
തിരുവനന്തപുരം: മന്ത്രിയായിരുന്ന പി ടി ചാക്കോയ്‌ക്ക് പോലും കിട്ടാത്ത അനുകൂല്യമാണ് കെ എം ബഷീറിനെ വാഹനമിടിച്ചു കൊലപ്പെടുത്തിയ കേസിലെ ഐഎഎസ് ഉദ്യോഗസ്ഥനായ പ്രതിക്ക് ലഭിച്ചതെന്നു മന്ത്രി കെ മുരളീധരൻ പറഞ്ഞു. വാഹനമിടിച്ച സംഭവം ഉണ്ടായപ്പോൾ പി.ടി. ചാക്കോയ്‌ക്കു മന്ത്രിസ്ഥാനം തന്നെ നഷ്‌ടപ്പെട്ടുവെന്നും മുരളീധരൻ പറഞ്ഞു.
‘സിറാജ് ‘ ബ്യൂറോ ചിഫ് ആയിരുന്ന കെ എം ബഷീറിനെ അനുസ്മരിക്കാൻ കേരള പത്രപ്രവർത്തക യൂണിയൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഈ കേസിൽ സർക്കാർ കുടുംബത്തിനൊപ്പമുണ്ടാകും. ബഷീർ ഉണ്ടായിരുന്നെങ്കിൽ കേരളത്തിലെ ഏറ്റവും മികച്ച റിപ്പോർട്ടർമാരിൽ ഒരാളായി ഉയരുമായിരുന്നു. മാധ്യമപ്രവർത്തകരും പൊതുസമൂഹവും ജാഗ്രതയോടെ ഇരുന്നിട്ടും കേസ് അട്ടിമറിക്കാൻ ശ്രമം നടന്നുവെന്നുള്ളത് ആശങ്കാജനകമാണ്. സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന ആവശ്യം ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കെയുഡബ്ല്യുജെ ജില്ലാ പ്രസിഡന്റ് ഷില്ലർ സ്‌റ്റീഫൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി അനുപമ ജി നായർ, ബാങ്കിങ് വിദഗ്‌ദ്ധൻ എസ് ആദികേശവൻ, ‘സിറാജ് ‘ ഡയറക്ടർ ബോർഡ് അംഗം സെയ്ഫുദീൻ ഹാജി, യൂണിയൻ മുൻ ജനറൽ സെക്രട്ടറി ആർ കിരൺബാബു, സംസ്ഥാന കമ്മിറ്റിയംഗം സുരേഷ് വെള്ളിമംഗലം, ആർ പ്രദീപ്, ജി.പ്രമോദ് തുടങ്ങിയവർ പ്രസംഗിച്ചു
