വിജിലന്‍സിന്‍റെയും അന്വേഷണം നടക്കും.</p><p>എന്നാൽ, പ്രാഥമിക അന്വേഷണത്തിന് ശേഷമേ ക്രൈംബ്രാഞ്ച് കേസെടുക്കൂ. ഫയലുകള്‍ ആവശ്യപ്പെട്ട് പിഎസ്‍സിക്ക് കത്ത് നൽകും. എന്നാൽ ഫയലുകള്‍ നൽകണോയെന്നതിൽ പിഎസ്‍സി നിയമോപദേശം തേടും. കമ്മീഷൻ യോഗം ചേര്‍ന്നേ ഫയൽ നൽകുന്നതിൽ തീരുമാനമെടുക്കൂ . അഭ്യന്തര വിജിലന്‍സ് അന്വേഷണം നടത്തുന്ന കാര്യവും പിഎസ്‍സിക്ക് പറയാനാകും. പിഎസ്‍സി വിജിലൻസ് എസ് പിയുടെ ഓഫീസിലായിരുന്നു ആസൂത്രണ ബോര്‍ഡിലെ നിയമനത്തിൽ ക്രമക്കേടെന്ന് പരാതി നൽകിയ ആളുടെ മൊഴി ഇന്നലെ എടുത്തത്. മൂല്യ നിർണയത്തിലും അഭിമുഖത്തിലും അട്ടിമറി ഉണ്ടായതായി സംശയിക്കുന്നതായും രേഖകൾ മുഴുവൻ പിഎസ്‍സി നൽകിയില്ലെന്നും മൊഴി നൽകി. കൂടുതൽ പരാതിക്കാരുടെയും, പരീക്ഷ ചുമതലയുള്ള ഉദ്യോഗസ്ഥരുടെയും മൊഴി വരും ദിവസമെടുക്കും.