കറുത്ത ബാഡ്ജ് ധരിച്ച് ഓഫീസിലെത്തുമെന്നും തിങ്കളാഴ്ച മുതൽ പെറ്റി പിരിക്കില്ലെന്നും എഎംവിഐമാ‍‍ർ അടക്കമുള്ള ഉദ്യോഗസ്ഥർ വകുപ്പിലെ വണ്ടിയോടിക്കില്ലെന്നും സംഘടനകൾ അറിയിച്ചു.


ഇന്നുമുതൽ പെറ്റി പിരിക്കില്ല, എഐ ക്യാമറ പെറ്റിക്ക് അനുമതി നൽകില്ല, എഎംവിഐമാർ വണ്ടിയും ഓടിക്കില്ല; പ്രതിഷേധം ശക്തമാക്കി മോട്ടോർ വാഹനവകുപ്പിലെ സംഘടനകൾ


തിരുവനന്തപുരം: പത്തനംതിട്ടയിലെ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ സസ്പെൻഷനിൽ പ്രതിഷേധം ശക്തമാക്കി മോട്ടോർ വാഹനവകുപ്പിലെ സംഘടനകൾ. തിങ്കളാഴ്ച സംസ്ഥാന വ്യാപകമായി പ്രതിഷേധദിനമായി ആചരിക്കാനാണ് സംഘടനകളുടെ ആഹ്വാനം.ഇതിന്റെ ഭാഗമായി കറുത്ത ബാഡ്ജ് ധരിച്ച് ഓഫീസിലെത്തുമെന്നും തിങ്കളാഴ്ച മുതൽ പെറ്റി പിരിക്കില്ലെന്നും എഎംവിഐമാ‍‍ർ അടക്കമുള്ള ഉദ്യോഗസ്ഥർ വകുപ്പിലെ വണ്ടിയോടിക്കില്ലെന്നും സംഘടനകൾ അറിയിച്ചു. മോട്ടോർ വാഹനവകുപ്പിലെ ജീവനക്കാരുടെ സംഘടനകളായ KAMVIA, KMVDGOA എന്നിവയുടെ നേതൃത്വത്തിലാണ് പ്രതിഷേധം. ഓഗസ്റ്റ് 22-ന് ഗതാഗത കമ്മിഷണറേറ്റിന് മുൻപിൽ പ്രതിഷേധ ധർണ നടത്താനും തീരുമാനമുണ്ട്.തിങ്കളാഴ്ച മുതൽ ചലാൻ നൽകുന്നതിൽനിന്ന് വിട്ടുനൽകാനാണ് ഉദ്യോഗസ്ഥരുടെ തീരുമാനം. സംസ്ഥാന വ്യാപകമായി സീറോ ചലാൻ എന്നതാണ് ലക്ഷ്യം. ഉദ്യോഗസ്ഥരുടെ ജോലി റോഡ് സുരക്ഷാ പ്രവർത്തനങ്ങളിൽ മാത്രം പരിമിതപ്പെടുത്തും. എഐ ക്യാമറകൾ വഴിയുള്ള പെറ്റിയും തിങ്കളാഴ്ച മുതൽ ഉണ്ടാകില്ല. എഐ ക്യാമറ വഴിയുള്ള ചലാനുകൾക്ക് അംഗീകാരം നൽകേണ്ടത് എംവിഐമാരാണ്. ഇതിൽനിന്നും ഉദ്യോഗസ്ഥർ വിട്ടുനൽക്കും. ഡ്രൈവർമാരുടെ അഭാവത്തിൽ പലയിടത്തും വാഹനങ്ങൾ ഓടിക്കുന്നത് എഎംവിഐമാരാണ്. എന്നാൽ, ഇനിമുതൽ ഉദ്യോഗസ്ഥർ വണ്ടിയോടിക്കേണ്ടതില്ലെന്നാണ് തീരുമാനം. മാത്രമല്ല, ഫെയ്സ് ആപ്പിലെ ആശങ്കകൾ ദുരീകരിക്കാത്തതിനാൽ ഫെയ്സ് ആപ്പ് വഴി ഹാജർ നൽകില്ലെന്നും സംഘടനകൾ അറിയിച്ചിട്ടുണ്ട്.പത്തനംതിട്ട അടൂരിൽ പ്രളയ രക്ഷാപ്രവർത്തനത്തിന് എത്തിയ ജീപ്പിന് പിഴയിട്ടെന്ന ആരോപണമുയർന്നിരുന്നു. ഇതിനുപിന്നാലെ പിഴയിട്ട രണ്ട് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. ഈ നടപടിയാണ് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരിൽ വ്യാപക പ്രതിഷേധത്തിനിടയാക്കിയത്.അടൂരിലെ എഎംവിമാരായ ബി.എസ്. ലൈജു, ഷം. ഷമീർ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. എന്നാൽ, പ്രളയ രക്ഷാപ്രവർത്തനത്തിനിടയല്ല, അടൂരിൽ പതിവ് വാഹനപരിശോധനയ്ക്കിടെയാണ് വാഹനത്തിന് പിഴയിട്ടതെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. വാഹനത്തിന് പിഴയിട്ടത് വിവാദമായതോടെ ആറന്മുള എംഎൽഎ അബിൻ വർക്കി ഇടപെട്ട് പിഴ ഒഴിവാക്കിയിരുന്നു. ഇതിനുപിന്നാലെയാണ് വാഹനത്തിന് പിഴയിട്ട ഉദ്യോഗസ്ഥരുടെ നടപടി അനൗചിത്യമായെന്ന് ചൂണ്ടിക്കാട്ടി ഇവരെ സസ്പെൻഡ് ചെയ്തത്